Pages

Showing posts with label Malayalam Unicode. Show all posts
Showing posts with label Malayalam Unicode. Show all posts

Monday, September 2, 2013

ശ്രേഷ്ഠ ഭാഷയും മലയാളം ലിപിയും

ചുരുക്കം ചില സന്നദ്ധ സാങ്കേതിക പ്രവര്‍ത്തകരുടേതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ഭാഷാവിദഗ്ദ്ധരില്‍ നിന്നോ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളലിപിയെ ചൊല്ലി പ്രതികരണമുണ്ടാവാത്തതു് എന്തു കൊണ്ടു്? ഇന്റര്‍നെറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും ഇവരില്‍ എത്താത്തതിന്നു പ്രധാന കാരണം അവര്‍ കമ്പ്യൂട്ടര്‍ ജ്ഞാനികളല്ലെന്നതു് തന്നെ.

പഴയ റെമിംഗ്റ്റണ്‍ റ്റൈപ്പു് റൈറ്ററെപ്പറ്റി അവര്‍ക്കു് അറിയാം. ഡി റ്റി പി റ്റൈപ്പിംഗിനെപ്പറ്റി അവര്‍ക്കറിയാം. ൧൯൭൧ല്‍ സംഭവിച്ച ലിപിഅബദ്ധം അവര്‍ക്കറിയാം. എന്നാല്‍ യൂണിക്കോഡു് മലയാളം വന്നതോടുകൂടി മലയാളം റ്റൈപ്പിംഗില്‍ വന്ന പുരോഗതി അവര്‍ക്കറിയില്ല. ഈ വിവരം എങ്ങനെ അവരില്‍ എത്തിക്കുമെന്ന ചോദ്യത്തിനു് ഉത്തരം കണ്ടെത്തേണ്ടതു് മാദ്ധ്യമങ്ങളാണു്. മാദ്ധ്യമങ്ങളാണെങ്കില്‍ നിലവില്‍ ഓരോരുത്തരും അവരവരുടേതായ പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണു് പത്രങ്ങളിലെ മലയാളം അച്ചടിക്കുവാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു് എഴുതുന്നതു്. സമൂലമായി മാറ്റത്തിനു അവര്‍ തയ്യാറാകാത്തതിനു കാരണം അവരവര്‍ ഉപയോഗിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഭംഗിയായി (?) നടക്കുന്നുണ്ടു്. പിന്നെ എന്തിനു മാറണം എന്ന ചിന്തയല്ലേ എന്നു വേണം കരുതുവാന്‍.

മാദ്ധ്യമങ്ങള്‍ മുന്‍കയ്യെടുത്താല്‍, അവരെല്ലാവരും ഒന്നിച്ചു ചേര്‍ന്നു ഒരു സ്റ്റാന്‍ഡൈസേഷന്‍ കൊണ്ടു വന്നാല്‍ പത്രം വായിക്കുന്ന ഭാഷാപണ്ഡിതന്മാര്‍ക്കു് കാര്യം മനസ്സിലാവുകയും യൂണിക്കോഡിന്റെ ചുവടു പിടിച്ചു് മലയാളം റ്റൈപ്പിംഗില്‍ മാറ്റം വരുത്തുകയും ചെയ്യും.

പഞ്ചായത്തുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും യൂണിക്കോഡു് മലയാളം ഉപയോഗിക്കണമെന്നു വന്ന സര്‍ക്കാര്‍ ഉത്തരവു് മാറ്റത്തിലേക്കുള്ള ഒരു ചവുട്ടുപടിയായി കരുതാവുന്നതാണു്. എന്നിരുന്നാലും മലയാളം ഉപയോഗിക്കാവുന്ന ഒരു സ്റ്റാന്‍ഡേര്‍ഡൈസു് സോഫ്റ്റു് വേറിന്റെ അഭാവം ആണു് പലപ്പോഴും സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ മറ്റു കുത്തക സോഫ്റ്റു്വേറുകളിലേക്കു് തിരിച്ചു വിടുന്നതു്.

 കുറ്റമറ്റ രീതിയില്‍ ഒരു മലയാളം സോഫ്റ്റു്വേര്‍ നിര്‍മ്മിക്കുവാന്‍ ഒരു മലയാളിക്കു മാത്രമേ കഴിയു. ആ ദിശയില്‍ പലരും അവരവരുടേതായ രീതിയില്‍ സൗകര്യപ്രദമായി പ്രത്യേകം പ്രത്യേകം സോഫ്റ്റു്വേര്‍ നിര്‍മ്മിക്കുന്നതു് ഇതിനു ഒരു പരിഹാരമല്ല.

സാങ്കേതികപ്രവര്‍ത്തകരും മലയാളഭാഷാവിദഗ്ദ്ധരും മാദ്ധ്യമങ്ങളും സര്‍ക്കാരും ഒത്തൊരുമയോടെ എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഒരു മലയാളം റ്റൈപ്പിംഗു് സോഫ്റ്റു് വേര്‍ ആയ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് ഉപയോഗിക്കുവാന്‍ സാദ്ധ്യമാവുന്ന രീതി വരണം. ഏറ്റവും നല്ല രീതിയായ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് യാതൊരു മാറ്റവും വരുത്താതെ (പലരും ഇതില്‍ മാറ്റം വരുത്തി അവരവര്‍ അതിന്റെ നിര്‍മ്മാതാക്കളാണെന്നു അവകാശപ്പെടുകയും തന്റെ ഇന്‍സ്ക്രിപ്പാണു് ഏറ്റവും ഉത്തമം എന്നും വാദിക്കുന്ന രീതിയാണു് കണ്ടുവരുന്നതു് ) ഉപയോഗിക്കുക തന്നെയാണു് ഇതിനു പറ്റിയ ഏക ആശ്രയം. പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മലയാളം കൈകാര്യം ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ പരിശീലനവും ഏര്‍പ്പാടു് ചെയ്യുകയും അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പത്രദ്വാരാ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതിനു സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. പരിശീലന പ്രക്രിയയില്‍ സാങ്കേതിക വിദഗ്ദ്ധരെയും സ്വാഫ്റ്റു്വേര്‍ നിര്‍മ്മാതാക്കളെയും ഭാഷാവിദഗ്ദ്ധരെയും ഉള്‍പ്പെടുത്തണം.

സര്‍ക്കാര്‍ തലത്തില്‍ മലയാളം നിര്‍ബന്ധമാക്കിയതു പോലെ സ്ക്കൂള്‍ വിദ്യാഭ്യാസ തലത്തില്‍ മലയാളം കംമ്പ്യൂട്ടര്‍ പഠനവും നിര്‍ബന്ധമാക്കണം. കമ്പ്യൂട്ടര്‍മലയാളം പഠിച്ചതു് കൊണ്ടു മാത്രം പരിഹാരമാവുന്നില്ല അതു് കമ്പ്യൂട്ടറില്‍ എങ്ങിനെ ഉപയോഗിക്കാം എന്നു കൂടി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കണം. അടുത്ത തലമുറയെങ്കിലും മലയാളം നേരെ ചൊവ്വേ റ്റൈപ്പു് ചെയ്തു് പഠിക്കട്ടെ. ലിപിയെ സംബന്ധിച്ചു് ൧൯൭൧ല്‍ മലയാളിക്കു സംഭവിച്ച അബദ്ധം വളര്‍ന്നു വരുന്ന തലമുറയിലൂടെ തിരുത്തിയെടുക്കാന്‍ സാദ്ധ്യമാവട്ടെ.

പണ്ടൊരിക്കല്‍ സാക്ഷരതാപ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ നടത്തിയതു പോലെ ഒരു ലിപിപരിശീലന സാക്ഷരതാപ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ നടത്തേണ്ടിയിരിക്കുന്നു.

.

DTP മലയാളവും യൂണിക്കോഡു് മലയാളവും

൧൯൭൩ല്‍ റ്റൈപ്പു്റൈറ്ററിനും പത്രമാധ്യമങ്ങള്‍ക്കും വേണ്ടി മലയാള ലിപി പരിഷ്ക്കരണം അന്നത്തെ സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ വായിക്കാന്‍കിട്ടുന്ന പത്രങ്ങള്‍ മാത്രമല്ല പാഠപുസ്തകങ്ങളിലും പരസ്യപ്പലകയിലും പുതിയ ലിപി കടന്നു കൂടി. ഇതു് മലയാളിയുടെ എഴുത്തില്‍ ഉപയോഗിക്കരുതു് എന്നു പ്രത്യേകം നിര്‍ദ്ദേശമുണ്ടായിട്ടും എന്തു പുതുമയും സ്വീകരിക്കുന്ന മലയാളിയുടെ രീതിയില്‍ സര്‍ക്കാര്‍ ഉത്തരവു് മാനിക്കാതെ കയ്യക്ഷരത്തിലും പുതിയ ലിപി പ്രത്യക്ഷപ്പെട്ടു. ഈ മാറ്റം ആര്‍ക്കും കുറ്റം പറയാന്‍ പറ്റാത്ത ഒരു മാറ്റമായിരുന്നു. പുതുമയുള്ള അക്ഷരക്കൂട്ടങ്ങള്‍ അങ്ങനെ മലയാളികള്‍ എല്ലാ മേഖലകളിലും ഉപയോഗിച്ചു തുടങ്ങി. അന്നത്തെ കാലത്തിനു മുമ്പുള്ള അച്ചടിപുസ്തകങ്ങളും പുതിയ ലിപിയിലുള്ള അച്ചടി പുസ്തകങ്ങളും നിലവില്‍ ഉണ്ടായിരുന്നതിനാല്‍ പഴയതും പുതിയതും കൂട്ടിക്കുഴച്ചെഴുതുന്ന രീതി മലയാളി സ്വീകരിച്ചു. കാലം മാറിയപ്പോള്‍ റ്റൈപ്പിംഗിനായി കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങി. റ്റൈപ്പു് റൈറ്ററിന്റെ ചുവടു പിടിച്ചു വന്ന ഡെസ്ക്കു് റോപ്പു് പബ്ലിഷിങ്ങില്‍ അന്നു നിലവിലുണ്ടായിരുന്ന പുതിയ ലിപി ഉപയോഗിച്ചതു് തികച്ചും സ്വാഭാവികമായിരുന്നു. ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ ആര്‍ക്കും എവിടെയിരുന്നും മലയാളം റ്റൈപ്പു് ചെയ്യാവുന്ന രീതി പക്ഷെ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ പറ്റാത്ത ഒരു രീതിയായിരുന്നു. ആ സോഫ്റ്റു് വേറില്ലാത്ത കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ഇവ ഉപയോഗശൂന്യമായിരുന്നു. ആസ്ക്കി ഫോണ്ടുകള്‍ ഉപയോഗിച്ചു കമ്പ്യൂട്ടറെ പറ്റിക്കുന്ന രീതി അധികനാള്‍ നില നിന്നില്ല. ലോകത്തിലുള്ള ഇരുന്നൂറ്റി പത്തില്‍ പരം ഭാഷകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന രീതി വന്നതോടു് കൂടി യൂണിക്കോഡിന്റെ ഏതെങ്കിലും ഒരു ഫോണ്ടുള്ള ഏതു കമ്പ്യൂട്ടറിലും മലയാളം വായിക്കാവുന്ന രീതി വന്നതു് ഒരു വിപ്ലവകരമായ മാറ്റം തന്നെ ആയിരുന്നു. അതിനായി ആദ്യം ശൃഷ്ടിക്കപ്പെട്ട മലയാളം ഫോണ്ടായ അഞ്ജലി പഴയ ലിപിയുടെ ചുവടു പിടിച്ചു് അഞ്ജലി പഴയ ലിപി വന്നതു് അതിനു ആവശ്യക്കാരുള്ളതു കൊണ്ടു മാത്രമായിരുന്നു. പരമ്പരാഗത എഴുത്തു ശൈലി സ്ക്കൂളില്‍ പഠിച്ചിട്ടില്ലാത്ത കുട്ടികള്‍ക്കു് പഴയ ലിപിയോടില്ലാത്ത പ്രണയം പുതിയ ലിപിയോടു് കാണിച്ചതു് സ്വാഭാവികം. ഓരോ പത്രങ്ങളിലും മാസികകളിലും ആരുമറിയാതെ കാലക്രമേണ പഴയ ലിപി പൂര്‍ണ്ണമായിട്ടല്ലെങ്കിലും തിരിച്ചു വന്നു. ഉകാരവും ഊകാരവും വ്യഞ്ജനത്തോടു് ചേരുന്ന ഋകാരവും ചില്ലക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങള്‍ മറ്റുമുള്ള ചില അക്ഷരങ്ങള്‍ ഒഴികെ പുതിയ ലിപിയില്‍ നിന്നും അപ്രത്യക്ഷമായി എന്നു തന്നെ പറയാം. ഇനിയിപ്പോള്‍ ഇതു കൂടി മാറി വരുമ്പോള്‍ പഴയലിപി പൂര്‍ണ്ണരൂപത്തില്‍ തിരിച്ചെത്തുകയും പുതിയ ലിപിയെ തള്ളിക്കളയുന്ന രീതി വിദൂരമല്ല. ലോകത്തുള്ള മിക്കഭാഷകള്‍ക്കുമൊപ്പം ഇന്ത്യന്‍ ഭാഷകളും ഇന്നു് യാതൊരു അക്ഷരത്തെറ്റും ഇല്ലാതെ എഴുതുവാനും വായിക്കുവാനും സാദ്ധ്യമാണു. മലയാളികള്‍ ധാരാളം വിദേശത്തു ജോലി നോക്കിപ്പോയപ്പോള്‍ അവരില്‍ കൂടുതല്‍ ആള്‍ക്കാരും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആയ സ്ഥിതിയില്‍ ജോലി കഴിഞ്ഞുള്ള സമയവും ജോലിയില്‍ ഇരിക്കെ വെറുതെ ഇരുന്നു മുഷിച്ചില്‍ അനുഭവപ്പെട്ടപ്പോള്‍ മലയാളത്തില്‍ ചാറ്റിംഗു മറ്റും തുടങ്ങിയതോടു കൂടി മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ട ആവശ്യം വന്നു. അതും ഇന്റര്‍നെറ്റു് വഴിയുള്ള സന്ദേശങ്ങള്‍ വേഗതയുള്ളതു കൂടി ആയപ്പോള്‍ കേരളത്തിനു പുറത്തുള്ള മലയാളികള്‍ മലയാള ഭാഷ തന്നെ റ്റൈപ്പിംഗിനായി ഉപയോഗിച്ചു തുടങ്ങി. സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിഞ്ഞിരിക്കണം എന്ന നിയമം വന്നപ്പോള്‍ കമ്പ്യൂട്ടറില്‍ മലയാളം അച്ചടിക്കുന്നവരുടെ എണ്ണം കൂടുകയേ ഉള്ളു. മലയാളം റ്റൈപ്പിംഗിനു് യൂണിക്കോഡു് മലയാളം തന്നെ ഉപയോഗിക്കണം എന്ന സര്‍ക്കാര്‍ ഉത്തരവു് ഇതിനു മധുരം പകരും. കമ്പ്യൂട്ടറിലെ മലയാളം ഉപയോഗിക്കുന്ന രീതിയില്‍ ഒരു സമൂല മാറ്റം അനിവാര്യമാണു്. ട്രാന്‍സ്ലിറ്ററേഷന്‍ രീതി ആണു് ഇന്നു കൂടുതല്‍ മലയാളികള്‍ ഉപയോഗിക്കുന്നതെങ്കിലും ഇന്‍സ്ക്രിറ്റു് സമ്പ്രദായത്തില്‍ പുതിയ സോഫ്റ്റ്‌വേര്‍ ശൃഷ്ടിക്കേണ്ടിയിരിക്കുന്നു.

Wednesday, January 16, 2013

പഴയ അക്ഷരങ്ങള്‍

വളരെ പഴയ മലയാള അക്ഷരങ്ങളെപ്പറ്റി നെറ്റില്‍ പരതിയ കാലത്തു് കിട്ടിയതാണു് ഈ പേജില്‍ ഇട്ടിരിക്കുന്നതു്. ഇതിന്റെ ഉറവിടം ഏതാണെന്നു് ഓര്‍മ്മയില്ല. പക്ഷെ വളരെ പ്രധാനപ്പെട്ട ആരും ചര്‍ച്ച ചെയ്തുകാണാത്ത വിഷയമായതിനാല്‍ ഞാന്‍ അതിന്റെ ഒരു കോപ്പി ഇവിടെ ഇടുന്നു. ഇതു് നെറ്റില്‍ ആദ്യം ഇട്ട ആള്‍ എതിര്‍ക്കില്ല എന്ന വിശ്വാസത്തോടുകൂടി.
.............................

Wednesday, December 26, 2012

മലയാളം ലിപി പരിഷ്ക്കരണവും ജനവും ജനാധിപത്യവും

1956-ല്‍ നാലാമത്തെ വയസ്സില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പു് എഴുതിപ്പഠിച്ച മലയാളത്തിനു് കാലാകാലങ്ങളില്‍ പല മാറ്റങ്ങളും സംഭവിച്ചു. ഓര്‍മ്മയില്‍ എത്തുന്ന ആദ്യത്തെ മാറ്റം വത്സ്യവര്‍ഗ്ഗം ഉപേക്ഷിച്ചതില്‍ വന്ന ആശയക്കുഴപ്പം ആയിരുന്നു. ബാല്യകാലത്തു് വലിയച്ഛന്‍ എഴുതാന്‍ പഠിപ്പിച്ച മലയാളത്തില്‍ മാറ്റം മുറ്റം എന്നീ വാക്കുകളിലെ റ്റ (വത്സ്യവര്‍ഗ്ഗ ഖരാക്ഷരം ഇരട്ടിച്ചതു്) എന്ന അക്ഷരത്തിനായിരുന്നു ആദ്യത്തെ മാറ്റം. ന്റ യുടെ അടിയില്‍ ഉപയോഗിച്ചിരുന്ന വത്സ്യവര്‍ഗ്ഗത്തിലെ ഖരാക്ഷരത്തിനു പകരമായി റ എന്നും, നനവു് എന്ന വാക്കിലെ തവര്‍ഗ്ഗത്തിലെ അനുനാസികം ന നിലനിര്‍ത്തിക്കൊണ്ടു് രണ്ടാമത്തെ വത്സ്യ വര്‍ഗ്ഗത്തിലെ അനുനാസികം ന യ്ക്കു പകരം തവര്‍ഗ്ഗത്തിലെ അനുനാസികം തന്നെ ന എന്നും, പാഠപുസ്തകങ്ങളില്‍ ആദ്യം പഠിപ്പിച്ച അമ്മ എന്ന വാക്കു് മാറ്റി റ-പറ ന-പന എന്നും, പാഠപുസ്തകത്താളിനു് എണ്ണമിട്ടു പോന്ന മലയാള അക്കങ്ങള്‍ക്കു് പകരം ആംഗലേയ അക്കങ്ങള്‍ എന്നും രൂപഭാവം മാറി വന്നു. വലിയച്ഛന്‍ എഴുതാന്‍ പഠിപ്പിച്ചുതന്ന കണക്കിലെ പൂജ്യം മുതല്‍ ഒമ്പതു് വരെയുള്ള അക്കങ്ങളും പത്തും നൂറും ആയിരവും ഉപയോഗിക്കാതെ പകരം ഇംഗ്ലീഷു് അക്കങ്ങള്‍ ഉപയോഗിക്കപ്പെട്ടു. ഇംഗ്ലീഷു് അറിയാന്‍ പാടില്ലായിരുന്ന വല്യച്ഛന്‍ അതോടുകൂടി ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന ഉത്തരാവിദിത്വത്തില്‍ നിന്നും പിന്‍വലിഞ്ഞു. പിന്നീടു് 1959-ല്‍ ഇംഗ്ലീഷു് മീഡിയം സ്ക്കൂളിലേക്കു് മാറിയപ്പോള്‍ അതു വരെ പഠിച്ച മലയാളത്തിന്റെ ഉപയോഗം വീട്ടിലേക്കു് എഴുതിയിരുന്ന കത്തുകളില്‍ മാത്രമായി ഒതുങ്ങി.  1966-ല്‍ ഐ എസ്സു് സി പഠന സമ്പ്രദായത്തില്‍ നിന്നും എസ്സു് എസ്സു് എല്‍ സി സമ്പ്രദായത്തിലേക്കു് ഒമ്പതാം തരത്തില്‍ മാറിയപ്പോള്‍ മലയാളം പഠിക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ടു് ചില്ലറയൊന്നുമായിരുന്നില്ല. രക്ഷയ്ക്കായെത്തിയതു് മലയാളം ട്യൂഷന്‍ മാഷു് ആയിരുന്നു.

1968-ല്‍ സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളേജില്‍ ചേരുമ്പോള്‍ മലയാള അക്ഷരങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പലേടത്തും നടക്കുന്നുണ്ടായിരുന്നെങ്കിലും പിന്നീടുള്ള പഠന മാധ്യമം ഇംഗ്ലീഷു് ആയതിനാല്‍ മലയാളത്തെപ്പറ്റി ഗൗനിക്കേണ്ട സാഹചര്യം ഉണ്ടായില്ല. 1970-ല്‍ പ്രഫഷനല്‍ പഠനം തുടങ്ങിയതോടു കൂടി മലയാളത്തിന്റെ ഉപയോഗം വായനയില്‍ മാത്രമായി ചുരുങ്ങി. 1971നു ശേഷം പത്രങ്ങളിലും മാസികകളിലും വന്ന മലയാള അക്ഷരങ്ങളെക്കുറിച്ചു് വേവലാതിപ്പെടാനോ അതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുവാനോ അവസരങ്ങള്‍ ഒന്നുമുണ്ടായില്ല. 1971-നു മുമ്പു് പഴയ ലിപിയില്‍ എഴുതി ശീലിച്ചവരെ സര്‍ക്കാര്‍ ഉത്തരവു് കാര്യമായി ബാധിച്ചില്ല. 1971-നു ശേഷം വായിക്കാന്‍ ലഭിക്കുന്നതെല്ലാം പുതിയ ലിപിയിലായിരുന്നുവെങ്കിലും എഴുത്തിനായു് അവര്‍ ശീലം വിടാതെ പഴയ ലിപി തന്നെ ഉപയോഗിച്ചു പോന്നു. പത്തു വര്‍ഷം കഴിഞ്ഞു് 1981നു ശേഷം സ്ക്കൂള്‍ വിദ്യാഭ്യാസം ചെയ്തവര്‍ തുടക്കം മുതല്‍ പുതിയ ലിപിയില്‍ എഴുതി ശീലിച്ചതിനാല്‍ പഴയ പുസ്തകങ്ങളില്‍ കാണുന്ന പഴയ ലിപി വായനയില്‍ മാത്രമായി

ഒരു സര്‍ക്കാര്‍ ഓര്‍ഡറിന്റെ പിന്‍ബലത്തോടുകൂടി സര്‍ക്കാരും മാധ്യമങ്ങളും അച്ചടിശാലകളും ഒത്തൊരുമിച്ചു് പുതിയ ലിപി ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ വായനയ്ക്കു് പുതിയ ലിപിയും എഴുത്തിനു് പഴയ ലിപിയും ഉപയോഗിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായി. ആശയക്കുഴപ്പം തരണം ചെയ്യുവാന്‍ കാലക്രമേണ പുതിയ ലിപി എഴുത്തിനും ഉപയോഗിക്കാന്‍ തുടങ്ങിയതു് ഒരു സ്വാഭാവിക മാറ്റം മാത്രമായിരുന്നു.

1971-ലെ സര്‍ക്കാര്‍ ഉത്തരവു് കാരണം മലയാളം ഉപയോഗിക്കുന്ന കാര്യത്തില്‍ മൂന്നു തരം മലയാളികള്‍ സൃഷ്ടിക്കപ്പെട്ടു. 1971നു മുമ്പുള്ളവര്‍ പഴയ ലിപിയുടെ ഉപയോക്താക്കളായും, 1971 മുതല്‍ 1981 വരെ സ്ക്കൂളില്‍ പഠിച്ചവര്‍ സമ്മിശ്ര ലിപിയുടെ ഉപയോക്താക്കളായും, 1981-നു ശേഷം പുറത്തിറങ്ങിയവര്‍ പുതിയ ലിപി ഉപയോക്താക്കളായും.

ഈ മൂന്നു് വിഭാഗത്തില്‍ പെട്ടവരില്‍ ചിലരെങ്കിലും പല കാലങ്ങളിലായി സര്‍ക്കാര്‍ തലത്തില്‍ മലയാള ഭാഷ കൈകാര്യം ചെയ്യുന്ന മേഘലകളില്‍ എത്തി. 2011-ഓടുകൂടി പഴയ ലിപിയുടെ വക്താക്കള്‍ 55 വയസ്സു് തികഞ്ഞതിനാല്‍ പെന്‍ഷന്‍ പറ്റി ഒതുങ്ങിക്കഴിഞ്ഞു. നിലവില്‍ സര്‍വ്വീസില്‍ ഉള്ളവരില്‍ 45നും 55നും മധ്യേ പ്രായമുള്ളവര്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവരാണു്. അവര്‍ക്കു് പഴയ ലിപി ആയാലും പുതിയ ലിപി ആയാലും രണ്ടും ഒന്നു പോലെ തന്നെ, കാരണം അവരില്‍ പലരും വായിക്കുവാന്‍ പുതിയ ലിപിയും എഴുതുവാന്‍ സമ്മിശ്ര ലിപിയും ഉപയോഗിച്ചവരാണു്. 45 വയസ്സിനു് താഴെ പ്രായമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വരാനിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും പുതിയ ലിപിയുടെ ഉപയോക്താക്കളാവുന്നതു് സ്വാഭാവികം തന്നെ. ചുരുക്കി പറഞ്ഞാല്‍ പഴയ ലിപിയ്ക്കു് വേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അതിന്റെ ഉപയോക്താക്കള്‍ കുറവാണെന്നു് തന്നെ പറയാം.

1971-നു ശേഷം 1985 ല്‍ നാടൊട്ടുക്കും DTP സെന്ററുകള്‍ മുളച്ചു വന്നു. റ്റൈപ്പു് റൈറ്റര്‍ മലയാളത്തെ ചുവടു പിടിച്ചു് ഏകദേശം അതേ രീതിയില്‍ തന്നെയായിരുന്നു ഇതിലെ ഫോണ്ടുകള്‍. 1990-കളില്‍ മലയാളികള്‍ വ്യക്തിഗത കംപ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ രക്ഷയ്ക്കെത്തിയതു് ISM പോലുള്ള പ്രോഗ്രാമുകളായിരുന്നു. ഇന്റര്‍നെറ്റില്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ ഇതു് മതിയാകാതെ വന്നപ്പോള്‍ അതിനു ചുവടുപിടിച്ചു് ധാരാളം ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റു്വേര്‍ പ്രാബല്യത്തില്‍ വന്നു. മംഗ്ലീഷു് ചേര്‍ത്തു് മലയാളം സംസാരിക്കുന്നവരും ഇംഗ്ലീഷു് ക്വര്‍ട്ടി കീ ബോര്‍ഡില്‍ നല്ല വേഗതയുള്ളവരും ഇതിനെ സ്വാഗതം ചെയ്തു. ഈമെയിലിംഗിനും ചാറ്റിഗിനും ഇവ ഉപയോഗിച്ചിരുന്നുവെങ്കിലും അക്ഷരങ്ങള്‍ വ്യക്തമായിക്കിട്ടാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും കിട്ടിയതു് കൊണ്ടു് മലയാളികള്‍ തുടക്കത്തിലൊക്കെ തൃപ്തരായിരുന്നു.

കംപ്യൂട്ടറില്‍ മലയാളം ഉപയോഗിച്ചു തുടങ്ങുന്നതില്‍ വിദേശമലയാളികളാണു് മുന്‍കയ്യെടുത്തതു് എന്നു് പറയാതെ വയ്യ. കേരള സര്‍ക്കാരും മലയാളത്തിലെ മലയാളികളും അറിയാതെ വിദേശമലയാളികള്‍ മൂകരായി ഇന്റര്‍നെറ്റില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുന്നാണ്ടായിരുന്നു. വിദേശത്തിലേക്കു് ചേക്കേറിയ മലയാളികള്‍ ഇന്റര്‍നെറ്റു് വഴി ആശയവിനിമയം നടത്താന്‍ ആയി ഉപയോഗിച്ചിരുന്ന ഇംഗ്ലീഷിനെ ക്രമേണ പിന്‍തള്ളിക്കൊണ്ടു് ട്രാന്‍സ്ലിറ്ററേഷന്‍ മലയാളം യുവാക്കള്‍ക്കിടയില്‍ ഒരു ഹരമായി മാറി. 2002-ല്‍ മലയാളം വിക്കിപ്പീഡിയ ആരംഭിച്ചതോടുകൂടി കംപ്യൂട്ടറില്‍ മലയാളം ഉപയോഗത്തിന്റെ വന്‍ സാധ്യതകള്‍ തുറക്കുകയായിരുന്നു. അതിനു ചുവടു പിടിച്ചു് പലേടത്തും മലയാളത്തിലുള്ള ബ്ലോഗുകളും സൈറ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

അത്യാവശ്യ ആശയവിനിമയത്തിനു ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചപ്പോള്‍ അതു് വായിച്ച മലയാളികളില്‍ നിന്നും കിട്ടിയ പ്രതികരണത്തിലൂടെ തങ്ങളുടെ തെറ്റുകളെപ്പറ്റി ബോദ്ധ്യപ്പെട്ടെങ്കിലും ട്രാന്‍സ്ലിറ്ററേഷനില്‍ വഴി കിട്ടുന്ന പരമാവധി അക്ഷരങ്ങള്‍ക്കപ്പുറം മലയാളം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ മലയാളം ലഭിക്കുവാന്‍ മലയാളി ആഗ്രഹിച്ചു. പ്രത്യേകിച്ചും വിക്കീപ്പീഡിയയിലും മലയാളം ബ്ലോഗിലും പ്രവര്‍ത്തിച്ചവര്‍. ഇതിനു് ഒരു പരിഹരമായെത്തിയതു് ഇന്ത്യന്‍ ഭാഷകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡാണു്. ലോകഭാഷകള്‍ മുഴുവനും കംപ്യൂട്ടറില്‍ എത്തിക്കാനായി തുടങ്ങിയ മറ്റൊരു സന്നദ്ധ സംരംഭമാണു് യൂണിക്കോഡു് കണ്‍സോര്‍ഷിയം. ഏതൊരു ഭാഷയെപ്പറ്റിയും അതാതു് ഭാഷകളുടെ വിദഗ്ദ്ധരുടെ അഭിപ്രായം ആരാഞ്ഞും പ്രാചീന എഴുത്തു് രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചും അതില്‍ നിന്നും കതിരും പതിരും വേര്‍തിരിച്ചെടുത്തു് ചെയ്തു പോയ തെറ്റുകള്‍ തിരുത്തിയും ചേര്‍ക്കാന്‍ വിട്ടു പോയവയെ ചേര്‍ത്തും അവര്‍ മുന്നോട്ടു് തന്നെ പോകുന്നു.

സര്‍ക്കാര്‍ ആഫീസുകളില്‍ റ്റൈപ്പു്റൈറ്ററിനു പകരം കംപ്യൂട്ടര്‍ എത്തിയെങ്കിലും മിക്ക മാധ്യമങ്ങളും അച്ചടിക്കാനായി ഇപ്പോള്‍ കംപ്യൂട്ടറെയാണു് ആശ്രയിക്കുന്നതെങ്കിലും അവര്‍ എല്ലാവരും ഇപ്പോഴും ട്രാന്‍സ്ലിറ്ററേഷന്‍ രീതിയെയാണു് ആശ്രയിക്കുന്നതു്. എഴുതാന്‍ ഉപയോഗിച്ചിരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായ ഈ രീതിയില്‍ സംവൃതോകാരം, വിവൃതോകാരം, ചില്ലക്ഷരം, കൂട്ടക്ഷരം എന്നിവ വികൃതരൂപം പൂണ്ടു. ഇത്തരത്തില്‍ മാത്രമേ കിട്ടൂ എന്നതെന്നതിനാല്‍ തങ്ങള്‍ ചെയ്യുന്നതാണു് ശരി എന്നതിനു് ന്യായീകരണങ്ങളും ഉന്നയിക്കപ്പെട്ടു.

ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡും മലയാളം ഫോണ്ടുകളും ഉപയോഗിച്ചു് തനതു മലയാളം എഴുതുന്നതു് പോലെ തന്നെ കംപ്യൂട്ടറില്‍ റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കും എന്നു് അറിയാവുന്നവര്‍ ചുരുക്കം. ചില്ലക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങള്‍ സംവൃതോകാരം എന്നിവ കിട്ടുന്ന രീതി എളുപ്പമാണെങ്കിലും അതു് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പകുതി വഴിക്കു് ഇന്‍സ്ക്രിപ്റ്റു് രീതിയുടെ പഠനം നിര്‍ത്തിവച്ചു് പ്രത്യേകിച്ചു് ഒരു പഠനം ആവശ്യമില്ലാതെ അന്യഭാഷ ഉപയോഗിച്ചു് കുറുക്കുവഴിയിലൂടെ മലയാളം ലഭിക്കുന്ന ട്രാന്‍സ്ലിറ്ററേഷന്‍ രീതിയിലേക്കു് തിരിച്ചു് പോവുകയും ന്യായീകരണമായി ഇന്‍സ്ക്രിപ്റ്റിനെ തള്ളിപ്പറയുകയും ചെയ്യുന്ന പ്രവണതയാണു് സര്‍വ്വസാധാരണമായി കണ്ടു വരുന്നതു്. വളരെ നാളുകള്‍ മലയാളം എഴുതാതിരുന്നു് കംപ്യൂട്ടറില്‍ മാത്രം ട്രാന്‍സ്ലിറ്ററേഷന്‍ രീതിയില്‍ റ്റൈപ്പു് ചെയ്തു് ശീലിച്ചിട്ടു് എന്തെങ്കിലും ആവശ്യത്തിനു് എഴുതുവാന്‍ പേനയും കടലാസും എടുക്കുമ്പോള്‍ മലയാള അക്ഷരങ്ങളുടെ രൂപത്തെപ്പറ്റി ഓര്‍മ്മ വരാതെ ഇംഗ്ലീഷു് അക്ഷരങ്ങളെപ്പറ്റി മാത്രം ഓര്‍ത്തു റ്റൈപ്പു് ചെയ്തു ശീലിച്ചവരുടെ മനസ്സിലേക്കും വിരല്‍തുമ്പിത്തേക്കും മലയാളം എഴുതുവാന്‍ ഇംഗ്ലീഷു് അക്ഷരം സഹായമായി എത്തുമോ എന്നോര്‍ക്കുന്നതു് നന്നായിരിക്കും. മറിച്ചു് മലയാളത്തില്‍ റ്റൈപ്പു് ചെയ്യുവാന്‍ ശീലിച്ചാല്‍ ഓരോ അക്ഷരവും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു് കണ്ടു് ശീലിച്ചവര്‍ക്കു് അതു് എഴുതുവാന്‍ മലയാളഭാഷയല്ലാതെ വേറെ ഒരു ഭാഷയപ്പറ്റിയും ഓര്‍മ്മിക്കേണ്ട ആവശ്യം തന്നെ വരില്ല.

1971-ല്‍ അന്നത്തെ സാങ്കേതികവിദ്യയ്ക്കു് ഉതകുന്ന രീതിയില്‍ ആണു് മലയാളത്തിലെ അക്ഷരങ്ങള്‍ വെട്ടിക്കുറച്ചതെങ്കില്‍ 2012-ല്‍ ഇന്നത്തെ കംപ്യൂട്ടറില്‍ എല്ലാ മലയാള അക്ഷരങ്ങളും റ്റൈപ്പു് ചെയ്യാവുന്ന സാഹചര്യം എത്തിയപ്പോള്‍ ഇന്നത്തെ സാങ്കേതിവിദ്യയ്ക്കു് ഉതകുന്ന രീതിയില്‍ എല്ലാ മലയാള അക്ഷരങ്ങളും പഴയതു് പോലെ തന്നെ തിരിച്ചു കൊണ്ടുവരേണ്ടതല്ലേ. സര്‍ക്കാര്‍ ഓഫീസുകളിലും പത്രമാഫീസുകളിലും അച്ചടിശാലകളിലും റ്റൈപ്പു്റൈറ്ററിനെ ഒരു കാലഹരണപ്പെട്ട യന്ത്രമാക്കി പുറംതള്ളിക്കൊണ്ടു് പഴയ ലിപിയിലെ ഏതു് അക്ഷരവും രൂപവും റ്റൈപ്പു് ചെയ്യുവാന്‍ സാദ്ധ്യമാക്കുന്ന കംപ്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടതോടുകൂടി നമുക്കു് എന്തിനാണു് മലയാളത്തെ വികൃതമാക്കിയ റ്റൈപ്പു്റൈറ്റര്‍ ലിപി?

അതിനാല്‍ സര്‍ക്കാര്‍ പഴയ ഓര്‍ഡര്‍ പരിഷ്ക്കരിച്ചു് ഇറക്കേണ്ടതല്ലേ? കുറഞ്ഞ പക്ഷം പഴയ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു് എഴുതുവാനും വായിക്കുവാനും ഏതു് രീതി സ്വീകരിക്കണം എന്നു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മലയാളിക്കു് വിട്ടു കൊടുത്തുകൂടെ?