Pages

Wednesday, December 26, 2012

മലയാളം ലിപി പരിഷ്ക്കരണവും ജനവും ജനാധിപത്യവും

1956-ല്‍ നാലാമത്തെ വയസ്സില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പു് എഴുതിപ്പഠിച്ച മലയാളത്തിനു് കാലാകാലങ്ങളില്‍ പല മാറ്റങ്ങളും സംഭവിച്ചു. ഓര്‍മ്മയില്‍ എത്തുന്ന ആദ്യത്തെ മാറ്റം വത്സ്യവര്‍ഗ്ഗം ഉപേക്ഷിച്ചതില്‍ വന്ന ആശയക്കുഴപ്പം ആയിരുന്നു. ബാല്യകാലത്തു് വലിയച്ഛന്‍ എഴുതാന്‍ പഠിപ്പിച്ച മലയാളത്തില്‍ മാറ്റം മുറ്റം എന്നീ വാക്കുകളിലെ റ്റ (വത്സ്യവര്‍ഗ്ഗ ഖരാക്ഷരം ഇരട്ടിച്ചതു്) എന്ന അക്ഷരത്തിനായിരുന്നു ആദ്യത്തെ മാറ്റം. ന്റ യുടെ അടിയില്‍ ഉപയോഗിച്ചിരുന്ന വത്സ്യവര്‍ഗ്ഗത്തിലെ ഖരാക്ഷരത്തിനു പകരമായി റ എന്നും, നനവു് എന്ന വാക്കിലെ തവര്‍ഗ്ഗത്തിലെ അനുനാസികം ന നിലനിര്‍ത്തിക്കൊണ്ടു് രണ്ടാമത്തെ വത്സ്യ വര്‍ഗ്ഗത്തിലെ അനുനാസികം ന യ്ക്കു പകരം തവര്‍ഗ്ഗത്തിലെ അനുനാസികം തന്നെ ന എന്നും, പാഠപുസ്തകങ്ങളില്‍ ആദ്യം പഠിപ്പിച്ച അമ്മ എന്ന വാക്കു് മാറ്റി റ-പറ ന-പന എന്നും, പാഠപുസ്തകത്താളിനു് എണ്ണമിട്ടു പോന്ന മലയാള അക്കങ്ങള്‍ക്കു് പകരം ആംഗലേയ അക്കങ്ങള്‍ എന്നും രൂപഭാവം മാറി വന്നു. വലിയച്ഛന്‍ എഴുതാന്‍ പഠിപ്പിച്ചുതന്ന കണക്കിലെ പൂജ്യം മുതല്‍ ഒമ്പതു് വരെയുള്ള അക്കങ്ങളും പത്തും നൂറും ആയിരവും ഉപയോഗിക്കാതെ പകരം ഇംഗ്ലീഷു് അക്കങ്ങള്‍ ഉപയോഗിക്കപ്പെട്ടു. ഇംഗ്ലീഷു് അറിയാന്‍ പാടില്ലായിരുന്ന വല്യച്ഛന്‍ അതോടുകൂടി ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന ഉത്തരാവിദിത്വത്തില്‍ നിന്നും പിന്‍വലിഞ്ഞു. പിന്നീടു് 1959-ല്‍ ഇംഗ്ലീഷു് മീഡിയം സ്ക്കൂളിലേക്കു് മാറിയപ്പോള്‍ അതു വരെ പഠിച്ച മലയാളത്തിന്റെ ഉപയോഗം വീട്ടിലേക്കു് എഴുതിയിരുന്ന കത്തുകളില്‍ മാത്രമായി ഒതുങ്ങി.  1966-ല്‍ ഐ എസ്സു് സി പഠന സമ്പ്രദായത്തില്‍ നിന്നും എസ്സു് എസ്സു് എല്‍ സി സമ്പ്രദായത്തിലേക്കു് ഒമ്പതാം തരത്തില്‍ മാറിയപ്പോള്‍ മലയാളം പഠിക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ടു് ചില്ലറയൊന്നുമായിരുന്നില്ല. രക്ഷയ്ക്കായെത്തിയതു് മലയാളം ട്യൂഷന്‍ മാഷു് ആയിരുന്നു.

1968-ല്‍ സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളേജില്‍ ചേരുമ്പോള്‍ മലയാള അക്ഷരങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പലേടത്തും നടക്കുന്നുണ്ടായിരുന്നെങ്കിലും പിന്നീടുള്ള പഠന മാധ്യമം ഇംഗ്ലീഷു് ആയതിനാല്‍ മലയാളത്തെപ്പറ്റി ഗൗനിക്കേണ്ട സാഹചര്യം ഉണ്ടായില്ല. 1970-ല്‍ പ്രഫഷനല്‍ പഠനം തുടങ്ങിയതോടു കൂടി മലയാളത്തിന്റെ ഉപയോഗം വായനയില്‍ മാത്രമായി ചുരുങ്ങി. 1971നു ശേഷം പത്രങ്ങളിലും മാസികകളിലും വന്ന മലയാള അക്ഷരങ്ങളെക്കുറിച്ചു് വേവലാതിപ്പെടാനോ അതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുവാനോ അവസരങ്ങള്‍ ഒന്നുമുണ്ടായില്ല. 1971-നു മുമ്പു് പഴയ ലിപിയില്‍ എഴുതി ശീലിച്ചവരെ സര്‍ക്കാര്‍ ഉത്തരവു് കാര്യമായി ബാധിച്ചില്ല. 1971-നു ശേഷം വായിക്കാന്‍ ലഭിക്കുന്നതെല്ലാം പുതിയ ലിപിയിലായിരുന്നുവെങ്കിലും എഴുത്തിനായു് അവര്‍ ശീലം വിടാതെ പഴയ ലിപി തന്നെ ഉപയോഗിച്ചു പോന്നു. പത്തു വര്‍ഷം കഴിഞ്ഞു് 1981നു ശേഷം സ്ക്കൂള്‍ വിദ്യാഭ്യാസം ചെയ്തവര്‍ തുടക്കം മുതല്‍ പുതിയ ലിപിയില്‍ എഴുതി ശീലിച്ചതിനാല്‍ പഴയ പുസ്തകങ്ങളില്‍ കാണുന്ന പഴയ ലിപി വായനയില്‍ മാത്രമായി

ഒരു സര്‍ക്കാര്‍ ഓര്‍ഡറിന്റെ പിന്‍ബലത്തോടുകൂടി സര്‍ക്കാരും മാധ്യമങ്ങളും അച്ചടിശാലകളും ഒത്തൊരുമിച്ചു് പുതിയ ലിപി ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ വായനയ്ക്കു് പുതിയ ലിപിയും എഴുത്തിനു് പഴയ ലിപിയും ഉപയോഗിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായി. ആശയക്കുഴപ്പം തരണം ചെയ്യുവാന്‍ കാലക്രമേണ പുതിയ ലിപി എഴുത്തിനും ഉപയോഗിക്കാന്‍ തുടങ്ങിയതു് ഒരു സ്വാഭാവിക മാറ്റം മാത്രമായിരുന്നു.

1971-ലെ സര്‍ക്കാര്‍ ഉത്തരവു് കാരണം മലയാളം ഉപയോഗിക്കുന്ന കാര്യത്തില്‍ മൂന്നു തരം മലയാളികള്‍ സൃഷ്ടിക്കപ്പെട്ടു. 1971നു മുമ്പുള്ളവര്‍ പഴയ ലിപിയുടെ ഉപയോക്താക്കളായും, 1971 മുതല്‍ 1981 വരെ സ്ക്കൂളില്‍ പഠിച്ചവര്‍ സമ്മിശ്ര ലിപിയുടെ ഉപയോക്താക്കളായും, 1981-നു ശേഷം പുറത്തിറങ്ങിയവര്‍ പുതിയ ലിപി ഉപയോക്താക്കളായും.

ഈ മൂന്നു് വിഭാഗത്തില്‍ പെട്ടവരില്‍ ചിലരെങ്കിലും പല കാലങ്ങളിലായി സര്‍ക്കാര്‍ തലത്തില്‍ മലയാള ഭാഷ കൈകാര്യം ചെയ്യുന്ന മേഘലകളില്‍ എത്തി. 2011-ഓടുകൂടി പഴയ ലിപിയുടെ വക്താക്കള്‍ 55 വയസ്സു് തികഞ്ഞതിനാല്‍ പെന്‍ഷന്‍ പറ്റി ഒതുങ്ങിക്കഴിഞ്ഞു. നിലവില്‍ സര്‍വ്വീസില്‍ ഉള്ളവരില്‍ 45നും 55നും മധ്യേ പ്രായമുള്ളവര്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവരാണു്. അവര്‍ക്കു് പഴയ ലിപി ആയാലും പുതിയ ലിപി ആയാലും രണ്ടും ഒന്നു പോലെ തന്നെ, കാരണം അവരില്‍ പലരും വായിക്കുവാന്‍ പുതിയ ലിപിയും എഴുതുവാന്‍ സമ്മിശ്ര ലിപിയും ഉപയോഗിച്ചവരാണു്. 45 വയസ്സിനു് താഴെ പ്രായമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വരാനിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും പുതിയ ലിപിയുടെ ഉപയോക്താക്കളാവുന്നതു് സ്വാഭാവികം തന്നെ. ചുരുക്കി പറഞ്ഞാല്‍ പഴയ ലിപിയ്ക്കു് വേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അതിന്റെ ഉപയോക്താക്കള്‍ കുറവാണെന്നു് തന്നെ പറയാം.

1971-നു ശേഷം 1985 ല്‍ നാടൊട്ടുക്കും DTP സെന്ററുകള്‍ മുളച്ചു വന്നു. റ്റൈപ്പു് റൈറ്റര്‍ മലയാളത്തെ ചുവടു പിടിച്ചു് ഏകദേശം അതേ രീതിയില്‍ തന്നെയായിരുന്നു ഇതിലെ ഫോണ്ടുകള്‍. 1990-കളില്‍ മലയാളികള്‍ വ്യക്തിഗത കംപ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ രക്ഷയ്ക്കെത്തിയതു് ISM പോലുള്ള പ്രോഗ്രാമുകളായിരുന്നു. ഇന്റര്‍നെറ്റില്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ ഇതു് മതിയാകാതെ വന്നപ്പോള്‍ അതിനു ചുവടുപിടിച്ചു് ധാരാളം ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റു്വേര്‍ പ്രാബല്യത്തില്‍ വന്നു. മംഗ്ലീഷു് ചേര്‍ത്തു് മലയാളം സംസാരിക്കുന്നവരും ഇംഗ്ലീഷു് ക്വര്‍ട്ടി കീ ബോര്‍ഡില്‍ നല്ല വേഗതയുള്ളവരും ഇതിനെ സ്വാഗതം ചെയ്തു. ഈമെയിലിംഗിനും ചാറ്റിഗിനും ഇവ ഉപയോഗിച്ചിരുന്നുവെങ്കിലും അക്ഷരങ്ങള്‍ വ്യക്തമായിക്കിട്ടാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും കിട്ടിയതു് കൊണ്ടു് മലയാളികള്‍ തുടക്കത്തിലൊക്കെ തൃപ്തരായിരുന്നു.

കംപ്യൂട്ടറില്‍ മലയാളം ഉപയോഗിച്ചു തുടങ്ങുന്നതില്‍ വിദേശമലയാളികളാണു് മുന്‍കയ്യെടുത്തതു് എന്നു് പറയാതെ വയ്യ. കേരള സര്‍ക്കാരും മലയാളത്തിലെ മലയാളികളും അറിയാതെ വിദേശമലയാളികള്‍ മൂകരായി ഇന്റര്‍നെറ്റില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുന്നാണ്ടായിരുന്നു. വിദേശത്തിലേക്കു് ചേക്കേറിയ മലയാളികള്‍ ഇന്റര്‍നെറ്റു് വഴി ആശയവിനിമയം നടത്താന്‍ ആയി ഉപയോഗിച്ചിരുന്ന ഇംഗ്ലീഷിനെ ക്രമേണ പിന്‍തള്ളിക്കൊണ്ടു് ട്രാന്‍സ്ലിറ്ററേഷന്‍ മലയാളം യുവാക്കള്‍ക്കിടയില്‍ ഒരു ഹരമായി മാറി. 2002-ല്‍ മലയാളം വിക്കിപ്പീഡിയ ആരംഭിച്ചതോടുകൂടി കംപ്യൂട്ടറില്‍ മലയാളം ഉപയോഗത്തിന്റെ വന്‍ സാധ്യതകള്‍ തുറക്കുകയായിരുന്നു. അതിനു ചുവടു പിടിച്ചു് പലേടത്തും മലയാളത്തിലുള്ള ബ്ലോഗുകളും സൈറ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

അത്യാവശ്യ ആശയവിനിമയത്തിനു ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചപ്പോള്‍ അതു് വായിച്ച മലയാളികളില്‍ നിന്നും കിട്ടിയ പ്രതികരണത്തിലൂടെ തങ്ങളുടെ തെറ്റുകളെപ്പറ്റി ബോദ്ധ്യപ്പെട്ടെങ്കിലും ട്രാന്‍സ്ലിറ്ററേഷനില്‍ വഴി കിട്ടുന്ന പരമാവധി അക്ഷരങ്ങള്‍ക്കപ്പുറം മലയാളം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ മലയാളം ലഭിക്കുവാന്‍ മലയാളി ആഗ്രഹിച്ചു. പ്രത്യേകിച്ചും വിക്കീപ്പീഡിയയിലും മലയാളം ബ്ലോഗിലും പ്രവര്‍ത്തിച്ചവര്‍. ഇതിനു് ഒരു പരിഹരമായെത്തിയതു് ഇന്ത്യന്‍ ഭാഷകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡാണു്. ലോകഭാഷകള്‍ മുഴുവനും കംപ്യൂട്ടറില്‍ എത്തിക്കാനായി തുടങ്ങിയ മറ്റൊരു സന്നദ്ധ സംരംഭമാണു് യൂണിക്കോഡു് കണ്‍സോര്‍ഷിയം. ഏതൊരു ഭാഷയെപ്പറ്റിയും അതാതു് ഭാഷകളുടെ വിദഗ്ദ്ധരുടെ അഭിപ്രായം ആരാഞ്ഞും പ്രാചീന എഴുത്തു് രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചും അതില്‍ നിന്നും കതിരും പതിരും വേര്‍തിരിച്ചെടുത്തു് ചെയ്തു പോയ തെറ്റുകള്‍ തിരുത്തിയും ചേര്‍ക്കാന്‍ വിട്ടു പോയവയെ ചേര്‍ത്തും അവര്‍ മുന്നോട്ടു് തന്നെ പോകുന്നു.

സര്‍ക്കാര്‍ ആഫീസുകളില്‍ റ്റൈപ്പു്റൈറ്ററിനു പകരം കംപ്യൂട്ടര്‍ എത്തിയെങ്കിലും മിക്ക മാധ്യമങ്ങളും അച്ചടിക്കാനായി ഇപ്പോള്‍ കംപ്യൂട്ടറെയാണു് ആശ്രയിക്കുന്നതെങ്കിലും അവര്‍ എല്ലാവരും ഇപ്പോഴും ട്രാന്‍സ്ലിറ്ററേഷന്‍ രീതിയെയാണു് ആശ്രയിക്കുന്നതു്. എഴുതാന്‍ ഉപയോഗിച്ചിരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായ ഈ രീതിയില്‍ സംവൃതോകാരം, വിവൃതോകാരം, ചില്ലക്ഷരം, കൂട്ടക്ഷരം എന്നിവ വികൃതരൂപം പൂണ്ടു. ഇത്തരത്തില്‍ മാത്രമേ കിട്ടൂ എന്നതെന്നതിനാല്‍ തങ്ങള്‍ ചെയ്യുന്നതാണു് ശരി എന്നതിനു് ന്യായീകരണങ്ങളും ഉന്നയിക്കപ്പെട്ടു.

ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡും മലയാളം ഫോണ്ടുകളും ഉപയോഗിച്ചു് തനതു മലയാളം എഴുതുന്നതു് പോലെ തന്നെ കംപ്യൂട്ടറില്‍ റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കും എന്നു് അറിയാവുന്നവര്‍ ചുരുക്കം. ചില്ലക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങള്‍ സംവൃതോകാരം എന്നിവ കിട്ടുന്ന രീതി എളുപ്പമാണെങ്കിലും അതു് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പകുതി വഴിക്കു് ഇന്‍സ്ക്രിപ്റ്റു് രീതിയുടെ പഠനം നിര്‍ത്തിവച്ചു് പ്രത്യേകിച്ചു് ഒരു പഠനം ആവശ്യമില്ലാതെ അന്യഭാഷ ഉപയോഗിച്ചു് കുറുക്കുവഴിയിലൂടെ മലയാളം ലഭിക്കുന്ന ട്രാന്‍സ്ലിറ്ററേഷന്‍ രീതിയിലേക്കു് തിരിച്ചു് പോവുകയും ന്യായീകരണമായി ഇന്‍സ്ക്രിപ്റ്റിനെ തള്ളിപ്പറയുകയും ചെയ്യുന്ന പ്രവണതയാണു് സര്‍വ്വസാധാരണമായി കണ്ടു വരുന്നതു്. വളരെ നാളുകള്‍ മലയാളം എഴുതാതിരുന്നു് കംപ്യൂട്ടറില്‍ മാത്രം ട്രാന്‍സ്ലിറ്ററേഷന്‍ രീതിയില്‍ റ്റൈപ്പു് ചെയ്തു് ശീലിച്ചിട്ടു് എന്തെങ്കിലും ആവശ്യത്തിനു് എഴുതുവാന്‍ പേനയും കടലാസും എടുക്കുമ്പോള്‍ മലയാള അക്ഷരങ്ങളുടെ രൂപത്തെപ്പറ്റി ഓര്‍മ്മ വരാതെ ഇംഗ്ലീഷു് അക്ഷരങ്ങളെപ്പറ്റി മാത്രം ഓര്‍ത്തു റ്റൈപ്പു് ചെയ്തു ശീലിച്ചവരുടെ മനസ്സിലേക്കും വിരല്‍തുമ്പിത്തേക്കും മലയാളം എഴുതുവാന്‍ ഇംഗ്ലീഷു് അക്ഷരം സഹായമായി എത്തുമോ എന്നോര്‍ക്കുന്നതു് നന്നായിരിക്കും. മറിച്ചു് മലയാളത്തില്‍ റ്റൈപ്പു് ചെയ്യുവാന്‍ ശീലിച്ചാല്‍ ഓരോ അക്ഷരവും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു് കണ്ടു് ശീലിച്ചവര്‍ക്കു് അതു് എഴുതുവാന്‍ മലയാളഭാഷയല്ലാതെ വേറെ ഒരു ഭാഷയപ്പറ്റിയും ഓര്‍മ്മിക്കേണ്ട ആവശ്യം തന്നെ വരില്ല.

1971-ല്‍ അന്നത്തെ സാങ്കേതികവിദ്യയ്ക്കു് ഉതകുന്ന രീതിയില്‍ ആണു് മലയാളത്തിലെ അക്ഷരങ്ങള്‍ വെട്ടിക്കുറച്ചതെങ്കില്‍ 2012-ല്‍ ഇന്നത്തെ കംപ്യൂട്ടറില്‍ എല്ലാ മലയാള അക്ഷരങ്ങളും റ്റൈപ്പു് ചെയ്യാവുന്ന സാഹചര്യം എത്തിയപ്പോള്‍ ഇന്നത്തെ സാങ്കേതിവിദ്യയ്ക്കു് ഉതകുന്ന രീതിയില്‍ എല്ലാ മലയാള അക്ഷരങ്ങളും പഴയതു് പോലെ തന്നെ തിരിച്ചു കൊണ്ടുവരേണ്ടതല്ലേ. സര്‍ക്കാര്‍ ഓഫീസുകളിലും പത്രമാഫീസുകളിലും അച്ചടിശാലകളിലും റ്റൈപ്പു്റൈറ്ററിനെ ഒരു കാലഹരണപ്പെട്ട യന്ത്രമാക്കി പുറംതള്ളിക്കൊണ്ടു് പഴയ ലിപിയിലെ ഏതു് അക്ഷരവും രൂപവും റ്റൈപ്പു് ചെയ്യുവാന്‍ സാദ്ധ്യമാക്കുന്ന കംപ്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടതോടുകൂടി നമുക്കു് എന്തിനാണു് മലയാളത്തെ വികൃതമാക്കിയ റ്റൈപ്പു്റൈറ്റര്‍ ലിപി?

അതിനാല്‍ സര്‍ക്കാര്‍ പഴയ ഓര്‍ഡര്‍ പരിഷ്ക്കരിച്ചു് ഇറക്കേണ്ടതല്ലേ? കുറഞ്ഞ പക്ഷം പഴയ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു് എഴുതുവാനും വായിക്കുവാനും ഏതു് രീതി സ്വീകരിക്കണം എന്നു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മലയാളിക്കു് വിട്ടു കൊടുത്തുകൂടെ?

Saturday, November 10, 2012

Campaign against female foeticide

പെൺഭ്രൂണഹത്യ :

ആണാണോ പെണ്ണാണോ ആരാണു കേമമെ -

ന്നാദ്യമായി ചോദിച്ചതാരു പെണ്ണേ?
ആണല്ല പെണ്ണല്ല ഓനാണു കേമനെ -
ന്നാദ്യമേ ചൊല്ലുകള്‍ കേട്ടതില്ലേ?

ആണാണോ പെണ്ണാണോ തമ്പുരാനെന്നതു

ആരേലും കണ്ടുവോ? ആരുമില്ല!
ആണിനെ സൃഷ്ടിച്ചതെന്തിനാണാദ്യമായു്
പെണ്ണിനെ രണ്ടാമതാക്കി ദൈവം?

തന്നുടെ രൂപത്തിലുണ്ടാക്കിയെങ്കിലോ

തമ്പുരാനാണാണു തര്‍ക്കമുണ്ടോ?
ആണിനു പിന്‍ബലം നല്‍കുന്ന കേമിയാം
പെണ്ണിനു തന്‍ ബലം കണ്ടുകൂടെ?

പെണ്ണായ ഹവ്വയില്ലായിരുന്നെങ്കിലോ

ഒന്നാമനാദമിന്നേകനാകും!
ഞാനില്ല നീയില്ല മറ്റാരുമില്ലാതെ
പാരിതിൽ മാനവനാദമേകന്‍!

സീതയില്ലാതൊരു രാമനോ? തന്നുടെ

ലക്ഷ്മിയില്ലാതൊരു വിഷ്ണുവുണ്ടോ?
അര്‍ദ്ധനാരീശ്വരനാകിയൊരീശ്വര -
നര്‍ദ്ധനായു് പാര്‍വ്വതിയില്ലയെങ്കില്‍

വാണിയില്ലാതെന്തു ബ്രഹ്മന്‍? എന്തിനായു്

വീണയില്ലാതൊരു നാരദമാമുനി?
ഗായികയില്ലാതെ ഗായകന്‍ പ്രേമമായു്
ഗാനങ്ങള്‍ മുളിയാലാരു കേള്‍ക്കാന്‍?

നാരിയും തന്നുടെ കൂടെയുണ്ടെങ്കിലേ

പാരിതില്‍ മാനവന്‍ പൂര്‍ണ്ണനാകൂ
കൂറില്ലാ നേരത്തു രണ്ടിനുമൊറ്റയായു്
പൂര്‍ണ്ണതയില്ലെന്നു തര്‍ക്കമില്ല

ഗര്‍ഭം ധരിക്കുവാനാണുങ്ങള്‍ക്കാകുമോ?

ഗര്‍ഭസ്ഥ പെണ്‍ശിശു വേണ്ടയെന്നോ?
ഗര്‍ഭത്തിലുണ്ടായ പെണ്ണായ കുഞ്ഞിനു
ദര്‍ഭപോല്‍ ലോഭം വിലയെന്നുവോ?

'വൈ' എന്ന ക്രോമസോമ്മാനവന്‍ നല്‍കിയാല്‍

കൈവന്നിടും കുഞ്ഞു ആണാണു് നിശ്ചയം
'വൈ' യെന്നതിന്‍ ബദല്‍ 'എക്സാ' ണതെങ്കിലോ
കൈവന്നിടും കുഞ്ഞു പെണ്ണാണു് നിര്‍ദ്ദയം

ബീജത്തില്‍ രണ്ടുമുണ്ടെങ്കിലുമണ്ഠത്തില്‍

സ്ത്രീജനം തന്നിലതൊന്നു മാത്രം
വ്യാജമായി ബാദ്ധ്യത സ്ത്രീകളിലേറ്റുവോന്‍
പൂജ്യയാം നാരിയെ കാണുകില്ലേ?

'വൈ' യെന്ന ക്രോമസോം നല്‍കണമാണുങ്ങള്‍

'വൈ' തന്നിലില്ലാത്ത സാധു നാരി
ദൈവത്തിന്‍ നിശ്ചയം പെണ്ണാണതെങ്കിലും
കൈകൊണ്ടിണേണം സമാധാനമായി

ആവശ്യം സ്കാനിങ്ങതെന്നാണതെങ്കില -

നാവശ്യം എം റ്റി പി കുറ്റമല്ലേ?
ആവുന്ന കാലത്തിലത്രയും മാനവന്‍
ആദര്‍ശ്ശധീരനായു് നില്‍ക്കവേണ്ടേ?

ഭ്രൂണമായി വന്നൊരാ പെണ്ണിനെ ഭംഗിയായു്

ഭൂമിയില്‍ രക്ഷിച്ചുകൊള്ളു താതാ
താതനെ സ്നേഹിച്ചു വാഴുവാന്‍ പെണ്ണിന്നു
താരാട്ടു പാടാനൊരുങ്ങു വേഗം

തന്നുടെ ചോര പിറക്കുവാന്‍ നേരമായി

തന്നുടെ മോളെ വളര്‍ത്തു താതാ
താതനു പുത്രകളത്രാദി സൗമ്യമായി
തന്നിടാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളു വേഗം

Wednesday, August 29, 2012

വിഗ്രഹാരാധന - എല്ലാ മതങ്ങളിലും


വിഗ്രഹാരാധന ഹൈന്ദവാചാരങ്ങളില്‍ മാത്രമല്ല ഉള്ളതു്.



ക്രിസ്ത്യാനികള്‍ കുരിശിനെ ആരാധിക്കുന്നു.




കണ്മുന്നില്‍ വിഗ്രഹമില്ലെങ്കിലും മനസ്സില്‍ പ്രതിഷ്ഠിച്ച കാബയെ ഓര്‍ത്തുകൊണ്ടാണു് മുഹമ്മദ്ദീയര്‍ നിസ്ക്കരിക്കുന്നതു്.




ലോകത്തെമ്പാടുമുള്ള മാനവന്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിഗ്രഹാരാധകരാണു്. 



അവ ലിഖിതങ്ങള്‍ ആവാം



ഗ്രന്ഥങ്ങള്‍ ആവാം


ശില്പങ്ങള്‍ ആവാം


അടയാളങ്ങള്‍ ആവാം


പടങ്ങള്‍ ആവാം


മാനവനു് തിരിച്ചറിയാന്‍ സാധ്യമായ അവയിലൂടെ തന്നെയാണു് ഈശ്വരന്‍ മനുഷ്യമനസ്സിലേക്കു് പ്രവേശിക്കുന്നതു്.

വിഗ്രഹം എന്നതു് ഒരു മുദ്രയാണു്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതു് കല്ലോ തടിയോ ലോഹമോ ആണെങ്കിലും അതു് മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രതീകമാണു്. അവന്‍ അതിനെ ശാശ്വതപുണ്യമായു് കരുതുന്നു. അതിന്റെ ദര്‍ശനം തന്നെ അവനില്‍ ഭക്തി ഉളവാക്കുകയും അവന്‍ ഇതിന്റെ മുന്നില്‍ സാഷ്ടാഗപ്രണാമം നടത്തുകയും ചെയ്യുന്നു. അതു് ചെയ്യുമ്പോള്‍ അവന്‍ വിഗ്രഹത്തിന്റെ ഘടനയെയല്ല മറിച്ചു് അതു് എന്തിനെ പ്രതിനിധീകരിക്കന്നുവോ അതിനെയാണു് പ്രണമിക്കുന്നതു്. സാധാരണ മനുഷ്യനു് പതാക എന്നതു് പല നിറത്തിലുള്ള ശീല മാത്രമാണു്. പക്ഷെ ആ ശീല ഒരു രാഷ്ട്രത്തെയോ രാഷ്ട്രീയ കക്ഷിയേയോ സൂചിപ്പിക്കുന്നുവെങ്കില്‍ അവര്‍ അതിനെ ബഹുമാനിക്കുകയും ഹൃദയത്തോടു് ചേര്‍ത്തു് വയ്ക്കുകയും  ചെയ്യും. അതിനെ സംരക്ഷിക്കാന്‍ അവന്‍ ജീവന്‍ ബലി കൊടുക്കാന്‍ വരെ തയ്യാറാവും.

വിഗ്രഹാരാധനയില്‍ ഭക്തി ആരംഭിക്കുമ്പോള്‍ ആ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന മൂര്‍ത്തി അവനെ അനുഗ്രഹിക്കും എന്നളളതാണു് വിശ്വാസം. നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും എന്നു തന്നെയാണു് ബൈബിളും പറയുന്നതു്. സര്‍വ്വവ്യാപിയായ ഈശ്വരസമമായ പഞ്ചഭൂതങ്ങള്‍ അടങ്ങിയതാണു് വിഗ്രഹമെങ്കിലും ആ ഈശ്വരാംശം വഴി ആരാധന ദൈവത്തിലേക്കാണു് നയിക്കുന്നതു്. അന്യരെ കാണുമ്പോള്‍ നമസ്ക്കരിക്കുന്നതു് കൊണ്ടു് അവനു് സന്തോഷം ലഭിക്കുന്നു എന്നു പറയുന്നതു് പോലെ വിഗ്രഹത്തിലൂടെ ഈശ്വരനെ നമസ്ക്കരിക്കുമ്പോള്‍ ഈശ്വരന്‍ സംപ്രീതനാകുന്നു. ആ ദിവ്യദര്‍ശനം തന്നെ മനസ്സിനെ തൃപ്തിയുടേയും ഭക്തിയുടേയും തലങ്ങളിലേക്കു് മനുഷ്യനെ ഉയര്‍ത്തുന്നു. പൂജാകര്‍മ്മങ്ങള്‍ വഴി ഈശ്വരസാന്നിധ്യം ആവാഹിക്കപ്പെട്ടതാണു് വിഗ്രഹം. അതിനു ചുറ്റും ഒരു പ്രത്യേകതരം ആകര്‍ഷണവലയം തന്നെ ഉണ്ടു്. കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന കുങ്കുമം, മഞ്ഞള്‍, ചന്ദനം, തീര്‍ത്ഥം, മണിനാദം, മന്ത്രോച്ചാരണം, ആടകള്‍, അലങ്കാരങ്ങള്‍, ആരതി, എന്നിവ എല്ലാം തന്നെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി ആ ശക്തികേന്ദ്രത്തെ ബലപ്പെടുത്താന്‍ ഉതകുന്നതാണു്. നവദ്വാരങ്ങളില്‍ മനുഷ്യന്റെ സപ്തദ്വാരങ്ങള്‍ തലയിലാണു് സ്ഥിതി ചെയ്യുന്നതു്. വിഗ്രഹമൂര്‍ത്തിയുടെ സമീപത്തു് നിന്നും ഉയരുന്ന ശബ്ദതരംഗങ്ങള്‍ വഴി കാതിലൂടെയും, ഗന്ധം വഴി മൂക്കിലൂടെയും, തീര്‍ത്ഥം വഴി വായിലൂടെയും, ദര്‍ശനം വഴി കണ്ണിലൂടെയും ഈശ്വരചൈതന്യം വിഗ്രഹത്തില്‍ നിന്നും ഭക്തനിലേക്കു് പ്രവേശിച്ചു് അവന്‍ പരംപൊരുളാല്‍ അനുഗ്രഹിക്കപ്പെടുന്നു.


.

ഈശ്വരന്‍

By The Late Rev. Fr. Abel - Cochin Kalabhavan


ഈശ്വരനെ തേടി ഞാന്‍ നടന്നു
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു
അവിടയുമില്ലിവിടെയുമില്ലീശ്വരന്‍
വിജനമായ ഭൂവിലുമില്ലീശ്വരന്‍
(ഈശ്വരനെ )

എവിടെയാണീശ്വരന്റെ കാല്‍പ്പാടുകള്‍
മണ്ണിലൊക്കെ ഞാന്‍ തേടി - കണ്ടില്ല
എവിടെയാണീശ്വരന്റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ല
(ഈശ്വരനെ )

കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനന ചോല കുണുങ്ങിയോടി
കാണില്ല കാണില്ലെന്നോതിയോതി
കിളികള്‍ പറന്നു പറന്നു പോയി
(ഈശ്വരനെ )

അവസാനമെന്നിലേയ്ക്കു ഞാന്‍ തിരിഞ്ഞു
ഹൃദയത്തിലേയ്ക്കു ഞാന്‍ കടന്നു
അവിടേയാണീശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം (3)

ഹൈന്ദവ ആചാരങ്ങളുടെ പൊരുള്‍


ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളും അവയുടെ പൊരുളും

പൂജ - അര്‍ത്ഥം: ആരാധന, സ്വീകരണം, ആദരവു്.
വാക്കിന്റെ ഉത്ഭവം :

ലോകത്തിലെ സകല മതങ്ങളും അവരവരുടേതായ ആരാധനക്രമം ആണു് പാലിച്ചു പോരുന്നതു്. ഹിന്ദുമതഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന ആരാധനാക്രമം ആണു് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതു്. 

പുരാണമതഗ്രന്ഥങ്ങള്‍ വിവരിക്കുന്ന രീതിയില്‍ അഞ്ചു് ക്രമമായി പഞ്ചോപചാരം, പത്തു് ആയി ദശോപചാരം, പതിനാറു് ആയി ഷഡോപചാരം മുതല്‍ നൂറ്റിയെട്ടു് തരം ഉപചാരക്രമങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ടു്. ഇതില്‍ ഇവിടെ പ്രതിപാദിക്കുന്ന ഷഡോപചാരം ആണു് സര്‍വ്വസാധാരണയായി ആചിരിച്ചു പോരുന്നതു്.

ദൈനംദിന ഈശ്വരാരാധനക്രമമായ ഷഡോപചാരപൂജയില്‍ പതിനാറു് പടികളാണുള്ളതു്. സമയവും സന്ദര്‍ഭവും അനുസരിച്ചും വ്യക്തിഹിതമനുസരിച്ചും ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാമെങ്കിലും താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലാണു് അതു് ആചരിച്ചു പോരുന്നതു്.

ആചാരക്രമം:

01. ആവാഹനം - ക്ഷണിക്കുക
02. ആസനം - ഇരിപ്പിടം നല്‍കുക
03. പദ്യം - പാദസ്നാനം
04. അര്‍ഘ്യം - കൈ കഴുകാന്‍ ജലം
05. ആചമനം - ചുണ്ടു് നനക്കാന്‍ തെളിഞ്ഞ ജലം
06. സ്നാനം - കുളി
07. വസ്ത്രം - ശരീരം പൊതിയുക
08. യജ്ഞോപവീതം - പൂണൂല്‍ ധരിപ്പിക്കുക
09. ഗന്ധം - ചന്ദനലേപനം
10. പുഷ്പം - പൂവിടീല്‍
11. ധൂപം - ചന്ദനത്തിരി
12. ദീപം - വിളക്കു കൊളുത്തല്‍
13. നൈവേദ്യം - ഭക്ഷണം
14. താമ്പൂലം - വെറ്റയും പാക്കും
15. നീരാജനം - കര്‍പ്പൂരം
16. ആത്മപ്രദക്ഷിണനമസ്ക്കാരം - സാഷ്ടാഗപ്രണാമം

01. ആവാഹനം:
മുന്നിലിരിക്കുന്ന പ്രതിമയിലോ പടത്തിലോ ഈശ്വരചൈതന്യമുണ്ടെന്നു് സങ്കല്പിച്ചു് ആ മാധ്യമം വഴി ഈശ്വരനു് പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിക്കുന്നുവെന്നും അതു വഴി അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്നും വിശ്വസിക്കുന്നു.

02. ആസനം/സിംഹാസനം:
സര്‍വ്വജീവചരാചരങ്ങള്‍ക്കും അധിപനായ ഈശ്വരനു് അവനവന്റെ നിലയില്‍ ഇരിക്കാന്‍ പീഠം ഒരുക്കി അതില്‍ ഈശ്വരന്‍ വന്നു് ഉപവിഷ്ഠനാവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

03. പദ്യം:
വാഹനസൗകര്യമൊന്നുമില്ലാതിരുന്നു് മനുഷ്യന്‍ കാല്‍നടയായി യാത്രചെയ്തിരുന്ന കാലത്തു് ഉത്ഭവിച്ച ഈ ആചാരപ്രകാരം ഈശ്വരചൈതന്യത്തിനു് മനുഷ്യരൂപം സങ്കല്‍പ്പിച്ചു് മുന്നിലെത്തിയ വിശിഷ്ഠവ്യക്തിയെ ബഹുമാനസൂചകമായു് കാല്‍ കഴുകി സ്വീകരിക്കുന്നു.

04. അര്‍ഘ്യം:
ആരാധിക്കുന്നവര്‍ നല്‍കുന്നവ സ്വീകരിക്കുന്നതിനു് ഒരുക്കമായി കൈ കഴുകാന്‍ ജലം നല്‍കുന്നു.

05. ആചമനം‍:
ബാഹ്യമായി ശുദ്ധിയാവാന്‍ കുളിക്കുന്നതു് പോലെ മൂന്നു പ്രാവശ്യം മന്ത്രജപത്തോടൊപ്പം ജലം കൊണ്ടു് ചുണ്ടു് നനച്ചു് ഉള്ളം ശുദ്ധിവരുത്തുന്നതു് പോലെ ആഗതനായ ദൈവത്തിനു് ജലം അര്‍പ്പിക്കുന്നു.

06. സ്നാനം:
വിഗ്രഹത്തിനെ ഗംഗാജലം, പാല്‍, തേന്‍, പനിനീര്‍ എന്നിവ കൊണ്ടു് കുളിപ്പിക്കുന്നു.

07. വസ്ത്രം:
വിഗ്രഹത്തെ അണിയിച്ചൊരുക്കുന്നു.

08. യജ്ഞോപവീതം:
വിഗ്രഹത്തിനെ പൂണുനൂല്‍ ധരിപ്പിക്കുന്നു.

09. ഗന്ധകം:
അണിയിച്ചൊരുക്കല്‍. കുളിര്‍മ്മ നല്‍കാന്‍ ചന്ദനം പൂശി, തിലകം അണിയിച്ചു്, ആഭരണങ്ങളണിയിച്ചു്.

10. പുഷ്പാര്‍ച്ചന:
സ്നേഹഭക്തിമഹുമാനാദരവോടെ ഈശ്വര നാമങ്ങള്‍ ഉരുവിട്ടു് കൊണ്ടു് പുഷ്പമെടുത്തു് ആദ്യം നെഞ്ചോടു് ചേര്‍ത്തു് ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചു് ഈശ്വരന്റെ പാദത്തില്‍ അര്‍പ്പിച്ചു് ഇവ സ്വീകരിച്ചു് സര്‍വ്വദോഷങ്ങളും അകറ്റുവാന്‍ ദൈവത്തോടു് അഭ്യര്‍ത്ഥിക്കുന്നു.

11. ധൂപം:
സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നതു്

12. ദീപം:
ഈശ്വരരൂപം വ്യക്തമായി ദര്‍ശിക്കാനും ആ ദിവ്യരൂപത്തിന്റെ സകല ഭംഗി ആസ്വദിക്കാനും മാത്രമല്ല, അജ്ഞത നീക്കി വെളിച്ചം പകരുക, മംഗളം സൂചിപ്പിക്കുക, ശുഭകര ലക്ഷണം എന്നും അര്‍ത്ഥം.

13. നൈവേദ്യം:
പഞ്ചേന്ദ്രിയങ്ങളില്‍ രുചിയെ സ്വാധിനിക്കുന്ന രീതി. യശോദ കൃഷ്ണനെ ഊട്ടുന്നതു് പോലെ. ശബരി രാമനു് കായു്കനികള്‍ നല്‍കുന്നതു് പോലെ. അതിഥിക്കു് ആദിഥേയന്‍ അന്നം നല്‍കുന്നതു് പോലെ. അന്നദാനം സര്‍വ്വ ദാനാല്‍ പ്രധാനം എന്നാണല്ലോ ശാസ്ത്രം.

14. താമ്പൂലം:
ഭക്ഷണം കഴിഞ്ഞാല്‍ അടുത്തതു് ഈശ്വരനു് മുറുക്കാന്‍ കൊടുക്കുന്നു.

15. നീരാജനം:
ധൂപദീപാദികള്‍ കൊണ്ടുള്ള ഉഴിയല്‍. പൂജാകര്‍മ്മങ്ങളിലാചരിക്കുന്നവ കഴിഞ്ഞാല്‍ ഭഗവാന്റെ അലങ്കരിച്ച ബിംബത്തിനു് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണിതു്.

16. ആത്മപ്രദക്ഷിണം:
സാഷ്ടാംഗപ്രണാമം.
ദൈവത്തിനോടു് പ്രാര്‍ത്ഥിക്കുന്നു.
കര്‍മ്മദോഷങ്ങള്‍ പൊറുക്കാന്‍.
അനുഗ്രഹിക്കാന്‍.
ഇവിടെ സ്വന്തമായ ഈശ്വരാംശം തിരിച്ചറിഞ്ഞു് ഈശ്വരനില്‍ ലയിക്കുന്നു.
അഹം ബ്രഹ്മാസ്മി എന്ന തത്വം തിരിച്ചറിഞ്ഞു് അതു് തുടര്‍ന്നു് പോകാനും ഈശ്വരചൈതന്യത്താല്‍ കര്‍മ്മങ്ങളെല്ലാം മംഗളമായി ഭവിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

പൂജയുടെ പൊരുള്‍:

മുകളില്‍ വിവരിച്ച ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുക വഴി എന്നും എപ്പോഴും തന്നില്‍ ഈശ്വരനുണ്ടെന്നു് സങ്കല്പിച്ചു്, പരമാത്മാവുമായി ലയിച്ചു്, താന്‍ സ്വയം ഈശ്വരാംശം ആണെന്നുള്ള തിരിച്ചറിവു് നേടി, സകല ദുഷ്ചിന്തകളും ഉപേക്ഷിച്ചു്, ജീവിതസാക്ഷാല്‍ക്കാരം നേടാന്‍ അതേ ഈശ്വരാംശമുള്ള സഹജീവികളോടു് അവരിലെ ഈശ്വരാംശത്തെ തിരിച്ചറിഞ്ഞു് സന്തോഷപൂര്‍വ്വം സഹവര്‍ത്തിവാനും സാധിപ്പിക്കണം. 

പൂജാകര്‍മ്മങ്ങളിലെ അലങ്കാരച്ചാര്‍ത്തു്, മന്ത്രമണിനാദം, ധൂപം, നൈവേദ്യം, കളഭം എന്നിവയിലൂടെ രൂപം, ശബ്ദം, ഗന്ധം, രസം, സ്പര്‍ശ്ശം എന്നീ മാധ്യമങ്ങള്‍ വഴി പഞ്ചേന്ത്രിയങ്ങളായ കണ്ണു്, കാതു്, മൂക്കു്, നാക്കു്, ത്വക്കു് എന്നിവയെ ഈശ്വരനിലേക്കു് ലയിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായി സ്വീകരിച്ചു് തന്നിലെ ഈശ്വരാംശം കണ്ടെത്തുന്ന മാര്‍ഗ്ഗമാണു് പഞ്ചോപചാരങ്ങള്‍.

പഞ്ചമഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ഹൃദയവിശാലതയും, ശീഘ്രമനസ്സും, ആത്മീയതേജസ്സും, അമൃതും, ക്ഷമാശീലവും സൂചിപ്പിക്കുന്നു.

ബാഹ്യപൂജാകര്‍മ്മപട്ടിക ഒരു മാര്‍ഗ്ഗം ആണെങ്കിലും അതില്‍ നിന്നും അല്പസ്വല്പം വ്യതിചലിക്കില്ലെന്നു ശഠിക്കാതെ മനസ്സറിഞ്ഞു ചെയ്യുന്ന ഭാവപൂജ തന്നെയാണു് ശ്രേഷ്ഠം. എന്നാലേ ഭക്തനു് ഇഷ്ടദൈവവുമായി ഭക്തിപുരസരം ലയിക്കുവാനും കാലക്രമേണ ഭക്തി വളരാനും സ്വയം തിരിച്ചറിയാനും സാധിക്കുകയുള്ളു.

ഒരുക്കം:
പൂജാകര്‍മ്മങ്ങള്‍ തുടങ്ങുന്നതിനു് മുന്നോടിയായി പൂജാദ്രവ്യങ്ങള്‍ തയ്യാറാക്കി സമീപത്തു് വയ്ക്കണം.

ശരീരശുദ്ധി:
ശുദ്ധത ശരീരത്തിനു് ലഭിച്ചാല്‍ മാത്രമേ മനസ്സിനും ശുദ്ധമാകാന്‍ സാധിക്കൂ. ആദ്യമായി സ്നാനം ചെയ്തു് ശുദ്ധവസ്ത്രധാരണവും അതിനൊപ്പം വിഭൂതിയും, ചന്ദനവും, കുങ്കുമവും പൂശി സങ്കല്പത്തിനു മുമ്പായി പ്രാണായാമം ചെയ്യണം. മനസ്സിലെ സകല ദുഷു്ചിന്തകളേയും അകറ്റി നിര്‍ത്തണം.

സങ്കല്പം:
ഏതൊരു കര്‍മ്മവും നിസ്വാര്‍ത്ഥ താല്പര്യത്തോടെ ചെയ്തു തുടങ്ങുന്നതിനു് മുമ്പേ കര്‍മ്മത്തെപ്പറ്റി വിശ്വാസം വേണം എന്നതു് പോലെ തന്നെ പൂജ ചെയ്യുന്നതിനു് മുമ്പായി അതില്‍ വിശ്വാസമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂജ ചെയ്യുന്നതില്‍ സംതൃപ്തി ലഭിക്കൂ. ഈശ്വരനെ ആരാധിക്കുവാന്‍ വേണ്ടി മനസ്സും, ഹൃദയവും, ആത്മാവും, പഞ്ചേന്ദ്രിയങ്ങളും സജ്ജമാക്കി ഈശ്വരനില്‍ അര്‍പ്പിക്കാന്‍ തയ്യാറാവണം. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു് അവിടെ എത്തിപ്പറ്റാനുള്ള വഴിയായ പൂജാകര്‍മ്മങ്ങള്‍ മനസ്സില്‍ ദൃഢനിശ്ചയത്തോടെ ഉറപ്പിച്ചു് താനാണു് കര്‍മ്മിയെന്ന ഉത്തമബോധത്തോടെ പടിപടിയായു് ചെയ്യേണ്ട കര്‍മ്മത്തിലൂടെ ഈശ്വരനിലേക്കു് എത്തി ഈശ്വരനും ഈശ്വരാംശവും ഒന്നാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കണം.

കലശസ്ഥാപനം:
ബ്രഹ്മവിഷ്ണുമഹേശ്വരന്മാരെ ധ്യാനിച്ചു്, ചതുര്‍വേദമന്ത്രങ്ങള്‍ ചൊല്ലി, സര്‍വ്വസമുദ്രജലത്തേയും പുണ്യനദീജലത്തെയും കലശത്തിലാക്കി എന്നു് സങ്കല്പിച്ചു്, കലശത്തെ ഗന്ധകം, കുങ്കുമം, പുഷ്പം മുതലായ ഉപയോഗിച്ചു് ശുദ്ധി വരുത്തണം. ആവാഹിച്ചതിനു ശേഷം പുണ്യജലം തളിച്ചു് സര്‍വ്വ പൂജാസാമഗ്രികളും പൂജാകര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്നവരെയും സ്വയവും ശുദ്ധി വരുത്തണം. കലശം പൂര്‍ണ്ണതയെയും വിശ്വമാതാവിനേയും സൂചിപ്പിക്കുന്നു.

പൂജാകര്‍മ്മങ്ങള്‍ക്കായി കലശത്തിലേക്കു് പ്രവേശിക്കുന്ന ദേവന്‍ പൂജാകര്‍മ്മസമയം മുഴുവന്‍ അവിടെ തന്നെ നിലകൊള്ളുകയും പൂജ കഴിയുമ്പോള്‍ സ്വന്തം വാസത്തിലേക്കു് മടങ്ങുകയും ചെയ്യുന്നു എന്നാണു് വിശ്വാസം. മൂര്‍ത്തിയുടെ താല്‍ക്കാലിക വാസമായു് വിശ്വസിക്കുന്ന കുംഭത്തിന്റെ ഭാഗങ്ങള്‍ മൂര്‍ത്തിയുടെ ശരീരഭാഗങ്ങളായു് സങ്കല്പിക്കുമ്പോള്‍ കുംഭം ശരീരമായും, ജലം രക്തമായും, നവരത്നങ്ങള്‍ നവസിദ്ധികളായും, ദര്‍ഭകള്‍ രക്തധമനികളായും, നൂലു് ഞരമ്പുകളായും, ശീല ത്വക്കായും, നാളികേരം മുഖമായും, നാളികേരത്തിന്റെ മുകളിലെ കുറ്റിഭാഗം ശിവനായും, മാവില ശിവന്റെ ജഡയായും ആണെന്നു് സങ്കല്പിക്കണം.

വിഗ്രഹാരാധന

മനുഷ്യമനസ്സിനോ അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ പരംപൊരുളിനെ മനസ്സിലാക്കാന്‍ കഴിവില്ലാത്തതിനാല്‍ അതിനായി അവനു് പല അടയാളങ്ങളെയും ആശ്രയിക്കേണ്ടിയിരിക്കുന്നു. ആദിശബ്ദമായ ഓംകാരധ്വനിയില്‍ നിന്നും ഉടലെടുത്തതത്രേ സ്രഷ്ടിസ്ഥിതിസംഹാരമൂര്‍ത്തികളുടെ രൂപവും ഭാവവും. അവനവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം ഉള്ള ഏതോ ഒരു ശക്തിയെ ആരാധിക്കുവാന്‍ വേണ്ടി പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു് മനസ്സിലാക്കാന്‍ സാദ്ധ്യമായ എന്തോ ഒന്നു് ഈശ്വരാരാധനയ്ക്കു്  സാധാരണമനുഷ്യനു് ആവശ്യമായി വന്നു. അതിനായി ആരംഭിച്ചതാണു് വിഗ്രഹാരാധന. വാസ്തവത്തില്‍ അവന്‍ ആരാധിക്കുന്നതു് വിഗ്രത്തിലെ ഘടനയായ കല്ലോ, മണ്ണോ, തടിയോ, ലോഹത്തേയോ അല്ല. മറിച്ചു് അതില്‍ അടങ്ങിയിരിക്കുന്നു എന്നു് വിശ്വസിക്കുന്ന ഈശ്വരചൈതന്യത്തെയാണു്. കുടത്തിലെ ദ്രാവകം എന്ന പോലെ വിഗ്രഹം വെറും പാത്രം മാത്രമാണു്. ദ്രാവകത്തിന്റെ രൂപം എന്നതു് പാത്രത്തിന്റെ രൂപവും. മനുഷ്യനു് അവന്റെ ശ്രദ്ധ ഈശ്വരന്‍ എന്ന ഒരു കേന്ദ്രബിന്ദുവില്‍ ചെന്നെത്തിക്കുവാന്‍ വിഗ്രഹാരാധന വഴി സഹായകമാകുന്നു. വിഗ്രഹത്തെ ഭക്തന്‍ സര്‍വ്വവ്യാപിയായ ഈശ്വരശക്തിയായും അതിന്റെ വിശുദ്ധിയായും, പൂര്‍ണ്ണതയായും, സ്വാതന്ത്രതയായും, നിഷ്ക്കളങ്കതയായും, ഭക്തിയായും, സത്യമായും മനസ്സിലാക്കുന്നു. പരമാത്മാവില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. അങ്ങിനെയുള്ളവര്‍ക്കു് ആരാധനയ്ക്കു് ഒരു വിഗ്രഹം കൂടിയേ തീരൂ.

വിഗ്രഹാരാധന ഹൈന്ദവാചാരങ്ങളില്‍ മാത്രമല്ല ഉള്ളതു്. ക്രിസ്ത്യാനികള്‍ കുരിശിനെ ആരാധിക്കുന്നു. കണ്മുന്നില്‍ വിഗ്രഹമില്ലെങ്കിലും മനസ്സില്‍ പ്രതിഷ്ഠിച്ച ഖാബാശിലയെ ഓര്‍ത്തുകൊണ്ടാണു് മുഹമ്മദ്ദീയര്‍ നിസ്ക്കരിക്കുന്നതു്. ലോകത്തെമ്പാടുമുള്ള മാനവന്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിഗ്രഹാരാധകരാണു്. അതു് പടം ആകാം, അടയാളങ്ങളാവാം, ശില്പങ്ങളാവാം. അവയിലൂടെ തന്നെയാണു് ഈശ്വരന്‍ മനുഷ്യമനസ്സിലേക്കു് പ്രവേശിക്കുന്നതു്.

വിഗ്രഹം എന്നതു് ഒരു മുദ്രയാണു്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതു് കല്ലോ തടിയോ ലോഹമോ ആണെങ്കിലും അതു് മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രതീകമാണു്. അവന്‍ അതിനെ ശാശ്വതപുണ്യമായു് കരുതുന്നു. അതിന്റെ ദര്‍ശനം തന്നെ അവനില്‍ ഭക്തി ഉളവാക്കുകയും അവന്‍ ഇതിന്റെ മുന്നില്‍ സാഷ്ടാഗപ്രണാമം നടത്തുകയും ചെയ്യുന്നു. അതു് ചെയ്യുമ്പോള്‍ അവന്‍ വിഗ്രഹത്തിന്റെ ഘടനയെയല്ല മറിച്ചു് അതു് എന്തിനെ പ്രതിനിധീകരിക്കന്നുവോ അതിനെയാണു് പ്രണമിക്കുന്നതു്. സാധാരണ മനുഷ്യനു് പതാക എന്നതു് പല നിറത്തിലുള്ള ശീല മാത്രമാണു്. പക്ഷെ ആ ശീല ഒരു രാഷ്ട്രത്തെയോ രാഷ്ട്രീയ കക്ഷിയേയോ സൂചിപ്പിക്കുന്നുവെങ്കില്‍ അവര്‍ അതിനെ ബഹുമാനിക്കുകയും ഹൃദയത്തോടു് ചേര്‍ത്തു് വയ്ക്കുകയും  ചെയ്യും. അതിനെ സംരക്ഷിക്കാന്‍ അവന്‍ ജീവന്‍ ബലി കൊടുക്കാന്‍ വരെ തയ്യാറാവും.

വിഗ്രഹാരാധനയില്‍ ഭക്തി ആരംഭിക്കുമ്പോള്‍ ആ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന മൂര്‍ത്തി അവനെ അനുഗ്രഹിക്കും എന്നളളതാണു് വിശ്വാസം. നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും എന്നു തന്നെയാണു് ബൈബിളും പറയുന്നതു്. സര്‍വ്വവ്യാപിയായ ഈശ്വരസമമായ പഞ്ചഭൂതങ്ങള്‍ അടങ്ങിയതാണു് വിഗ്രഹമെങ്കിലും ആ ഈശ്വരാംശം വഴി ആരാധന ദൈവത്തിലേക്കാണു് നയിക്കുന്നതു്. അന്യരെ കാണുമ്പോള്‍ നമസ്ക്കരിക്കുന്നതു് കൊണ്ടു് അവനു് സന്തോഷം ലഭിക്കുന്നു എന്നു പറയുന്നതു് പോലെ വിഗ്രഹത്തിലൂടെ ഈശ്വരനെ നമസ്ക്കരിക്കുമ്പോള്‍ ഈശ്വരന്‍ സംപ്രീതനാകുന്നു. ആ ദിവ്യദര്‍ശനം തന്നെ മനസ്സിനെ തൃപ്തിയുടേയും ഭക്തിയുടേയും തലങ്ങളിലേക്കു് മനുഷ്യനെ ഉയര്‍ത്തുന്നു. പൂജാകര്‍മ്മങ്ങള്‍ വഴി ഈശ്വരസാന്നിധ്യം ആവാഹിക്കപ്പെട്ടതാണു് വിഗ്രഹം. അതിനു ചുറ്റും ഒരു പ്രത്യേകതരം ആകര്‍ഷണവലയം തന്നെ ഉണ്ടു്. കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന കുങ്കുമം, മഞ്ഞള്‍, ചന്ദനം, തീര്‍ത്ഥം, മണിനാദം, മന്ത്രോച്ചാരണം, ആടകള്‍, അലങ്കാരങ്ങള്‍, ആരതി, എന്നിവ എല്ലാം തന്നെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി ആ ശക്തികേന്ദ്രത്തെ ബലപ്പെടുത്താന്‍ ഉതകുന്നതാണു്. നവദ്വാരങ്ങളില്‍ മനുഷ്യന്റെ സപ്തദ്വാരങ്ങള്‍ തലയിലാണു് സ്ഥിതി ചെയ്യുന്നതു്. വിഗ്രഹമൂര്‍ത്തിയുടെ സമീപത്തു് നിന്നും ഉയരുന്ന ശബ്ദതരംഗങ്ങള്‍ വഴി കാതിലൂടെയും, ഗന്ധം വഴി മൂക്കിലൂടെയും, തീര്‍ത്ഥം വഴി വായിലൂടെയും, ദര്‍ശനം വഴി കണ്ണിലൂടെയും ഈശ്വരചൈതന്യം വിഗ്രഹത്തില്‍ നിന്നും ഭക്തനിലേക്കു് പ്രവേശിച്ചു് അവന്‍ അനുഗ്രഹിക്കപ്പെടുന്നു.

അമ്പലത്തില്‍ ആരതിയ്ക്കു് ഉപയോഗിക്കുന്ന കര്‍പ്പൂരത്തിനു് വായു ശുദ്ധീകരിക്കുവാനുള്ള ശക്തിയുണ്ടു്. അതിന്റെ ഹൃസ്വസ്ഥായിയായ ദീപനാളം മനുഷ്യജീവന്റെ ഹൃസ്വത സൂചിപ്പിക്കുന്നു.
അമ്പലമണിമുഴക്കവും മന്ത്രോച്ചാരണവും കാതിനു കുളിര്‍മ്മ പകരുന്നു.

ദൈവത്തിനു് സമര്‍പ്പിക്കുന്നതു് പുഷ്പമായാലും, ദീപമായാലും, ധൂപമായാലും അവയെല്ലാം ഭക്തന്റെ ഭക്തിയ്ക്കു് തെളിവായു് ദൈവം കാണുന്നു. പുഷ്പം ഭക്തന്റെ സ്നേഹത്തേയും, കര്‍പ്പൂരം അവന്റെ ബഹുമാനത്തേയും, ദീപം ശാന്തതയേയും പ്രതിനിധാനം ചെയ്യുന്നു.

പൂജാകര്‍മ്മങ്ങളെ വെറും ശാരീരികപ്രക്രിയായി മാത്രം കാണാതെ അതിലുള്‍ക്കൊള്ളുന്ന ആശയത്തെ മനസ്സിലാക്കി അതിനെ ഒരു മാധ്യമമായി കണ്ടുകൊണ്ടു് ആരാധന നടത്തേണ്ടിയിരിക്കുന്നു വിണ്ണവനും മാനവനും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുവാന്‍‍.

Ref:
1. www.saibaba.org
2. www.mantraonnet.com

Sunday, March 11, 2012

ഈശ്വരചിന്ത - ഈശ്വരന്‍ ഉണ്ടോ?

ഈശ്വരാരാധനയും ദേവാലയങ്ങളും

മനുഷ്യപഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു് മാനവനു് എന്തേല്ലാം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും? ഈശ്വരനെ കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ, മണത്തിട്ടുണ്ടോ, രുചിച്ചിട്ടുണ്ടോ, സ്പര്‍ശിച്ചിട്ടുണ്ടോ? ഉത്തരമില്ല. മറിച്ചു് ചോദിച്ചാല്‍ കാന്തശക്തി അറിയാന്‍ ഇരുമ്പും കാന്തവും അടുത്തടുത്തു ചേര്‍ത്തു വച്ചാല്‍ മതി. പക്ഷെ ആ മാദ്ധ്യമം ഇല്ലാതെ കാന്തശക്തിയുള്ള വസ്തുവെ എങ്ങിനെ തിരിച്ചറിയും? ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ നമുക്കു് ഒരു മാദ്ധ്യമം ആവശ്യമാണു്.

ഈശ്വരന്‍ ഉണ്ടോ ഇല്ലേ എന്നറിയാന്‍ മനുഷ്യസ്രഷ്ടിതമല്ലാത്ത എന്തു് മാധ്യമമാണു് നമുക്കുള്ളതു്. മനുഷ്യസ്രഷ്ടികളായ പള്ളികളും അമ്പലങ്ങളും ഉള്ളതു് കൊണ്ടു് മാത്രം ഈശ്വരന്‍ ഉണ്ടെന്നു് പറയുന്നതില്‍ എന്തര്‍ത്ഥം? ജീവനും ജീവനില്ലായ്മയും തമ്മിലുള്ള വെത്യാസം എന്താണു്? ജീവനുള്ളപ്പോള്‍ മനുഷ്യാവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജീവന്‍ പോകുമ്പോള്‍ ആ പ്രവര്‍ത്തനമെല്ലാം നിലച്ചു് അതു് വെറും പിണമായിത്തീരുന്നു. അപ്പോള്‍ ജീവന്‍ എന്നാല്‍ അതു് ഒരു ശക്തി ആണു്. പക്ഷെ ആ ശക്തി എവിടെ നിന്നു വന്നു? എവിടേക്കു് പോകുന്നു? ഒരു കുഞ്ഞു് ജനിക്കുന്നതിനു് മുമ്പായി പപ്പാതി ക്രോമസോമുകള്‍ അടങ്ങിയ സ്ത്രീ ബീജവും വേറെ പപ്പാതി അടങ്ങിയ പുരുഷബീജവും ചേരുന്നു. പൂര്‍ണ്ണ എണ്ണം കിട്ടിയ ആ കോശം വളര്‍ന്നു വലുതായി ഒരു ശിശുവായി പിറക്കുന്നു. പപ്പാതിയായി ചേരുന്നതിനു് മുമ്പായി അവ ചേര്‍ന്നില്ലെങ്കില്‍ ജീവന്‍ ഉണ്ടാവുന്നില്ല. ആരാണു് ഈ പ്രക്രിയ നിയന്ത്രിക്കുതു്? ഇവിടെ ഒന്നും പുതുതായി ഉണ്ടാവുന്നില്ല. പണ്ടേ ഉള്ള ശരീരത്തിലെ കോശങ്ങളില്‍ നിന്നുമാണു് പ്രത്യുല്‍പ്പാദനം നടക്കുന്നതു്.

പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതും ഇതു പോലെ ഒരു ശക്തിയല്ലേ?

ആ ശക്തിക്കു് മനുഷ്യന്‍ പല പേരുകള്‍ കൊടുത്തു. ദൈവം, സ്രഷ്ടാവു്, പടച്ചവന്‍, പിതാവു് എങ്ങിനെ പലതും. അവകളില്‍ നിന്നും കോടിക്കണക്കിനു് ദൈവശക്തിരൂപങ്ങളും വിരൂപങ്ങളും സൃഷ്ടിച്ചതു് കാലാകാലാങ്ങളില്‍ എണ്ണം കൂട്ടിക്കൂട്ടി മനുഷ്യന്‍ സൃഷ്ടിച്ചു ആരാധിച്ചു പോരുന്നു. പക്ഷെ എല്ലാം തുടക്കത്തില്‍ ഒന്നുതന്നെയല്ലേ. കാലക്രമേണ ഇവയെല്ലാം ജീവിതമാര്‍ഗ്ഗമാക്കിക്കഴിഞ്ഞതോടുകൂടി ചിലര്‍ക്കു് ദൈവവിശ്വാസം കൂടുകയും മറ്റു ചിലര്‍ക്കു് അതു് കുറഞ്ഞുവരികയും ചെയ്തു. പണത്തിന്റെ ഒഴുക്കില്‍ ഇതിനെല്ലാം വിശ്വാസ്യത ചോദ്യചിഹ്നങ്ങളായി.

പക്ഷെ ആരാധനായലയങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ശക്തി നമ്മെയെല്ലാം നിയന്ത്രിക്കുന്നുണ്ടെന്ന കാര്യം നിഷേധിക്കാന്‍ പറ്റില്ല.
അപ്പോള്‍പ്പിന്നെ ആരാധിക്കുക തന്നെ. എങ്ങിനെ? ഏതാണു് ഉത്തമ ആരാധനാ രീതി? മതങ്ങളെല്ലാം പറയുന്നതു് ഒന്നു തന്നെ. പക്ഷേ ആരാധനാ കര്‍മ്മം മാത്രം വ്യത്യസ്തം.

ഞാനിതൊരിക്കല്‍ ഒരു ശാന്തിയോടു് ചോദിച്ചു. അദ്ദേഹം പറഞ്ഞതു് ആരാധനായങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമില്ല. എന്നാല്‍ പഞ്ചേന്ത്രിയങ്ങളെ ദൈവത്തിലേക്കു് സ്വയം കൊണ്ടെത്തിക്കാന്‍ കെല്‍പ്പില്ലാത്ത ഭൂരിഭാഗം ജനത്തിനും ആരാധനാലയം മാത്രമാണു് ആശ്രയം. അവിടെ അടിസ്ഥാനപരമായി എന്താണു് നടക്കുന്നതു്? പഞ്ചേന്ത്രിയങ്ങളെ ദൈവമെന്നു് ഒരു കേന്ത്രത്തെ സങ്കല്‍പ്പിച്ചു് അവിടേക്കു് ശ്രദ്ധ കേന്ദ്രീകരിക്കുയാണു്.

പഞ്ചേന്ദ്രിയങ്ങള്‍ എന്നാല്‍ കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശം.

കാഴ്ച - ദേവാലയങ്ങളുടെ രൂപം, ദര്‍ശ്ശനം, പ്രതിഷ്ഠയുടെ രൂപവും അതിന്റെ അണിയിച്ചൊരുക്കലും അഭിഷേകവും, നിലവിളക്കല്ലെങ്കില്‍ മെഴുകുതിരി, ഉത്സവക്കാഴ്ചകള്‍, അര്‍ച്ചനകള്‍, ആരതി, വെടിമരുന്നു് പ്രയോഗം,
കേള്‍വി - മന്ത്രോച്ചാരണം, പ്രാര്‍ത്ഥന, മണികിലുക്കം, വാദ്യവൃന്ദങ്ങള്‍, മതഗ്രന്ധപാരായണം, ഗീതം, കച്ചേരി, വെടിക്കെട്ടു്,
മണം - ചന്ദനത്തിരി, കര്‍പ്പൂരം, എണ്ണകത്തുന്ന ഗന്ധം,
രുചി - തീര്‍ത്ഥം, പ്രസാദം, അപ്പം,
സ്പര്‍ശം - കൈകാല്‍മുഖം കഴുകല്‍, കുളി, ഈറനുടുക്കല്‍, ചന്ദനം, കുങ്കുമം, കളഭം,

അങ്ങിനെ വിവിധമാര്‍ഗ്ഗളിലൂടെ മനുഷ്യനേയും അവന്റെ പഞ്ചേന്ദ്രിയങ്ങളേയും ഒരു കേന്ദ്രത്തിലേക്കു് ആനയിക്കുമ്പോള്‍ മനസ്സറിയാതെ നാം ദൈവത്തെ ഓര്‍ത്തുപോകും.

ഇനിയൊരു മറുചോദ്യം. ദൈവത്തിനു് കൈക്കൂലി കൊടുക്കണോ?
ഈ പ്രപഞ്ചത്തിലുള്ളതെല്ലാത്തിനുമധിപനായ അങ്ങേര്‍ക്കെന്തിനാ കാശു്?

മുകളില്‍ വിവരിച്ച കാര്യങ്ങള്‍ക്കടിമയാകാതെ ദൈവാരാധനയുടെ ഏറ്റവും നല്ല രീതി ഒരു കര്‍മ്മയോഗി ആകുന്നതാണു്. യോഗി എന്നു് കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട. അവനവന്റെ നിത്യത്തൊഴില്‍ വൃത്തിയായി ചെയ്യുന്നതില്‍ പരം വേറെ നല്ല ഈശ്വരാരാധനയില്ല. പക്ഷെ എത്ര പേര്‍ക്കു് ദേവാലയത്തില്‍ പോകാതെ ഈശ്വരനെ ആരാധിക്കാന്‍ സാധ്യമാകും. ചുരുക്കം. അപ്പോള്‍ ആവശ്യക്കാരന്‍ നമ്മള്‍ തന്നെ. ഒരു ദേവാലയം നടത്തിക്കൊണ്ടു് പോകുവാന്‍, ആരാധനയ്ക്കാവശ്യമായ സാധനസാമഗ്രികള്‍ ഒരുക്കുവാന്‍ പണം വേണം. വേറെ ഒരു പണിക്കും പോകാന്‍ കഴിയാതെ പണിയെടുക്കുന്ന കര്‍മ്മിയ്ക്കും ജീവതച്ചിലവുകള്‍ ഉണ്ടാവും. ഇതിനാണു് ഒരു ത്യാഗമെന്നോണം ആരാധനയ്ക്കു് ചെല്ലുന്നവര്‍ പണം അടക്കേണ്ടിവരുന്നതു്. ദേവാലയത്തിനും ദേവാലയവാസികള്‍ക്കും അവരുടെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു് പോകണ്ടേ?

നിന്റെ കയ്യില്‍ വരാനിരിക്കുന്നതും വന്നതും വന്നുപോകുന്നതും പണമായാലും സാധനസാമഗ്രികളായാലും അവയൊന്നും ഒരിക്കല്‍ നിന്റേതായിരുന്നില്ല, ഇപ്പോള്‍ നിന്റേതാണു്, നാളെ മറ്റൊരാളുടേയും. പക്ഷെ അവ കൈകാര്യം ചെയ്യുന്ന എല്ലാവരിലും ഈശ്വരാംശം ഉള്ളപ്പോള്‍ അവയെല്ലാം എപ്പോഴും എവിടെയിരുന്നാലും ഈശ്വരന്റേതു് തന്നെ

ഹൈന്ദവവിശ്വാസപകാരം ഈശ്വരാരാധനാ മാര്‍ഗ്ഗങ്ങള്‍ മൂന്നു് തരം ആണു്.

1. ഭക്തിമാര്‍ഗ്ഗം - അമ്പലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള ഈശ്വരാരാധനയ
2. ജ്ഞാനമാര്‍ഗ്ഗം - വേദപഠനങ്ങളും മറ്റും
3. കര്‍മ്മമാര്‍ഗ്ഗം - അവനവന്റെ കര്‍മ്മം ഭംഗിയായി ചെയ്യുന്നതു് ഒരു തരത്തില്‍ ഈശ്വരാധാന തന്നെ

ഭക്തിമാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ നാലു് ഘട്ടങ്ങളിലൂടെ കടന്നു പോകും.

1. ബ്രഹ്മചര്യ - വിദ്യാഭ്യാസകാലത്തു് സമ്പാദിക്കുന്ന പരിജ്ഞാനവും സ്വഭാവരൂപീകരണവും.
2. ഗൃഹസ്ഥാശ്രമം - ജീവിതലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന കാലഘട്ടം. വിവാഹം, കുടുംബം, തൊഴില്‍.
3. വാനപ്രസ്ഥം - മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍.
4. സംഗശു - ലൗകീക കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പൂര്‍ണ്ണത നേടാന്‍ ശ്രമിക്കല്‍.