Pages

Monday, December 4, 2017

ചികിത്സ ഗ്യാരണ്ടി എന്തുകൊണ്ട് മോഡേൺ മെഡിസിൻ ഡോക്ടർ നൽകുന്നില്ല

"Why cant the modern medicine guarantee an absolute recovery?"

ഒരു ചിരകാല സുഹൃത്ത് ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുകയാണിവിടെ.

Diagnosis എന്ന വൈദ്യശാസ്ത്രപ്രയോഗത്തിന്റെ അർത്ഥം എല്ലാവർക്കും അറിയാവുന്നതാണ്.

Prognosis എന്ന വാക്ക് ഡോക്ടർമാർക്ക് സുപരിചിതം ആണെങ്കിലും പോതുജനത്തിന് അതിനെപ്പറ്റി വലിയ ധാരണയൊന്നും ഇല്ല.

ഏതോരു രോഗത്തിന്റെയും ഭാവിയെപ്പറ്റിയുള്ള പ്രവചനം ആണ് "പ്രോഗ്നോസിസ്" എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.

രോഗത്തിന്റെ നൈസർഗ്ഗികമായ കാലാവധി, ധർമ്മം, ഗതി, ഏറ്റക്കുറച്ചിലുകൾ, ഇടവിട്ടുള്ള ആപൽസന്ധി, പ്രവചനാതീതമായ പരിണാമം, മരണസാദ്ധ്യത എന്നീ വിഷയങ്ങളെല്ലാം പ്രോഗ്നോസിസ് എന്ന ഒറ്റ സംജ്ഞയുടെ കീഴിൽ വരും. ഇവയെല്ലാം ഓരോ രോഗങ്ങൾക്കും വ്യത്യസ്ഥമാണ്.

എല്ലാ രോഗങ്ങളുടെയും ക്രമികമായ പരിണാമം ഒരേ പോലെ അല്ല. ചികിത്സയില്ലാതെ മാറുന്നവ, ചികിത്സയോടെ മാറുന്നവ, ചികിത്സയോടെ നിയന്ത്രണവിധേയമാക്കാവുന്നവ, ചികിത്സയോടെ മാറ്റാൻ സാധിക്കില്ലെങ്കിലും രോഗിയുടെ ബുദ്ധിമുട്ട് ലഘൂകരിക്കാവുന്നവ, പെട്ടെന്നുള്ളതോ സാവധാനത്തിലുള്ളതോ ആയ മരണത്തിലേക്ക് നയിക്കുന്നവ എന്നിങ്ങനെ പല വിധ പരിണാമങ്ങൾ രോഗങ്ങൾക്ക് സംഭവിക്കാം.

ഓരോ രോഗങ്ങളുടെയും പൂർവ്വകാല അനുഭവങ്ങളും പഠനങ്ങളും അവലോകനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഓരോ രോഗത്തിന്റെയും പ്രോഗ്നോസിസ് നിശ്ചയിച്ചിട്ടുള്ളത്.

ഡോക്ടർമാർ അമാനുഷിക ദിവ്യശക്തിയുള്ളവരല്ല. വൈദ്യശാസ്ത്രം പഠിച്ച ഒരു വ്യക്തി എന്ന വ്യത്യാസമേ ഡോക്ടറും ഡോക്ടർ അല്ലാത്തവരും തമ്മിൽ ഉള്ളു.

ജീവൻ നില നിർത്താനും, ശരീരം പ്രവർത്തനക്ഷമമാകാനും ഉള്ള വിവരങ്ങൾ മാത്രമേ ജനിച്ചു വീഴുന്ന സമയത്ത് ഭാവിയിൽ ഒരു ഡോക്ടറാകാൻ വിധിക്കപ്പെട്ട ശിശുവിന്റേയും മറ്റുള്ള ശിശുക്കളുടേയും തലച്ചോറിൽ ഉള്ളു. (കംപ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ BIOS മാത്രമായിട്ടാണ് ജനനം. സിസ്റ്റം ഉപയോഗപ്രദം ആവണമെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റം വേണം, ഒരോ തരം പ്രവർത്തികൾക്കും പ്രത്യേകം സോഫ്‌റ്റ്‌വേറുകൾ വേണം ഓരോന്നിന്റെയും ടൂൾസ് എന്തൊക്കെയാണെന്നു ഉപയോക്താവ് പഠിക്കണം) കാലാകാലങ്ങളിൽ പഞ്ചേന്ത്രിയങ്ങൾ വഴി തലച്ചോറിൽ ശേഖരിക്കപ്പെടുന്ന ആർജ്ജിത വിവരശേഖരം ആണ് പിൽക്കാലത്ത് അവനെ ഡോക്ടറും എഞ്ചിനീയറും ഓഡിറ്ററും പൊതുപ്രവർത്തകനും ഒക്കെ ആക്കുന്നത്. ഇത്തരം ആർജ്ജിത വിജ്ഞാനം ഒന്നും തന്നെ, ചിലർ ആവകാശവാദം ഉന്നിയിക്കുന്നതു പോലെ, ജീൻ വഴി അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കപ്പെടുന്ന ഒന്നല്ല. ഒരു വൈദ്യകുടുംബത്തിൽ ജനിച്ചു വീഴുന്നതു കൊണ്ടുമാത്രം താൻ ഒരു പരമ്പരാഗത വൈദ്യൻ ആണെന്ന് ആർക്കും അവകാശപ്പെടാൻ ആവില്ല. ജ്ഞാനം ചുറ്റുപാടുകളിൽ നിന്നും സമ്പാദിക്കുക തന്നെ വേണം. അതിന് വളരെ നാളത്തെ പരിശ്രമവും പ്രവൃത്തിപരിചയവും അത്യന്താപേക്ഷിതമാണ്.

കേരളത്തിലെ ഒരു ഓർഫനേജിൽ നിന്നും ഒരു നവജാതശിശുവിനെ ദത്തെടുത്ത് വളർത്താനായി റഷ്യയിലേക്കു കൊണ്ടു പോയ റഷ്യൻ ദമ്പതിമാർ മലയാളം പഠിക്കാൻ പോയ ഒരു കഥയുണ്ട്. റഷ്യയിൽ വളരുന്ന കുട്ടി മാതൃഭാഷ സംസാരിക്കാൻ തുടങ്ങുമ്പോൾ തങ്ങൾക്ക് മലയാളം അറിയാൻ പാടില്ലാത്തതുകൊണ്ട് കുട്ടിയുമായി എങ്ങനെ സംസാരിക്കും എന്നായിരുന്നു അവരുടെ പേടി!

ചുരുക്കിപ്പറഞ്ഞാൽ ഗാർബേജ് ഇൻ ഗാർബേജ് ഓട്ട് എന്ന് കംപ്യൂട്ടറിനെ വിശേഷിപ്പിക്കുന്നത് തലച്ചോറിന്റെ കാര്യത്തിലും തികച്ചും ബാധകമാണ്.

ഇന്റർനെറ്റിലെയും ഫേസ്‌ബുക്കിലേയും വാട്‌സാപ്പ് സന്ദേശങ്ങളിലെയും ബോധപൂർവ്വം പ്രചരിപ്പിക്കപ്പെടുന്ന തല്പരകക്ഷികളുടെ കപടചികിത്സാവാഗ്ദാനങ്ങൾ എല്ലാ ചികിത്സാരംഗത്തെയും വളരെ പ്രതികൂലമായി ബാധിക്കുകയും രോഗിക്ക് ഡോക്ടറോടും ഡോക്ടർക്ക് രോഗിയോടും വിശ്വാസം ഇല്ലാത്ത ഒരുവസ്ഥാവിശേഷത്തിലേക്ക് മാലോകരെ എത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യാജവൈദ്യന്മാരുടെ അടുത്ത് എത്തുന്നവരിൽ ഭൂരിപക്ഷവും സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണങ്ങൾ വിശ്വസിക്കുന്നവരാണെന്ന് അവരുടെ അഭിപ്രായ പ്രകടനത്തിൽ നിന്നു തന്നെ നിസ്സംശയം മനസ്സിലാക്കുവാൻ സാധിക്കും.

പഠനകാലത്ത് ശാസ്ത്രേതരവിഷയങ്ങളിൽ മാത്രം അറിവ് നേടി സമൂഹത്തിലെ ഉന്നതരായി പ്രവർത്തിക്കുന്നവർക്കും പോലും ശാസ്ത്രവിഷയങ്ങളിൽ അവഗാഹം ഉണ്ടാവണമെന്നില്ല. പത്തെൺപതു വർഷം ചുമന്നുനടന്നുവെന്നു വച്ച് സ്വന്തം ശരീരത്തെപ്പറ്റി അറിയണമെങ്കിൽ പോലും ഗുരുമുഖത്തു നിന്നു തന്നെ ശരീരശാസ്ത്രം പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിഷയത്തെ സംബന്ധിക്കുന്ന പുസ്തകങ്ങൾ വായിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ആരെങ്കിലുമൊക്കെ പെടച്ചുവിടുന്ന ശാസ്ത്രഅബദ്ധങ്ങളിലെ ഉള്ളുകള്ളികൾ, പ്രത്യേകിച്ചും അസ്ഥാനത്തുള്ള ശാസ്ത്രപദപ്രയോഗങ്ങൾ, തിരിച്ചറിയണമെങ്കിൽ അല്പം മൗലിക പരിജ്ഞാനം ആവശ്യമാണ്. ഇവിടെയാണ് ഒരു മാഗ്ഗദർശിയുടെയും ആരോഗ്യവിദ്യാഭ്യാസ സ്ഥാപനത്തിന്റേയും അനിവാര്യത പ്രസക്തമാകുന്നത്. മനസ്സിലാക്കാൻ സാധിക്കാത്ത കാര്യങ്ങൾ അപ്പാടെ വിശ്വസിക്കുന്നതിനു പകരം മനസ്സിലാവാത്ത വിഷയങ്ങൾ പഠിച്ചവരോട് ചോദിച്ചു മനസ്സിലാക്കാവുന്നതേ ഉള്ളു.

* രോഗചികിത്സയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഡോക്ടർ അല്ല. രോഗിയാണ്.

- രോഗസംബന്ധമായ എല്ലാ വിവരങ്ങളും മറ കൂടാതെ ഡോക്ടറോട് രോഗി പറയേണ്ടതുണ്ട്. എന്തെങ്കിലും മരുന്ന് സ്വയമായോ അവിദഗ്ദ്ധരിൽ നിന്നോ വാങ്ങി കഴിച്ചിട്ടുണ്ടെങ്കിൽ അത് മടികൂടാതെ ഡോക്ടറെ ധരിപ്പിക്കേണ്ടതുണ്ട്.

- ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി രോഗി പറയേണ്ടതുണ്ട്. പ്രസക്തമാണെന്നു സ്വയം തോന്നുന്ന വിവരം മാത്രം പറഞ്ഞ് അപ്രസക്തമെന്നു തോന്നുന്നവ മറച്ചുവയ്ക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. അപ്രസക്തം എന്നു രോഗിക്കു തോന്നുന്ന വിവരങ്ങൾ രോഗനിർണ്ണയത്തിൽ പ്രസക്തമായിക്കൂടായ്കയില്ല.

- ശരീരപരിശോധനയ്ക്ക് രോഗി പൂർണ്ണസമ്മതത്തോടെ സഹകരിക്കേണ്ടതുണ്ട്.

- ഡോക്ടർ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ രോഗി കൃത്യസമയത്ത് ചെയ്യേണ്ടതുണ്ട്.

- പഥ്യം പാലിക്കേണ്ടതുണ്ട്.

- നിർദ്ദേശിക്കപ്പെട്ടതു പോലെ കൃത്യമായി മരുന്നു കഴിക്കേണ്ടതുണ്ട്.

- അനിഷ്ട വ്യതിയാനങ്ങൾ ഡോക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്.

- നിശ്ചയിച്ച ദിവസം തന്നെ രോഗി പുനഃപരിശോധനയ്ക്ക് ഹാജരാകേണ്ടതുണ്ട്.

- എന്തെങ്കിലും അതൃപ്തി മൂലം അല്ലെങ്കിൽ ബാഹ്യസ്വാധീനത്താൽ നിങ്ങൾ രണ്ടാമത് കാണാൻ പോകുന്ന ഡോക്ടർ ആദ്യത്തെ ആളേക്കാൾ കേമൻ ആകണമെന്നില്ലെങ്കിലും ചികിത്സിക്കുന്ന ഡോക്ടറിൽ വിശ്വാസം നഷ്ടപ്പെടുന്ന പക്ഷം ഉടനെ ഡോക്ടറെ മാറ്റുകയാണ് വേണ്ടത്.

- രോഗിക്ക് മാറ്റാൻ പറ്റുന്നത് ഡോക്ടറെ മാത്രം ആയിരിക്കും. രോഗി അപ്പോഴും പഴയതു തന്നെ!

- വിശ്വാസം. അതാണ് ഇക്കാലത്ത് പലർക്കും ഇല്ലാത്തത്.

- ചികിത്സിക്കുന്ന ഡോക്ടറെ പരീക്ഷിക്കുന്ന പ്രവണതയും അഭിലഷണീയമല്ല.

ഏതൊരു രോഗത്തിന്റെയും പ്രോഗ്നോസിസിനെപ്പറ്റി രോഗിയോട് പറയണോ അതോ ബന്ധുക്കളോടു മാത്രം പറയണോ എന്നത് ഡോക്ടറെ പലപ്പോഴും അലട്ടുന്ന ഒരു പ്രശ്നം ആണ്. ഇക്കാര്യത്തിൽ രോഗിയുടെയും ബന്ധുജനങ്ങളുടെയും താല്പര്യത്തിനനുസരിച്ച് നിന്നു കൊടുക്കുന്നതാവും നല്ലത്. പക്ഷെ തന്റെ രോഗത്തെപ്പറ്റി രോഗി ബോധവാനല്ലാതാകുമ്പോൾ ചികിത്സയ്ക്ക് വിഘ്നം നേരിടുന്ന പക്ഷം രോഗിയോട് തന്നെ പ്രോഗ്നോസിസ് പറയാൻ ഡോക്ടർ നിർബന്ധിതനാകും. തദ്ദവസരങ്ങളിൽ മയത്തിൽ പറയുന്നതും ചിലപ്പോൾ ഗുണകരമല്ലാതെ ഭവിക്കും. ചുരുക്കി പറഞ്ഞാൽ ഓരോ രോഗിയെയും വ്യത്യസ്ഥ രീതിയിൽ സമീപിക്കേണ്ടിവരും. ശുഭാപ്തി വിശ്വാസം നല്ലതാണ്. പക്ഷെ ചിലപ്പോൾ അത് പല തരത്തിലുള്ള ദോഷങ്ങൾക്ക് കരാണമാകും.

നിർമ്മാണത്തിൽ ഉണ്ടാകുന്ന പാകപ്പിഴകൾക്ക് മാത്രമേ ഉപകരണ നിർമ്മാതാക്കൾ ഗ്യാരണ്ടി നൽകാറുള്ളു. അതും നിശ്ചിത കാലാവധിക്കോ ശ്രദ്ധാപൂർവ്വമായ ഉപയോഗത്തിനോ മാത്രം.
മനുഷ്യശരീരം ആശുപത്രികളിൽ നിർമ്മിക്കുന്ന ഒരു യന്ത്രം അല്ല എന്നതുകൊണ്ടുതന്നെ ഗ്യാരണ്ടി എന്ന പദപ്രയോഗം തന്നെ വൈദ്യശാസ്ത്രരംഗത്ത് പ്രായോഗികമല്ല.

ശ്രദ്ധാപൂർവ്വമുള്ള സേവനം മാത്രമേ ഡോക്ടർ ഗ്യാരണ്ടി കൊടുക്കുന്നുള്ളു. അതേ സാധിക്കുകയുള്ളു.

ഏതെങ്കിലും ഒരു ഡോക്ടറോ വൈദ്യനോ മാറാരോഗം പോലും മാറ്റിക്കൊടുക്കപ്പെടും എന്ന് രോഗിക്കോ ബന്ധുക്കൾക്കോ പരസ്യത്തിലോ ഗ്യാരണ്ടി കൊടുക്കുന്നുണ്ടെങ്കിൽ അത് രോഗിയ്ക്ക് നൽകുന്ന വൈദ്യരുടെ ലക്ഷ്യം രോഗിയുടെ ക്ഷേമം ആയിരിക്കില്ല. മറിച്ച് സ്വന്തം സാമ്പത്തിക നേട്ടമോ പ്രസിദ്ധിയോ ആയിരിക്കും. വൈദ്യശാസ്ത്രം പഠിച്ചിട്ടില്ലാത്ത വ്യാജവൈദ്യന്മാർ പലരും മാറാരോഗങ്ങൾക്കു പോലും ഗ്യാരണ്ടി കൊടുക്കുന്നത് രോഗിയുടെ വിശ്വാസം നേടിയെടുക്കാനും കൂടിയാണ്. രോഗത്തിന്റെ പ്രോഗ്നോസിസിനെപ്പറ്റിയുള്ള വൈദ്യരുടെ അജ്ഞതയും ഗ്യാരണ്ട കൊടുക്കുന്നതിന് ഒരു കാരണമാണ്. ആ അജ്ഞത ചിലപ്പോൾ രോഗിയെ മരണത്തിലേക്ക് നയിക്കുക കൂടി ചെയ്തേക്കാം.

വിദഗ്ധശാസ്ത്രീയസേവനം ഒന്നു മാത്രമേ രോഗിയ്ക്ക് സശ്രദ്ധം നൽകുവാൻ ഡോക്ടർക്ക് കൈമുതലായുള്ളു. രോഗിയുടെ രോഗം മാറേണ്ടത് ഡോക്ടറുടേയും കൂടെ ആവശ്യമാണ്. രോഗം മാറി സുഖപ്പെട്ടു വീട്ടിലേക്ക് പോകുന്ന ഓരോ രോഗിയും ഡോക്ടറെ ജനപ്രിയനാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്.
.

Wednesday, June 14, 2017

വ്യാജവൈദ്യം വരുത്തിവച്ച വിന

അങ്ങനെ ഒരാൾ മാത്രം ജീവിച്ചാൽ മതിയോ?
........................
നാട്ടുമ്പുറത്ത് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലം. കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഗ്രാമീണ ആശുപത്രി. 24 മണിക്കൂർ സേവനം. രണ്ടേരണ്ട് ഡോക്ടർമാർ. രണ്ടുപേരും വാടകവീട്ടിലായി പഞ്ചായത്ത് പരിധിയിൽ തന്നെയാണ് താമസം. രാവിലേയും വൈകുന്നേരവും ആയി ഒ പി-യിൽ ധാരാളം രോഗികൾ എത്തുന്നു. പത്തുമുപ്പത് കിടത്തി ചികിത്സാ രോഗികളും ഉണ്ട്. ഒ പി സമയം കഴിഞ്ഞ് കിടക്കുന്ന രോഗികൾക്ക് ആവശ്യം വരുമ്പോഴും എന്തെങ്കിലും എമർജൻസി കേസുകൾ വരുമ്പോഴും മദ്യപിച്ചവരെ പരിശോധിച്ച് സർട്ടിഫിക്കറ്റിനായി പോലീസുകാർ ആശുപത്രിയിൽ കൊണ്ടു വരുമ്പോഴും ടേൺ വച്ച് ആശുപത്രിയിൽ നിന്നും കോൾ വരും. അപ്പോഴൊക്കെ ആശുപത്രിയിൽ പോകണം. പോലീസ് കേസിനാണെങ്കിൽ അവർ കൊണ്ടു വരുന്ന ജീപ്പീലാണ് ആശുപത്രിയിലേക്ക് പോകുന്നത്. അല്ലെങ്കിൽ സ്വന്തം വാഹനത്തിൽ തന്നെ. പോസ്റ്റ്മോർട്ടം കേസുകൾ വരുന്നതും ടേൺ വച്ച് ചെയ്യും. ആശുപത്രി സേവനത്തിന് സ്ഥലത്ത് ഡോക്ടർ ഉണ്ടാവേണ്ടതിനാൽ വളരെ കുറച്ചേ ലീവ് എടുക്കാറുള്ള. എന്തെങ്കിലും വ്യക്തിപരമായ ആവശ്യം വന്നാൽ തന്നെ ആവശ്യക്കാരൻ മാത്രം ലീവെടുക്കും. ഒരാൾ എപ്പോഴും സ്ഥലത്തുണ്ടാവും. രോഗികൾക്ക് അത്യാവശ്യം വേണ്ടിവരുന്ന രക്തം കഫം മൂത്രം മുതലായ ടെസ്റ്റുകൾക്ക് ഏക ആശ്രയം അടുത്തുള്ള പ്രൈവറ്റ് ലാബുകൾ മാത്രം. എക്‌സ്രേ എടുക്കണമെങ്കിൽ അഞ്ചു കിലോമീറ്റർ അകലെയുള്ള പ്രൈവറ്റ് ആശുപത്രി തന്നെ ശരണം.
അങ്ങനെയിരിക്കേ ഒരു പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടു വരുന്നു. വയറു വേദന, ഛർദ്ദിൽ, പനി. ഇത്രയും ആണ് രോഗവിവരം. പരിശോധനയിൽ വയറിന്റെ അടിഭാഗത്ത് നടുക്കും വലതുവശത്തും ആയി വേദന. ഗാർഡിംഗ്. വിവാഹം കഴിച്ചിട്ടില്ല. മാസമുറ കുഴപ്പമില്ലെന്നു പറയുന്നു. അപ്പണ്ടിസൈറ്റിസ് ആയിരിക്കുമോ? മൂത്രാശയത്തിലെ പഴുപ്പായിരിക്കമോ? രണ്ടു ഡോക്ടർമാരും രോഗിയെ പരിശോധിച്ചു. പക്ഷെ കാര്യങ്ങൾ വ്യക്തമല്ല. രക്തവും മൂത്രവും പരിശോധിച്ചതിൽ അപ്പൻഡിസൈറ്റിസിന്റേയും മൂത്രത്തിൽ പഴുപ്പിന്റേയും രണ്ടിന്റേയും പോലത്തെ ലക്ഷണങ്ങൾ. പെറിട്ടൊനൈറ്റിസ് ആയിരിക്കുമോ? ആണെങ്കിൽ എന്താണ് കാരണം? ആശയക്കുഴപ്പം നേരിട്ടതിനാൽ സംശയ ദൂരീകരണത്തിനും മെച്ചപ്പെട്ട ചികിത്സയ്ക്കമായി മെഡിക്കൽ കോളിജിലേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു. പക്ഷെ അവർ രോഗിയെ കൊണ്ടു പോകാൻ കൂട്ടാക്കുന്നില്ല. അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ കൊടുത്ത് തൽക്കാലത്തേക്ക് അഡ്മിറ്റാക്കി.
അച്ഛനെ വിളിപ്പിച്ചു. അച്ഛൻ വന്നത് സ്ഥലം എൽ സി സെക്രട്ടറിയുമായി.
"എല്ലാ രോഗികളേയും മെഡിക്കൽ കോളേജിലേക്ക് വിടാനാണെങ്കിൽ ഞങ്ങളെന്തിനാ ഇവിടെ ഒരാശുപത്രി ഉണ്ടാക്കി വച്ചിരിക്കുന്നത്?" പൊതുപ്രവർത്തകന്റെ അധികാരഭാവം.
കാര്യകാരണസഹിതം റിസ്കിനെപ്പറ്റിയും ചികിത്സാ സൗകര്യങ്ങളുടെ പിരിമിതിയെപ്പറ്റിയും പറഞ്ഞു. എന്നിട്ടും നേതാവിന് വാശി തന്നെ. വേറെ എങ്ങും കൊണ്ടുപോകാൻ അനുവദിക്കില്ല. അത്ര തന്നെ. എന്തു ചെയ്യും? അച്ഛനോട് കാര്യങ്ങൾ ഒന്നുകൂടി പറഞ്ഞു നോക്കി. സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രശ്നം.
"പറ്റില്ല. ഇവിടെ തന്നെ ചികിത്സിക്കണം" നേതാവിന് പിടിവാശി തന്നെ.
എങ്ങനെയെങ്കിലും വിട്ടല്ലേ പറ്റു. ഞാൻ ശബ്ദം താഴ്ത്തി.
"ഒരു കാര്യം ചെയ്യ്. എല്ലാ ഉത്തരാദിത്തവും ചേട്ടൻ ഏൽക്കുമോ?
"പിന്നല്ലാതെ. അതിനല്ലേ ഞങ്ങളിവിടെ ഉള്ളത്?"
എന്നിട്ടെന്തേ ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്താതെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അതു ചോദിക്കാനുള്ള സന്ദർഭമല്ല ഇത്. കുട്ടി രക്ഷപെടാൻ മെച്ചപ്പെട്ട സേവനം ലഭിക്കണമെങ്കിൽ മേജർ ആശുപത്രിയിലേക്ക് കൊണ്ടു പോവുക തന്നെ വേണം. നേതാവിനെ പിണക്കാനും പാടില്ല.
"ഇവിടത്തെ പരിമിത സൗകര്യങ്ങളിൽ ചികിത്സ തുടർന്നു പോയാൽ രോഗം വഷളാവാനും മാരകമാകാനും സാദ്ധ്യതയുണ്ട്. ഒരു കാര്യം ചെയ്യ് എന്തെങ്കിലും കാരണവശാൽ രോഗം മോശപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തവാദിത്തം നിങ്ങൾ ഏറ്റെടുക്കാമോ? വാക്കാൽ പറഞ്ഞാൽ മാത്രം പോര രേഖാമൂലം എഴുതി രണ്ട് സാക്ഷികളേയും വച്ച് ഒപ്പിട്ടു തരണം."
"അത് വേണോ?"
"വേണം"
"അത്ര സീരിയസാ?"
"ചിലപ്പോൾ ആയേക്കാം"
"എന്നാ പിന്നെ കൊണ്ടുപോകാമല്ലേ?"
"അതാ നല്ലത്"
"ഡേയ്" അണികളോടാണ് "ടാക്സി വിളി"
ഒരാഴ്ച കഴിഞ്ഞ് നേതാവ് ദേ വന്നു തൊഴുത് നിൽക്കുന്നു.
"എന്റെ ഡോക്ടറെ. രക്ഷപെട്ടു. ഇവിടെ കിടത്തിയിരുന്നെങ്കിൽ ഞാൻ കുടുങ്ങിയേനേ. നമുക്കിത്തരം കേസൊന്നും തൊടണ്ട. അതാ നല്ലത്."
"എന്തു പറ്റി?"
"എന്ത് പറ്റാൻ! മെഡിക്കൽ കോളേജിലേക്കാ കൊണ്ടു പോയത്. കല്യാണം കഴിക്കാത്ത കൊച്ച്! ഗർഭം! വയറ്റാട്ടിയുടെ വക അലസിപ്പിക്കൽ ശ്രമം! ഉള്ളിൽ മുഴുവൻ പഴുപ്പായിരുന്നു. ഗർഭപാത്രവും.. പിന്നെന്താ വേറൊരു സാധനമുണ്ടല്ലോ.. ങ്‌ആ അപ്പണ്ടിക്സും. അത് രണ്ടും എടുത്തു കളഞ്ഞു. ജീവൻ തിരിച്ചു കിട്ടി."
ഒരു പൊതി നീട്ടിക്കൊണ്ട് "ഡോക്ടറെ കാണിക്കാൻ കൊണ്ടു വന്നതാ"
"എന്താ ഇത്?"
"ഗർഭം അലസിപ്പിക്കാൻ നാട്ടുവൈദ്യനും വയറ്റാട്ടിയും ചേർന്ന് കുത്തിക്കേറ്റിയ ഏതോ പച്ചമരുന്നിന്റെ കമ്പാ."
"പോലീസ് കേസ്സെടുത്തോ?"
"ഇല്ല."
"എന്തേ?"
"രോഗിയ്ക്കും അച്ഛനമ്മമാർക്കും പരാതിയില്ലെന്ന് അവർ പോലീസിൽ എഴുതിക്കൊടുത്തു. എന്തൊക്കെ ആയാലും മാനം അല്ലേ വലുത്. ജീവൻ കിട്ടിയല്ലോ. അതു മതി. ഡോക്ടർ അറിഞ്ഞതായി ഭാവിക്കണ്ട."
മേമ്പൊടി : നിങ്ങളും ആരോടും പറയണ്ട. വ്യാജവൈദ്യന്മാർ ജീവിച്ചുപോട്ടെ. അബദ്ധം പിണഞ്ഞ രോഗികൾക്ക് പരാതിയില്ലെങ്കിൽ മറ്റുള്ളവർക്കെന്തു വാ$#&യാ?!.

LikeShow More Reactions
Comment

































Sunday, June 11, 2017

Madhavan Vaidyar

മാധവൻ വൈദ്യർ
********************
ഞാൻ ഒരു അപ്പൂപ്പനെ മാത്രമേ കണ്ടിട്ടുള്ളു. അച്ഛന്റെ അച്ഛൻ. അമ്മയുടെ അച്ഛൻ അമ്മയ്ക്ക് ഏഴ് വയസസ്സുള്ളപ്പോൾ തന്നെ ഇഹലോകവാസം വെടിഞ്ഞിരുന്നു. അപ്പൂപ്പൻ ഒരു പരമ്പരാഗത വൈദ്യർ ആയിരുന്നു. മാധവൻ വൈദ്യർ. അപ്പൂപ്പന്റെ അച്ഛനും വൈദ്യരായിരുന്നു. കൊച്ചുകുമരി വൈദ്യർ. കുട്ടിക്കാലം മുതൽ കൊച്ചുകുമരിവൈദ്യരുടെ രീതികൾ നോക്കിയും കണ്ടും വളർന്നെങ്കിലും വലപ്പാട് മാമിവൈദ്യരുടെ മേൽനോട്ടത്തിൽ ഒരു ശതാബ്ദക്കാലത്തെ ഗുരുകുലസമ്പ്രദായത്തിലുള്ള പഠനം ആയിരുന്നു അപ്പൂപ്പന്റെ പ്രധാന വൈദ്യസമ്പത്ത്. നാട്ടിലെത്തി ജ്യേഷ്ഠസഹോദരനായ കേശവൻ വൈദ്യരുടെ ശിക്ഷണത്തിലായിരുന്നു തുടർന്നുള്ള പഠനം. കൂടെ പഠിക്കാൻ അനിയനായ ചക്രപാണി വൈദ്യരും ഉണ്ടായിരുന്നു. സ്വതന്ത്രമായി ചികിത്സിക്കാനുള്ള പരിജ്ഞാനം സിദ്ധിച്ചതിനു ശേഷം ജ്യേഷ്ഠസഹോദരന്റെ അനുഗ്രഹത്തോടു കൂടി സ്വന്തമായി ഒരു വൈദ്യശാല തുടങ്ങി. ദി ടൗൺ ആയുർവ്വേദിക് ഫാർമസി. അക്കാലത്ത് കേരളത്തിൽ മെഡിക്കൽ കോളേജൊന്നും ഇല്ലായിരുന്നു. ആലപ്പുഴയിലുള്ള ഡോക്ടർമാരെല്ലാം അന്യസംസ്ഥാങ്ങളിൽ പോയി പഠിച്ചു വന്നവരായിരുന്നു. ആലപ്പുഴയിൽ രണ്ട് ആശുപത്രികളേ ഉണ്ടായിരുന്നുള്ളു. കൊട്ടാരം ആശുപത്രിയും കടപ്പുറം ആശുപത്രിയും. ആധുനികവൈദ്യശാസ്ത്രം പഠിച്ചവരായി ആലപ്പുഴയിൽ വിരലിലെണ്ണാവുന്ന ഡോക്ടർമാരേ ഉണ്ടായിരുന്നുള്ളു.

വീട്ടിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തായിരുന്നു വൈദ്യശാല. മരുന്നുകളെല്ലാം സ്വയം ഉണ്ടാക്കാനായി വീടിനു പുറകിൽ മറ്റൊരു കെട്ടിടം ഉണ്ടായിരുന്നു മരുന്നുപുരയായി. മരുന്നുണ്ടാക്കാൻ പ്രത്യേകം അടുക്കളയും മരുന്നു സൂക്ഷിക്കാൻ ഒരു മുറിയും മരുന്നിനുള്ള കൂട്ടുകൾ തയ്യാറാക്കാനും പ്രത്യേക മുറികളുണ്ടായിരുന്നു. അരിഷ്ടം വാറ്റാനുള്ള മുറിയുടെ തിണ്ണ തേച്ചിട്ടില്ല. വലിയ ഭരണിയിൽ മണ്ണിനടിയിൽ മൂടിയിട്ടായിരുന്നു അരിഷ്ടം ഉണ്ടാക്കിയിരുന്നത്. പണിക്കാരായി ധാരാളം ആളുകൾ ഉണ്ടായിരുന്നു. ചന്തയിൽ നിന്നും മരുന്നിന് ആവശ്യമുള്ള ചേരുവകകൾ വാങ്ങിച്ചു കൊണ്ടുവരാനും പ്രത്യേകം ആളുണ്ടായിരുന്നു. അവ മരുന്നു പുരയിലെ ഭണ്ഡാരത്തിൽ പ്രത്യേകം അറകളിലായി സൂക്ഷിച്ചിരുന്നു. തിരുമ്മുകാരനായി പന്ത്രണ്ടു വിരലുള്ള ഒരാൾ ഉണ്ടായിരുന്നു. പൊന്നമ്പര വല്യച്ഛൻ എന്നായിരുന്നു അദ്ദേഹത്തെ ഞങ്ങൾ കുട്ടികൾ വിളിച്ചിരുന്നത്. കൈപ്പുണ്യമുള്ള കൈകളായിരുന്നു അദ്ദേഹത്തിന്റേതെന്ന് നാട്ടുകാർ വിശ്വസിച്ചു പോന്നിരുന്നു.

മരുന്നുകളുടെ കൂട്ട് തീരുമാനിക്കുന്നത് അപ്പൂപ്പൻ തന്നെ ആയിരുന്നു. മരുന്നുണ്ടാക്കുന്നത് പണിക്കാരും കുടുംബാംഗങ്ങളും ചേർന്നായിരുന്നെങ്കിലും എല്ലാത്തിനും അപ്പൂപ്പന്റെ മേൽനോട്ടം ഉണ്ടാവും. രാവിലെയും വൈകുന്നേരവും മാത്രമാണ് വൈദ്യശാല പ്രവ‌ർത്തിക്കുക. രാവിലെ വൈദ്യശാലയിലേക്ക് പോകുന്നതിനു മുമ്പും ഉച്ചയ്ക്ക് ഉണ്ണാൻ വീട്ടിൽ വരുമ്പോഴും മരുന്നുപുരയിലെ പണിക്കാരൊടൊപ്പം ആയിരിക്കും അപ്പൂപ്പൻ സമയം ചിലവഴിക്കുക. വീടിന്റെ ഗേറ്റ് രാത്രി പൂട്ടി ഇടാറില്ല. വരുന്ന രോഗികൾക്ക് കിടക്കാനും ഇരിക്കാനും വീടിനു മുന്നിലെ പന്തലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

എല്ലാ രോഗങ്ങളും അപ്പൂപ്പൻ ചികിത്സിസിക്കില്ല. ആയുർവ്വേദ മരുന്ന് ഫലവത്താവുന്ന രോഗങ്ങൾക്ക് മാത്രമേ മരുന്ന് കൊടുക്കുകയുള്ള. തന്നെക്കൊണ്ടാവാത്ത കേസുകൾ വരുമ്പോൾ അവരെ കൊട്ടാരം ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് പതിവ്.

അപ്പൂപ്പന്റെ കാലശേഷം വൈദ്യശാലയും മരുന്നുപുരയും നൊക്കി നടത്തിയിരുന്നത് ആയുർവ്വേദം പഠിച്ച രണ്ടാമത്തെ മകനും നാലാമത്തെ മകനുമാണ്. അഞ്ച് ആൺ മക്കളിൽ രണ്ടു പേർ വളരെ അധികം നാൾ ആയുർവ്വേദം പ്രാക്റ്റീസ് ചെയ്തിരുന്നു. അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. വൈദ്യശാലയും മരുന്നു പുരയും അടച്ചുപൂട്ടി. കുടംബം ഭാഗം ചെയ്യപ്പെട്ടു. അപ്പൂപ്പന്റെ എട്ടു മക്കളിൽ മൂന്നു പേർ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളു. കൊച്ചുമക്കൾ ആരും ആയുർവ്വേദം പഠിക്കാൻ പോയിട്ടില്ല. കൊച്ചുമക്കളുടെ മക്കളിൽ രണ്ടു പേർ ആയുർവ്വേദം പഠിച്ചിട്ടുണ്ട്.

വിവിധ ഇനം വൈദ്യശാസ്ത്രം അഭ്യസിച്ച കുറച്ച് അംഗങ്ങൾ ഒഴികെ പരമ്പരാഗത വൈദ്യകുടുംബം എന്നു എടുത്തുപറയാൻ ഒന്നും അവശേഷിച്ചിട്ടില്ല.

Empathy

എംപതി കാണിക്കേണ്ടത് ഡോക്ടർ മാത്രമോ?
..................................
1981. നാട്ടുമ്പുറത്ത് ജോലി ചെയ്യുന്ന കാലം. പഞ്ചായത്തിലെ ഏക ആശ്രയമാണ് പുതിയതായി തുടങ്ങിയ ഈ കൊച്ചു സർക്കാർ റൂറൽ ഡിസ്പൻസറി. വഴിയോരത്തെ ഓടിട്ട വരിയായുള്ള കെട്ടിടം. ആശുപത്രിയിലെ ഫർണ്ണിച്ചർ മുഴുവനും നാട്ടുകാരുടെ സംഭാവന. എല്ലാമുറികളും വഴിയോരം ചേർന്ന വരാന്തയിലേക്ക് തുറക്കുന്നു. ആകെയുള്ള നാല് മുറികളിൽ ഒരെണ്ണം രോഗികളെ പരിശോധിക്കാൻ. അടുത്തത് ഫാർമസി കം ഓഫീസ് മുറി. അടുത്തത് ഇഞ്ചക്ഷൻ കം ഡ്രസ്സിംഗ് കം സ്റ്റാഫ് റൂം. മൂന്നാമത്തേത് സ്റ്റോർമുറി. വരാന്തിയിലെ ഒരു മേശ മാത്രമാണ് ചീട്ടെഴുത്തു്. രാവിലെ എട്ട് മണിയ്ക്ക് തുടങ്ങുന്ന ഒ പി. കിടത്തി ചികിത്സയില്ല. പതിനൊന്നര വരെയാണ് ഒ പി സമയമെങ്കിലും അവസാനത്തെ രോഗിയ്ക്ക് വേണ്ടത് കൊടുത്തുകഴിഞ്ഞാലേ അടയ്ക്കൂ. അത് ചിലപ്പോൾ നേരത്തെ ചിലപ്പോൾ മൂന്ന് മണി. ഒരിക്കലും കൃത്യ സമയത്ത് ഒ പി ക്ലോസ് ചെയ്യാറില്ല. വൈകുന്നേരം മൂന്നര മുതൽ അഞ്ച് മണിവരെ വീണ്ടും ഒ പി. പത്തു മുന്നൂറോളം രോഗികൾ ദിവസംപ്രതി ഹാജരാകും.
രോഗികൾക്ക് കൊടുക്കാനുള്ള മരുന്നിനുള്ള അപേക്ഷ യധാക്രമം ജില്ലാ മെഡിക്കൽ സ്റ്റോറിലേക്ക് അയക്കുമെങ്കിലും അത് സമയാസമയത്ത് ലഭ്യമാകണമെങ്കിൽ മെഡിക്കൽ ആഫീസർ തന്നെ നേരിട്ട് ചെല്ലണം. പതിനഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റോറിന് മരുന്ന് വിതരണം ചെയ്യാൻ പ്രത്യേകം വണ്ടിയുള്ളത് മിക്കപ്പോഴും റിപ്പേറിലായിരിക്കും. വണ്ടി ഇല്ലാത്ത അവസരങ്ങളിൽ ഡോക്ടറുടെ സ്വന്തം കാറുമായി ചെന്നാൽ അതിൽ കയറ്റിത്തരും. അതുമായി തിരിച്ച് ഡിസ്പൻസറിയിൽ എത്തിയാൽ ജോലി തീരുന്നില്ല. ഫാർമസിസ്റ്റ് അത് ചെക്ക് ചെയ്ത് കടലാസിൽ കാണിച്ചതെല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തി സ്റ്റോക്ബുക്കിൽ എഴുതിച്ചേർക്കണം. അതെല്ലാം വേഗം ചെയ്ത് പിറ്റേന്ന് തന്നെ രോഗികൾക്ക് ആവശ്യാനുസരണം കൊടുക്കും.
സ്വാഭാവികമായും ചുറ്റുവട്ടത്തുള്ള എല്ലാ പ്രൈവറ്റ് വ്യാജന്മാരേയും ഡോക്ടറുടെ ശത്രുവാക്കുന്ന ഒരു സംവിധാനം. ആദ്യമൊക്കെ വ്യാജന്മാർ സർക്കാർ മരുന്നിനെപ്പറ്റിയുള്ള കുറ്റം പ്രചരിപ്പിച്ചു. രോഗം മാറുന്ന രോഗികളെല്ലാം അതിനെ ഖണ്ണിച്ചു. പിന്നെ രോഗപരിശോധന ശരിയല്ലെന്നു വാദിച്ചു. അവരവരുടെ അനുഭവും പറഞ്ഞ് അതും നാട്ടുകാർ എതിർത്തു. ഡോക്ടർ സ്വന്തം കാറിൽ മരുന്നു കൊണ്ടുവരുന്നതിൽ അഴിമതിയുണ്ടെന്നു പ്രചരിപ്പിച്ചു. അതോടെ സ്വന്തം വണ്ടിയിൽ മരുന്നു കൊണ്ടുവരുന്ന ഏർപ്പാട് നിർത്തി. സ്റ്റോർ സൂപ്രണ്ടിനു കൈക്കൂലി കൊടുത്തിട്ടാണ് മരുന്നെത്തിക്കുന്നതെന്നു വാദിച്ചു. സ്റ്റോറിലേക്കുള്ള ഇൻടന്റ് നേരിട്ട് കൊണ്ടു കൊടുക്കുന്നതിനു പകരം തപാൽ വഴി ആക്കി. പക്ഷെ അന്നേരവും സ്റ്റോർസൂപ്രണ്ടിനെ ഫോണിൽ വിളിച്ച് മരുന്ന് വേഗം അയച്ചേക്കണേ എന്നു പറഞ്ഞുകൊണ്ടിരുന്നു. ഒരു സർക്കാർ ഡോക്ടർ ഇതൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്യുന്നവരും ചോദിച്ചിട്ടുണ്ട്. പക്ഷെ വരുന്ന രോഗികളുടെ ദയനീയാവസ്ഥ കണ്ടാൽ ആരായാലും ചെയ്തു പോകും. ഉന്നത ഉദ്യോഗസ്ഥർ പലരും പല തരം ഉപദേശങ്ങളും തന്നു. ഉപദേശങ്ങളിലെ കാതലായ ഭാഗം എന്തെന്നാൽ ആശുപത്രിയിൽ വരുക രോഗികളെ നോക്കുക പേപ്പർ ഒപ്പിടുക. മരുന്നുണ്ടെങ്കിൽ കൊടുക്കുക. പുറത്തേക്ക് കുറിച്ചു കൊടുക്കരുത്. മരുന്നില്ലെങ്കിൽ രോഗിയെ അതുള്ള ആശുപത്രിയിലേക്ക് വിടുക. അതിനപ്പുറം സർക്കാർ ഡോക്ടറിൽ നിന്നും സർക്കാർ വേറൊന്നും പ്രതീക്ഷിക്കുന്നില്ല. ശരിയല്ലേ? അന്നത് ശരിയായി തോന്നിയില്ല. പക്ഷെ വ്യാജവൈദ്യന്മാർ വിടുമോ? എങ്ങനെയെങ്കിലും ആശുപത്രി പൂട്ടിക്കണം. അത് സർക്കാരിന്റേതായാലും വേണ്ടിയില്ല.
കാര്യങ്ങളെല്ലാം ഭംഗിയായി തുടർന്നു കൊണ്ടു പോകുന്നതിനിടയിലാണ് കർഷക തൊഴിലാളി പെൻഷൻ എന്ന സംവിധാനം സർക്കാർ ഏർപ്പാടാക്കുന്നത്. നേരം ഇരുട്ടി വെളുക്കുന്നിതിനു മുമ്പേ നാട്ടിലുള്ളവരെല്ലാവരും കർഷക തൊഴിലാളികളായി. എല്ലാ അപേക്ഷകർക്കും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം. നാട്ടുകാരുടെ ആവശ്യമല്ലേ. പാവങ്ങൾ. സർട്ടിഫിക്കറ്റെഴുതാൻ പ്രത്യേക സമയം നിശ്ചയിച്ചു. എല്ലാ ദിവസവും ഒ പി കഴിയുന്ന സമയം. അങ്ങനെയിരിക്കേ ആളെ കൊണ്ടുവരാതെ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞ് ഒരു കൂട്ടർ വന്നു. ആളെ കാണാതെ വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എങ്ങനെ എഴുതും. ആളെ കൊണ്ടുവന്നാൽ കൊടുക്കാമെന്നു പറഞ്ഞു.
'ആളെ കൊണ്ടുവരാതെ സർട്ടിഫിക്കറ്റ് താൻ തരത്തില്ലേ'
ചോദ്യകർത്താവിനെ കണ്ട് ഞാൻ അന്തം വിട്ടുപോയി. കുടുംബത്തോടെ നിത്യവും ഡിസ്പൻസറിയിൽ വരുന്ന ആൾ.
'ആളെ കൊണ്ടുവന്നാൽ ഉടൻ തരുന്നതായിരിക്കും' നിരാശയും ദേഷ്യവും വേറെ എന്തൊക്കെയോ ഉള്ളിലൊതുക്കി സമാധാനമായി പറഞ്ഞു.
പിറ്റേന്ന് ദേണ്ടെ വരുന്നു പഞ്ചായത്ത് മെമ്പർ. മിക്ക ദിവസവും ആശുപത്രിയിൽ വന്ന് ജീവനക്കാരോട് ക്ഷേമം തിരക്കുന്ന ആളാണ്.
'എന്താ സുധാകരാ?' (യദ്ധാർത്ഥ പേരിതല്ല)
'ഞാനിവിടത്തെ മെമ്പർ ആണെന്നറിയാലോ?
(ആശുപത്രിയ്ക്കായ് എന്തെങ്കിലും ആവശ്യം വന്നാൽ സ്ഥിരം മുങ്ങുന്ന പാർട്ടിയാണ് - ആത്മഗതം.) ചില വേളകളിൽ മൗനമാണ് നല്ലത്.
'അതിപ്പ ആർക്കാ അറിയാത്തേ'
'എന്നാ ഈ സർട്ടിഫിക്കറ്റിലൊരൊപ്പിട്ടേ'
'ഇത് വയസ്സ് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റല്ലേ. അതിനു സുധാകരന് 60 വയസ്സ് കഴിഞ്ഞോ?
'കളിയാക്കയിതാണല്ലേ. ആളെ കൊണ്ടു വരാൻ സൗകര്യമില്ല. പഞ്ചായത്ത് മെമ്പറാണ് പറയുന്നത്. റേഷൻ കാർഡ് കൊണ്ടുവന്നിട്ടുണ്ട്.'
വാങ്ങി നോക്കി. റേഷൻ കാർഡ് പ്രകാരം ആളിന് വയസ്സ് 59. തൊഴിൽ ആശാരി! തൊഴിലെന്താണെന്നു നോക്കുന്ന പണി ഡോക്ടറുടേതല്ലല്ലോ. പക്ഷെ അള് ജീവിച്ചിരുപ്പുണ്ടോ എന്നെങ്കിലും അറിയേണ്ടേ.
തലേന്ന് പറഞ്ഞത് തന്നെ ആവർത്തിച്ചു. 'ആളെ കൊണ്ടുവാ. പരിശോധിച്ചിട്ട് തീരുമാനിക്കാം സർട്ടിഫിക്കറ്റ് തരണോ വേണ്ടേയെന്ന്.
'തന്നെ ഞാൻ എടുത്തോളാം' ഭീഷണിയാണ്.
ഒന്നു രണ്ടു ആഴ്ചകൾ കടന്നു പോയി. ദേണ്ടേ വരുന്നു ഡി എം ഒ ഓഫീസിൽ നിന്നും ഒരു പ്രേമലേഖനം. പഞ്ചായത്തിൽ റെസൊലൂഷൻ പാസ്സാക്കി വിട്ടിരിക്കുന്ന പരാതിയാണ്. മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നതു്. ആശുപത്രിയിൽ വച്ച് ഒരു അന്വേഷണം നട്ടത്തണമെന്ന് മറുപടി അയച്ചു. ഡോക്ടറെ സ്ഥലം മാറ്റണം എന്നതാണ് കാതലായ ആവശ്യം. ഒന്നും സംഭിവിക്കാൻ പോകുന്നില്ല എന്നു മനസ്സ് പറഞ്ഞു. നാട്ടുകാർക്ക് എന്നെയും എനിക്ക് നാട്ടുകാരേയും അത്രയ്ക്ക് വിശ്വാസമായിരുന്നു.
അന്വേഷണദിവസം നാട്ടുകാർ ആരെയും ഞാൻ അറിയിച്ചില്ലായിരുന്നു. എങ്കിലും അന്ന് ആശുപത്രിയിൽ പതിവിലേറെ ആൾക്കൂട്ടം ഉണ്ടായിരുന്നു. മെമ്പറുടെ ആളുകളായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ സധൈര്യം നേരിട്ടു. ആദ്യത്തെ ഊഴം പരാതിക്കാരന്റേതാണ്. സുധാകരൻ വളരെ ക്ഷോഭിതനും വികാരഭരിതനുമായിരുന്നു. മറുചോദ്യം ചെന്നപ്പോൾ അയാൾ പതറുന്നുണ്ടായിരുന്നു. ഉള്ളു പിടയ്ക്കുന്നുണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ എല്ലാ ചോദ്യങ്ങൾക്കും സൗമ്യമായിത്തന്നെ ഞാൻ മറുപടി കൊടുത്തു. അന്വേഷണം കഴിഞ്ഞപ്പോൾ കൂടി നിന്നവരെല്ലാം ചേർന്ന് മറ്റൊരു കടലാസ് എഴുതി നിന്നവരിൽ നിന്നെല്ലാം ഒപ്പു ശേഖരിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ഏല്പിച്ചു. എല്ലാവരും കൂടി എന്നെ ചതിക്കുകയാണോ. മനസ്സ് ചോദിച്ചു.
കൂടി നിന്നവർ മിക്കവരും പോയിക്കഴിഞ്ഞപ്പോൾ ബാക്കിയുണ്ടായിരുന്നവരിൽ ചിലർ എന്റെ അടുത്തേക്ക് വന്നു.
'ഞങ്ങൾ ഒരു നിവേദനം കൊടുത്തിട്ടുണ്ട്. യാതൊരു കാരണവശാലും ഡോക്ടറെ ഇവിടെ നിന്നും സ്ഥലം മാറ്റരുതെന്നു്. ഡോക്ടർ ഇവിടെത്തന്നെ ഉണ്ടായിരിക്കണം. നിരാശപ്പെട്ട് ട്രാൻസ്‌ഫർ ആവശ്യപ്പെട്ട് പോയിക്കളയരുത്. ഇതൊരപേക്ഷയാണ്.'
കള്ള സാക്ഷികളായി പഞ്ചായത്ത് മെമ്പർ വച്ചിരുന്നവർ ആരും ആ പ്രദേശത്തെക്ക് വരാതിരുന്നതിന്റെ കാരണം പിന്നീടാണറിയുന്നത്. സർക്കാർ ആശുപത്രി സ്ഥാപിതം ആയതിനു ശേഷം കച്ചവടം പൂട്ടിയ വ്യാജവൈദ്യനായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് അയാളുടെ സഹായിയും. മെമ്പറുടെ പാർട്ടിക്കാരനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് എന്നതിനാലാണ് റെസൊല്യൂഷൻ പാസ്സാക്കി വിടാൻ അയാൾക്ക് സാധിച്ചത്. പഞ്ചായത്തിൽ ചിലരുടെ കള്ളയൊപ്പു കൂടി ചേർത്ത വിവരം പഞ്ചായത്തിലെ പലരും അറിയുന്നത് അന്വേഷണത്തിന്റെ നോട്ടീസ് കൈപ്പറ്റിയപ്പോൾ മാത്രമായിരുന്നു.
കാര്യങ്ങൾ ഭംഗിയായി പര്യവസാനിച്ചുവെങ്കിലും മനസ്സ് മടുത്തു പോയി. പൂർവ്വാധികം ശക്തിമത്തായി പ്രവർത്തനം തുടരാൻ കുറച്ചു നാളുകൾ കഴിയേണ്ടിവന്നു.