Pages

Saturday, December 8, 2018

ചോറൂട്ടിയുറച്ച പാഠം

ചോറൂട്ടിയുറച്ച പാഠം
....................................

കൽക്കട്ട സ്കൂൾ ഒഫ് ട്രോപ്പിക്കൽ മെഡിസിനിൽ ബിരുദാനന്തര ഡിപ്ലോമ ചെയ്യുന്ന കാലത്ത് പരീക്ഷ അടുക്കുന്ന വേളയിലാണ് പി എസ് സിയുടെ അഡ്വൈസ് മെമ്മോ ലഭിക്കുന്നത്. പോസ്റ്റിംഗ് ഓർഡർ വരുമ്പോഴേക്കും പരീക്ഷ കഴിയും എന്ന ധാരണയ്ക്ക് വിരുദ്ധമായി ഒരാഴ്ചയ്ക്കുള്ളിൽ പോസ്റ്റിംഗ് ഓർഡറും എത്തി.

ഒരു മാസത്തിനുള്ളിൽ ജോയിൻ ചെയ്യണം. തനി നാട്ടുമ്പുറത്തെ റൂറൽ ഡിസ്പൻസറി. രണ്ട് കടത്ത് കടക്കണം. എല്ലാ മഴക്കാലത്തും സ്ഥാപനത്തിൽ വെള്ളം കയറും. പ്രദേശവാസികൾ കുറവായതിനാൽ ജോലി വളരെ കുറവാണ്. ബോറഡിച്ച് ഒരു പരുവം ആകും. ആശുപത്രി എന്ന പേരേ ഉള്ളു. ലാബറട്ടറി പോലും ഇല്ല. കുറഞ്ഞത് 3 വർഷം എങ്കിലും ആവാതെ ട്രാൻസ്ഫറിന് അപേക്ഷ സ്വീകരിക്ക പോലും ഇല്ല.

ജോയിനിംഗ് ടൈം നീട്ടി കിട്ടാൻ അപേക്ഷ സമർപ്പിച്ച് പഠിത്തത്തിലേക്ക് ശ്രദ്ധ തിരിച്ചു. 2 മാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പേ തന്നെ അവിടെ മറ്റൊരാളെ പോസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോൾ സന്തോഷിച്ചു. പരീക്ഷ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ റീപോസ്റ്റിംഗ് കിട്ടിയത് തത്തുല്യമായ മറ്റൊരു പ്രളയമേഘലയിലെ മറ്റൊരു റൂറൽ ഡിസ്പൻസറിയിൽ. സൗകര്യങ്ങളൊക്കെ തധൈവ തന്നെ.

ജോയിൻ ചെയ്യണോ പ്രൈവറ്റിൽ കേറണോ? വലിയ ആശുപത്രിയിൽ കേറാമെന്നു വച്ചാൽ ജീവിക്കാനുള്ള വക കഷ്ടി കിട്ടിയാലായി. ചെറുതിൽ കേറാമെന്നു വച്ചാൽ നല്ല ശമ്പളവും ഫ്രീ ക്വോർട്ടേഴ്സും ഫുഡ്ഡും കിട്ടും. പക്ഷെ പിടിപ്പത് പണിയാണ്. സൂപ്പർവൈസ് ചെയ്യാൻ സീനിയർ ഉണ്ടാവില്ല. എന്ത് ചെയ്യും?

തീരുമാനമെടുക്കാൻ സഹായിച്ചത് സ്കൂൾ ടീച്ചറായ അമ്മയാണ്. എവിടാണേലും ജോലി ചെയ്യാതെ ജീവിക്കാനാവില്ല. സർക്കാർ സർവ്വീസാണേൽ ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാവും. പക്ഷെ 55 വയസ്സിനു ശേഷം വയ്യാതായാൽ കൂടി ആരുടെയും മുന്നിൽ പോയി കൈ നീട്ടാതെ പെൻഷൻ കൊണ്ട് ജീവിച്ചു പോകാം. ഇന്നത്തെ ആരോഗ്യം അന്നുണ്ടാവുമെന്ന് എന്താ ഇത്ര ഉറപ്പ്? ഇപ്പോഴത്തെ സ്റ്റേഷൻ മോശമാണെങ്കിലെന്താ. 3 വർഷം കഴിഞ്ഞാൽ ട്രാൻസ്ഥറിന് അപേക്ഷിക്കാമല്ലോ.

അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി എത്തിയപ്പോഴേക്കും പ്രാതൽ ഒരുക്കിവച്ചിരിക്കുന്നു. അത് വേഗം കഴിച്ച് അച്ഛനെയും അമ്മയേയും തൊഴുതു വണങ്ങി ഇറങ്ങാൻ നേരം വഴിച്ചെലവിനുള്ള കാശ് അച്ഛൻ കയ്യിൽ വച്ചു തന്നു.

"പോകുന്ന വഴി ഗണപതി കോവിലിൽ കേറി പ്രാർത്ഥിക്കണം. നല്ലതേ വരൂ" അമ്മയാണ്. ഒരു സഞ്ചി ഏല്പിച്ചു. ഗണപതിയ്ക്കുള്ള തേങ്ങയാണ്.

സമസ്താപരാധങ്ങളും പൊറുക്കണേ എന്നപേക്ഷിച്ച് ഏത്തമിട്ട് തേങ്ങ ഉടച്ച് ബസ് സ്റ്റാന്റിൽ എത്തുമ്പോൾ നേരം വെളുത്തു തടങ്ങിയിരിക്കുന്നു.

ബസ്സിൽ കയറിയിരുന്ന് കാറ്റ് മുഖത്തടിച്ചപ്പോൾ അറിയാതെ ഒന്നു മയങ്ങിപ്പോയി. പോകുന്ന വഴിക്കുള്ള കടത്ത് കടവിൽ എത്തിയതും കണ്ടക്ടർ തട്ടി ഉണർത്തി. നേരം പളപളാ വെളുത്തിരുന്നു. പുറപ്പെടുമ്പോൾ യാത്രക്കാർ കുറവായിരുന്നെങ്കിലും ഇപ്പോൾ ബസ്സ് ഫുൾ ആയിരുന്നു. ഇറങ്ങി.

എപ്പഴാ ഇനി ഫെറി ഇക്കരെ എത്തുക? അക്കരെ ഒരു ബസ്സ് വന്നു കിടക്കുന്നത് ഇക്കരേന്ന് കാണാം. ഫെറി നിറച്ചും വാഹനങ്ങളുമായി അക്കരെ അടുപ്പിക്കുന്നതേയുള്ളു. മിക്ക യാത്രക്കാരും ചെറുവള്ളത്തിൽ കേറി അക്കരേക്ക് പോകുന്നുണ്ട്.

"വരുന്നില്ലേ? കടത്തു വള്ളം അക്കരെ എത്തുന്നതു വരെയേ ബസ്സുകാര് കാക്കൂ" കടത്തുവഞ്ചിക്കാരൻ.

ഇല്ലെന്ന് തല കുലുക്കി. പേടി ആയിട്ടാ. കടത്തുവള്ളത്തിൽ കേറി ശീലമില്ല. ഫെറി വരട്ടെ. ഒരു ചൂട് ചായയുടെ കുറവുണ്ട്. ഇക്കരെ ആണെങ്കിൽ ഒരു ചായക്കടയും ഉണ്ട്.

ചായക്കടയുടെ മുമ്പിൽ നിരത്തിയിട്ടിരുന്ന ഒരു ബഞ്ചിൽ കയറിയിരുന്നു. കടിയൊന്നുമില്ല. ചായ മാത്രമേ ഉള്ളു.

കടുപ്പത്തിലുള്ള ചൂട് ചായ ഊതിയാറ്റി മുത്തിക്കുടിച്ചു തീരുമ്പോഴേക്കും ഫെറി ഇക്കരെയെത്തി.

രണ്ട് വലിയ വള്ളങ്ങളുടെ മുകളിൽ പലക കൊണ്ട് പ്ലാറ്റ്ഫോം കെട്ടി നാല് പേർ ഒരുമിച്ച് നിന്ന് ഊന്നിയും തുഴഞ്ഞുമാണ് നാല് വാഹനങ്ങൾ അക്കരേയ്ക്ക് എത്തിക്കുന്നത്. പ്ലാറ്റ്ഫോർമിലേക്ക് വണ്ടി കേറ്റാൻ വീലിന്റെ വീതിക്ക് രണ്ട് റാമ്പ് മാത്രമേയുള്ളു. ശ്രദ്ധിച്ച് കേറ്റിയില്ലേൽ വണ്ടി കായലിൽ പോകും. നല്ല ഒഴുക്കുള്ള സമയത്ത് ഫെറി സ്റ്റെഡിയായി നിർത്തുന്നത് ശ്രമകരമാണ്. വാഹനങ്ങൾ കയറ്റിക്കഴിഞ്ഞേ യാത്രക്കാരെ കേറ്റൂ.

അക്കരെ എത്തിയപ്പോഴേക്കും അവിടെ കിടന്ന ബസ്സ് പോയിരന്നു. അടുത്ത ബസ്സ് വരാൻ അര മണിക്കൂർ വൈകും. കാത്തിരിക്കുക തന്നെ.

ബസ്സ് കാത്ത് നിൽക്കുന്നവർ നിത്യ യാത്രക്കാരാണെന്ന് അവരുടെ കുശലം പറച്ചിലിൽ നിന്നും മനസ്സിലാക്കാം. വരാനിരിക്കുന്ന പാലത്തിനെ ചുറ്റിപ്പറ്റിയാണ് ചർച്ച.

ബസ്സിൽ കയറി ഡിസ്പൻസറിയുടെ അടുത്ത് ഇറങ്ങുമ്പോൾ മണി 8 ആകുന്നതേയുള്ളു. തുറന്നിട്ടില്ല. ഒരു സ്ത്രീ മുറ്റം അടിച്ചു വാരുന്നുണ്ട്. അടുത്ത വീട്ടിലെ സ്ത്രീയാണെന്നു തോന്നുന്നു.

പുതിയ ആളെ കണ്ടപ്പോൾ അവർ ചൂല് താഴെയിട്ട് ഓടി അടുത്തു വന്നു.

"പുതിയ ഡോക്ടറാണോ?"

അതേന്ന് തല കുലുക്കി.

"സിസ്റ്റർ പറഞ്ഞിരുന്നു. അവരൊക്കെ ഒരു പത്തു മണിയെങ്കിലും ആവും എത്താൻ."

എന്ത് ചെയ്യും?

പരിഹാരവും അവർ തന്നെ പറഞ്ഞു.

"ക്ഷേത്രത്തിലെ തിരുമേനി ഇവിടെ അടുത്താണ് താമസം. അവിടെ ഇരിക്കാം. നല്ല കൂട്ടരാണ്. സിസ്റ്റർ വരുമ്പോൾ വന്നു പറയാം"

വഴിയോരത്തെ തോടിന്നക്കരെ ഒരു ചെറിയ വീട്. തോടിനു കുറുകെ ഇട്ടിരിക്കുന്ന തെങ്ങിൻ ഉരുള് കടന്നു വേണം വീട്ടിലെത്താൻ. ചുറ്റും പറമ്പ് നിറയെ വാഴയാണ്. ചിലത് കുലച്ച് ചാഞ്ഞ് നിൽക്കുന്നു. പത്തറുപത് വയസ്സ് തോന്നിക്കുന്ന ഒരാൾ വാഴച്ചുവട്ടിൽ വെള്ളം ഒഴിക്കുന്ന തിരക്കിലാണ്. പരിചയമില്ലാത്ത ആളെ കണ്ട് ആംഗ്യം കാട്ടി.

"പുതിയ ഡോക്ടർ ആണല്ലേ? സിസ്റ്റർ പറഞ്ഞിരുന്നു. സൂക്ഷിച്ച് കയറി വന്നോളു."

ശീലമില്ലാത്തതാണെങ്കിലും ഒരു കണക്കിന് അക്കരെ വിടിന്റെ മിറ്റത്തെത്തി.

"അകത്തേക്കിരിക്കാം"

അവിടിവിടെ ഭിത്തിയിൽ വിള്ളലുള്ള പഴയ ഒരു ഓടിട്ട വീട്. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. "ഷൂസ് അഴിക്കണോംന്നില്ല". ഇല്ല. അത് ശരിയാവില്ല. ഷൂസ് ഊരി പുറത്ത് വച്ച് കയറിയിരുന്നു.

തിരുമേനി അകത്തേക്ക് പോയി അല്പം കഴിഞ്ഞ് ചൂട് കാപ്പിയുമായി വന്നു.

"ഇവിടെ കാപ്പിയാണ് പതിവ്. വിരോധമില്ലല്ലോ. അല്ലേ"

കാപ്പി കുടിക്കുന്നതിന്നിടയിൽ വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. ഭാര്യയെ പരിചയപ്പെടുത്തി. ഇവർ കൂടാതെ വീട്ടിൽ മകൻ കൂടിയുണ്ട്. ബിരുദാനന്തര ബിരുദധാരി ആയിട്ട് വർഷം കുറെ ആയി. ഇതുവരെ ജോലി ഒന്നും ആയിട്ടില്ല. വീട്ടിലുള്ളപ്പോൾ അമ്പലത്തിന്റെ നടത്തിപ്പിൽ അച്ഛനെ സഹായിക്കും. മിക്കപ്പോഴും ഒരു ജോലി അന്വേഷിച്ചുള്ള കറക്കമാണ്. വാഴകൃഷിയും പറമ്പിൽ നിന്നും കിട്ടുന്നതും കൊണ്ട് കഷ്ടിച്ച് കഴിഞ്ഞുകൂടുന്നു. ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന വരുമാനം അതിന്റെ നടത്തിപ്പിനുപോലും തികയില്ല. കുടുംബക്ഷേത്രം നശിച്ചു പോകരുതല്ലോ എന്ന് കരുതി പൂജകൾ മുടക്കുന്നില്ല.

ഡിസ്പൻസറിയിൽ നിന്നും വിളിക്കാൻ ആള് വന്നു.

"ഉച്ച ഭക്ഷണം എങ്ങനെയാ?" ഇറങ്ങാൻ നേരം തിരുമേനി തിരക്കി. തീരുമാനിച്ചിട്ടില്ലെന്നു പറയുമ്പോൾ ദയനീയ ഭാവത്തിൽ തിരുമേനി പറഞ്ഞു "വിരോധമില്ലെങ്കിൽ ഇവിടെ ഉണ്ടാക്കി ഡിസ്പെൻസറിയിൽ എത്തിക്കാം. ഒരു ചോറ്റു പാത്രം മാത്രം ഇവിടെ ഏല്പിച്ചാൽ മതി."

ഒന്നാലോചിച്ചിട്ട് "സസ്യഭക്ഷണം ആണേലും ഡോകടറിന് സൗകര്യമാവും. ഞങ്ങൾക്ക് ഒരു സഹായവും ആവും"

ചാർജ്ജെടുക്കുമ്പോൾ തിരുമേനിയുടെ മുഖം ആയിരുന്നു ഓർമ്മയിൽ.

ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്. ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്.

ഒരു ജോലി ഉള്ളതിന്റെ വില മനസ്സിലാക്കിത്തരാൻ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ ആ ഒരു മനുഷ്യൻ വേണ്ടിവന്നു.

Sunday, November 18, 2018

കാട്ടിലെ തടി

കാട്ടിലെ തടി അഥവാ പൊങ്ങുതടി
.........................................................
"ആറെമ്മോയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക"
"ആഴിമതിവീരാ ആറെമ്മോ ആരാണാരാണാറെമ്മോ"
"ആറെമ്മോ രാജി വയ്ക്കണം"
"രാജിവയ്‌പ്പിക്കും രാജിവയ്‌പ്പിക്കും ആറെമ്മോയെ കെട്ടുകെട്ടിക്കും"
മുദ്രാവാക്യം അങ്ങനെ പൊടിപൊടിക്കുകയാണ് സുഹൃത്തുക്കളെ പൊടിപൊടിക്കുകയാണ്.
എന്താ കാര്യം?
ആ...!!
ആർക്കറിയാം!
എന്തായാലും അറിയണമല്ലോ. ആരൊക്കെയാണ് മുദ്രാവാക്യക്കാർ? എല്ലാവരും ആശുപത്രി പരിസരത്ത് താമസിക്കുന്നവർ തന്നെ.
ആശുപത്രി കോമ്പൗണ്ടിലെ പുല്ല് കണ്ട് കൊതിച്ച് പശുക്കളെ വളർത്തുന്നവർ.
കോമ്പൗണ്ടിലെ വിറക് പെറുക്കാൻ വരുന്നവർ.
ക്വാട്ടേഴ്‌സ് വഴി ആശുപത്രിയിലേക്കുണ്ടായിരുന്ന പൊതുവഴി നഷ്ടപ്പെട്ടവർ.
(ആറെമ്മോടെ ഗേറ്റ് ഇവിടെ)
https://www.facebook.com/DrBhadranTR/posts/734517390238356
ഈ പ്രക്ഷോഭത്തിലേക്ക് അവരെ നയിച്ച സംഭവവികാസങ്ങൾ വ്യക്തമാണ്. അവർ പ്രതിഷേധിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
അഗ്രാഗമനചേതോവികാരം തുടങ്ങുന്നത് ഒരു ഇടിമിന്നലോടെയാണ്.
ഇടിമിന്നലോ?
അതെ.
പറയാം.
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന രാത്രി. ഇടയ്ക്കിടെ തൊട്ടടുത്തായി തന്നെ ഇടിമിന്നലും ഉണ്ട്. കേബിൾ ടിവിയുടെ ബന്ധം വിച്ഛേദിച്ച് പ്രകൃതിസ്വനങ്ങൾ മാത്രം കേട്ടുകഴിയുന്ന നിമിഷങ്ങൾ.
കോളറവാർഡിന്റെ പരിസരത്തു നിന്നും ഒരാരവം കേൾക്കുന്നു. കോമ്പൗണ്ടിൽ നിൽക്കുന്ന ഏതെങ്കിലും വൻവൃക്ഷം ഒടിഞ്ഞു വീണതാവാം.
കെട്ടിടങ്ങളിലേക്ക് അപകടകരമായി ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ നേരത്തെ തന്നെ ഒരു മുൻകരുതലോടുകൂടി വെട്ടി മാറ്റിച്ചിരുന്നു. അതിനാൽ കെട്ടിടങ്ങൾക്കൊന്നും കേടുപാടുകൾ വരാൻ സാദ്ധ്യത കുറവാണ്. എന്തായാലും നേരം വെളുക്കട്ടെ. ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ പരിശോധിക്കേണ്ടതുണ്ട്.
നേരം വെളുത്തപ്പോഴേക്കും കോരിച്ചൊരിയുന്ന മഴ നിശ്ശേഷം മാറിയിരുന്നു. നല്ല തെളിഞ്ഞ ആകാശം. ശബ്ദം കേട്ട ദിക്ക് ലക്ഷ്യം വച്ച് നടന്നു. ഒരു പടുകൂറ്റൻ മരം മറിഞ്ഞു വീണു കിടക്കുന്നു. തൊട്ടടുത്തുള്ള മതിലിന് കേടുപാടുകൾ വന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കൊന്നും ഒരു കുഴപ്പവും സംഭിവിച്ചിട്ടില്ല.
സൂപ്രണ്ടിനെയും ലേ സെക്രട്ടറിയെയും വിവരം ധരിപ്പിച്ചു. ഒരു റിപ്പോർട്ട് തയ്യാറാക്കി നൽകാൻ അവർ പറഞ്ഞു. പത്ത് മണിക്ക് ആഫീസിൽ ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും റിപ്പോർട്ട് തയ്യാറാക്കി നൽകി മറ്റ് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഓഫീസിലെ പ്യൂൺ മുന്നിൽ വന്നു നിൽക്കുന്നു.
"സൂപ്രണ്ട് വിളിക്കുന്നു."
ചെന്നു. സെക്ഷൻ ക്ലാർക്കുമായി മരം വീണു കിടക്കുന്ന സ്ഥലത്തെത്തി പരിസരം വിലയിരുത്തി ആറെമ്മോയുടെ റിപ്പോർട്ടോടുകൂടി അടുത്ത നടപടിക്രമത്തിലേക്ക് കടക്കണം.
സർക്കാർ കാര്യമല്ലേ.
അത് മുറപോലെ നടക്കട്ടെ.
പിറ്റേന്ന് ഒരയൽവാസി വരുന്നു. മറിഞ്ഞുവീണ മരം ഒരു ചില്ല പോലും ബാക്കി വയ്ക്കാതെ രായ്‌ക്കുരാമായണം പരിസരവാസികൾ മുറിച്ചുകൊണ്ടു പോയത്രേ! പൊട്ടിക്കിടന്ന അതിർത്തി മതിൽ ആവർക്ക് വിറക് കൊണ്ടുപോകാൻ സൗകര്യമായത്രേ!
"ങ്‌ഹേ?!"
എന്താണടുത്ത നടപടിക്രമം?
തടിയും വിറകും മോഷണം പോയെന്നു കാണിച്ച് അടുത്ത റിപ്പോർട്ട് അയച്ച് പോലീസ് നടപടിയിലേക്ക് നീങ്ങണമെന്ന് ആഫീസർമാർ.
അല്ലാത്ത പക്ഷം മരത്തിന്റെ വില ആറെമ്മോ സ്വന്തം പോക്കറ്റിൽ നിന്നും അടക്കേണ്ടിവരും.
ഭീഷണിയാണോ?
ഹേയ് ആവാൻ വഴിയില്ല.
നല്ല സ്നേഹമുള്ളവരാ.
പെട്ടു.
വല്ല കാര്യവും ഉണ്ടായിരുന്നോ.
കണ്ടില്ല കേട്ടില്ല എന്നു നടിച്ച് നടന്നാൽ പോരായിരുന്നോ എന്ന ഉൾവിളി ഉണ്ടായത് വൈകിപ്പോയി.
എന്തായാലും നനഞ്ഞില്ലേ.
ഇനി കുളിച്ചു കേറുക തന്നെ.
മോഷണം പോയ വിവരം കാണിച്ച് അടുത്ത കത്ത് ആഫീസിൽ ഏല്പിച്ചു.
അല്ലാതെന്തു ചെയ്യാൻ!
സർക്കാരുദ്യോഗസ്ഥൻ ആയിപ്പോയില്ലേ.
ചെയ്തല്ലേ പറ്റൂ.
നുമ്മ കടമ നിർവ്വഹിച്ചെന്ന് ആശ്വസിച്ചിരിക്കുമ്പോൾ ദോണ്ടേ വരുന്നു പോലീസ് സംഘം.
സൂപ്രണ്ടിന്റെ കത്തിനെ ആസ്പദമാക്കി അവർ അന്വേഷണം നടത്തി. തൊണ്ടിമുതൽ കണ്ടെത്തി. മരക്കഷണങ്ങൾ കൊച്ചു കൊച്ചു കഷ്ണങ്ങളാക്കി കീറി മുറിച്ച് പരിസരത്തുള്ളവരുടെ വീടുകളിൽ വിൽക്കാൻ വച്ചിരിക്കുന്നു. പകുതിയിലേറെ വിറ്റു കഴിഞ്ഞു.
"കേസാക്കണോ സാറേ?" പോലീസിന്റെ ചോദ്യം.
"അതിന് എന്നോടെന്തിനാ ചോദിക്കുന്നേ? സൂപ്രണ്ടല്ലേ മറുപടി പറയേണ്ടത്?"
"ആറെമ്മോ റിപ്പോർട്ട് അയച്ചില്ലായിരുന്നെങ്കിൽ പോലീസിനെ അറിയിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് സൂപ്രണ്ട് പറഞ്ഞു."
പെട്ടു. അല്ല. പെടുത്തി. ആരോട് പറയാൻ?
"ഞാനെന്റെ ഡ്യൂട്ടി ചെയ്തു. നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യു."
"അല്ല.
എന്താ ഇപ്പോ ഇതിൽ പ്രശ്നം?"
"മോഷണം നടത്തിയത് ചില്ലറക്കാരൊന്നും അല്ല സർ. കൂറച്ച് പൊതുപ്രവർത്തകരെയും ഒരു കൗൺസിലറെയും പ്രതിയാക്കേണ്ടിവരും."
"ആശുപത്രി സൂപ്രണ്ട് എന്തു പറഞ്ഞു?"
"ആറെമ്മോയുമായി സംസാരിക്കാൻ പറഞ്ഞു."
എന്തുചെയ്യും?
ഇറക്കാനും വയ്യ.
തുപ്പാനും വയ്യ.
അവസാനം പോലീസ് തന്നെ ഒരു പരിഹാരം പറഞ്ഞു. വിറക് പകുതിയിലേറെ വിറ്റു പോയി. തൊണ്ടിമുതൽ ഇല്ലാതെ കേസാക്കാനും പറ്റില്ല. നമുക്ക് കണ്ടില്ല കേട്ടില്ല എന്നു വച്ചാലോ? ആറെമ്മോ ഇത് വീണ്ടും കുത്തിപ്പൊക്കില്ല എന്ന വാക്ക് കിട്ടിയാൽ മതി. ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് മോഷ്ടാക്കളെ പറഞ്ഞു ബോധിപ്പിക്കാം.
വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം പ്രവർത്തിയാക്കരുത് എന്നേതോ സരസൻ പറഞ്ഞത് ഓർമ്മ വന്നു.
വാക്ക് കൊടുത്തില്ല.
തല കുലുക്കി.
(ചോദ്യം വന്നാൽ അങ്ങനെയല്ല ഇങ്ങനെയാണ് തല കുലുക്കിയത് എന്ന് പറയാമല്ലോ.)
അപ്പോ. പറഞ്ഞു വന്നത്?
ആറെമ്മോ രാജിവയ്ക്കണം!
പറയുന്നതാരാ?

Sunday, October 21, 2018

കായലിനക്കരെ

കായലിനക്കരെ
...........................
"സാറേ, അവർ പ്ലാസ്റ്റർ വെട്ടിത്തരുന്നില്ല."
"പ്ലാസ്റ്റർ വെട്ടാൻ ഞാനെഴുതിത്തന്നായിരുന്നല്ലോ. ചീട്ട് കാണിച്ചില്ലേ?"‌‌
"കാണിച്ചു."‌ കുട്ടിയെ കൊണ്ടുവന്ന സ്ത്രീയുടെ കണ്ണുനീർ അനർഗ്ഗള നിർഗ്ഗളം ഒഴുകുകയാണ്.
"ഈ ആശുപത്രിയിലെ എന്റെ ആദ്യത്തെ ദിവസം അല്ലേ. അവർക്ക് എന്റെ കൈയ്യെഴുത്ത് ചിലപ്പോൾ മനസ്സിലായിക്കാണില്ല."
ചീട്ട് വാങ്ങി. ROP എന്നെഴുതിയത് Remove plaster എന്നെഴുതിക്കൊടുത്തു.
"അതല്ല പ്രശ്നം."
"പിന്നെന്താ പ്രശ്നം?"
"മാറ്റി എഴുതിയിട്ടു കാര്യമില്ല സർ. കാശ് കൊടുക്കാതെ അവർ പ്ലാസ്റ്റർ വെട്ടുന്ന പ്രശ്‌നം ഇല്ലെന്നാണവർ പറയുന്നത്. സർ മുമ്പിരുന്ന ആശുപത്രിയിൽ വന്ന് കുട്ടിയുടെ കാൽ ഒടിഞ്ഞതിന് പ്ലാസ്റ്റർ ഇടാൻ കാശൊന്നും ചെലവായില്ല. അതുകൊണ്ട് ഇവിടെയും അങ്ങനെ ആയിരിക്കും എന്നു കരുതി വന്നതു കൊണ്ട് കാശൊന്നും കരുതിയില്ല. അവർക്ക് കൊടുക്കാൻ എന്റെ കൈയ്യിൽ കാശൊന്നും ഇല്ല."
"ആരാണങ്ങനെ പറഞ്ഞത്?"
"വേള്ളയും വെള്ളയും ഇട്ട ഒരു ചേട്ടൻ."
"ഹേയ്. നിങ്ങൾക്ക് തോന്നിയതാവും."
"ഇല്ല സർ. തോന്നിയതല്ല. എന്റെ കൈയ്യിൽ എന്തേലും ഉണ്ടായിരുന്നെങ്കിൽ ഞാൻ കൊടുത്തേനേ. 'ഇത് _ _ _ _ _ (ഇന്നലെ വരെ ജോലി ചെയ്ത സ്ഥലം) അല്ല. _ _ (പുതിയ സ്റ്റേഷൻ) ആണെന്ന് സാറിനോട് പറഞ്ഞേക്കൂ, ഇവിടെ തൂണിനു വരെ കാശ് കൊടുക്കേണ്ടിവരും എന്നും സാറിനോട് പറഞ്ഞേക്കൂ' എന്നാണ് അവർ പറഞ്ഞത്."
എന്ത് ചെയ്യും?
ഇതെന്താ ഈ ആശുപത്രിയിൽ ജീവനക്കാർ ഇങ്ങനെ? ഉള്ളിൽ ചോര തിളയ്ക്കുന്നുണ്ടായിരുന്നു. സംയമനം പാലിച്ച് ദേഷ്യം കടിച്ചമർത്തി മൂഖഭാവം ന്യൂട്രലാക്കി അവരേയും വിളിച്ചുകൊണ്ട് പ്ലാസ്റ്റർ വെട്ടുന്ന മുറിയിലേക്ക് നടന്നു.
"ആരാണിവിടെ പ്ലാസ്റ്റർ വെട്ടാൻ നിൽക്കുന്നത്?" മുഖത്ത് ഒരു ചെറിയ ചിരി പാടുപെട്ട് വരുത്തി ചോദിച്ചു.
ഡ്രസ്സിംഗ് മുറിയിൽ നിൽക്കുന്നവർ ഒന്നും മിണ്ടാതെ പരസ്പരം കണ്ണെറിയുകയാണ്. "ഈ മാരണം ഇതെന്ത് പുറപ്പാടിനാണ്?" എന്നവരുടെ മുഖഭാവത്തിൽ നിന്നും വ്യാക്തമായി വായിച്ചെടുക്കാം. ഈ ആശുപത്രിയിൽ ആദ്യത്തെ ദിവസം ആയതിനാൽ അവർക്ക് എന്നെ അറിയില്ല. എനിക്കവരെയും. ഉള്ളിൽ ചിരിയും സങ്കടവും നിരാശയും ദേഷ്യവും എല്ലാം വരുന്നുണ്ടായിരുന്നു.
"ഈ ആശുപത്രിയിൽ എങ്ങനെയാണ് പ്ലാസ്റ്റർ വെട്ടുന്നത് എന്നൊന്നു കാണട്ടെ. ആരാ പ്ലാസ്റ്റർ വെട്ടുന്നതെന്നു വച്ചാൽ ഈ കുട്ടിയുടെ പ്ലാസ്റ്റർ വെട്ടി കാണക്കൂ. പ്രൊസീജ്യർ ശരിയാണോ എന്ന് ഞാനൊന്നു കാണട്ടെ."
വിഷപ്പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുക. ശ്രമകരമാണ്.
രോഗിയുടെ അമ്മയുടെ മുഖത്ത് സന്തോഷവും നന്ദിയും പ്രതിഫലിക്കുന്നുണ്ടായിരുന്നു. പ്ലാസ്റ്റർ വെട്ടിയവന്റെ മുഖത്ത് നിരാശയും വിദ്വേഷവും.
മുറിവേറ്റ ഈഗോധാരിയുടെ പ്രതികരണം രണ്ടാം ദിവസം യൂണിയൻകാരുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
ഒപിയിൽ ഒരു വല്യമ്മ കൈയ്യൊടിഞ്ഞു വരുന്നു. എക്‌സ്രേ എടുക്കുന്നു. ശരിയാണ്. ഒടിവുണ്ട് വലിച്ചു നേരെ ആക്കിയതിനു ശേഷം വേണം പ്ലാസ്റ്റർ ഇടാൻ. പ്ലാസ്റ്റർ ഇടാൻ അവർക്ക് സമ്മതമാണ്. സിസ്റ്ററെ വിളിച്ച് ഏർപ്പാടാക്കി. പ്ലാസ്റ്റർ മുറിയിൽ ഇപ്പോൾ സഹായി ആയി നിൽക്കുന്നത് മറ്റൊരാളാണ്. കൈ വലിച്ചു പിടിക്കേണ്ട രീതികളൊക്കെ പറഞ്ഞു മനസ്സിലാക്കി കൈവലിച്ചു നേരെയാക്കി പ്ലാസ്റ്റർ ഇട്ടുകഴിഞ്ഞു ചെക്കെക്‌സ്രേയ്ക്ക് എഴുതിക്കൊടുത്ത് തിരിഞ്ഞു നോക്കുമ്പോൾ മുറിയുടെ വാതിലിനു ചുറ്റും ആശുപത്രിയിലെ വെള്ള വേഷധാരികൾ മുഴുവനും ഉണ്ട്.
വല്ല യൂണിയൻ പിരിവും ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷെ അല്ല.
"ഇവിടെ പ്ലാസ്റ്റർ ഇടുന്നത് ഞങ്ങളാണ്."
"ങ്ഹേ? മനസ്സിലായില്ല."
"കൈയ്യൊടിഞ്ഞ് ഈ ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഞങ്ങളാണ് പ്ലാസ്റ്റർ ഇടുന്നതെന്ന്."
"അതു ശരി. അപ്പോൾ ഓപ്പറേഷൻ തീയേറ്ററിൽ ഓപ്പറേഷൻ ചെയ്യുന്നതും നിങ്ങളാണോ."
"വേണ്ടിവന്നാൽ അതും ചെയ്യും. പക്ഷെ ഇതാണ് ഇവിടത്തെ ഞങ്ങളുടെ യൂണിയന്റെ തീരുമാനിക്കും."
"ഓ ഹോ. അപ്പോ ഒപിയും നിങ്ങൾ നോക്കുമായിരിക്കും!"
"ഞങ്ങളുടെ വരുമാനത്തിൽ ഇടങ്കോലിട്ടാൽ ഞങ്ങൾ പ്രതികരിക്കും."
"അത് ന്യായം. നിങ്ങൾക്ക് സമയത്ത് ശമ്പളം കിട്ടാതിരുന്നാൽ എന്നോട് പറ. നാളെ ഞാൻ ആറെമ്മോയുടെ സ്ഥാനം ഏൽക്കുകയാണ്. നിങ്ങളുടെ ഏതു പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഞാനിവിടെയുണ്ടാവും."
എല്ലാവരും മിഴുങ്ങസ്യം.
ഇതൊരു തുടക്കം മാത്രം....
....തുടരും.
.https://www.facebook.com/DrBhadranTR/posts/734517390238356 ചേർത്തു വായിക്കുക

ആറെമ്മോടെ ഗേറ്റ്

ആറെമ്മോടെ ഗേറ്റ്
................................
(ശബരിമല വിഷയത്തിൽ നിന്നും ഒരു ഡൈവേർഷൺ)
8 വർഷത്തെ റൂറൽ സർവ്വീസിന്റെ പിൻബലത്തോടെ ബിരുദാനന്തരബിരുദ പഠനത്തിന് പ്രവേശനം കിട്ടി ആദ്യത്തെ പരിശ്രമത്തിൽ തന്നെ പരീക്ഷ പാസ്സായി തിരിച്ച് സർവ്വീസിൽ കേറുമ്പോൾ വീണ്ടും 7 വർഷത്തെ റൂറൽ സർവ്വീസ് ചെയ്യേണ്ടിവരുന്നു. ഒടുക്കം മൊത്തം 15 വർഷത്തെ റൂറൽ സർവ്വീസിനു ശേഷം ഭാഗ്യവശാൽ ഡോക്ടർക്ക് ആരുടേയും റെക്കമന്റേഷൻ ഇല്ലാതെ തന്നെ ഒരു താലൂക്ക് ആശുപത്രിയിൽ പോസ്റ്റിംഗ് ലഭിക്കുന്നു.
ആശിച്ചു മോഹിച്ചു പുതിയ ആശുപത്രിയിൽ ചേർന്നു കഴിയുമ്പോൾ താമസിക്കാൻ ഒരു വീട് തിരക്കി നടന്നിട്ട് ലഭിക്കുന്നില്ല. പ്രശ്‌നപരിഹാരമായി ആശുപത്രി സുപ്രണ്ട് ഒരു നിർദ്ദേശം വയ്ക്കുന്നു.
"ആറെമ്മോ സ്ഥാനം ഏൽക്കാൻ തയ്യാറാണെങ്കിൽ സർക്കാർ വക ഫ്രീ ആറെമ്മോ ക്വാർട്ടേഴ്‌സ് തരാം."
ക്വാട്ടേഴ്‌സ് താമസയോഗ്യമാണോ എന്നുപോലും തിരക്കുന്നില്ല.
പഴയ ആറെമ്മോയുടെ പക്കൽ നിന്നും ക്വാർട്ടേഴ്‌സിന്റെ താക്കോൽ കൈപ്പറ്റി വീട്ടു സാമഗ്രികളും കുടുംബവുമായി ക്വാർട്ടേഴ്‌സിൽ എത്തിയപ്പോഴാണ് വേണ്ടായിരുന്നു എന്നു തോന്നുന്നത്.
ഇനിയെന്തു ചെയ്യും? നനഞ്ഞുപോയില്ലേ. കുളിച്ചുകേറുക തന്നെ!!
കഴിഞ്ഞു പോയ 10 വർഷമായി ആറെമ്മോ സ്ഥാനം അലങ്കരിച്ചവരാരും തന്നെ ഈ ഭാർഗ്ഗവീനിലയത്തിൽ താമസിച്ചിരുന്നില്ലത്രേ!!
ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന പോലത്തെ അവസ്ഥ.
ഒടുവിൽ രണ്ടും കല്പിച്ച് ക്വാർട്ടേഴ്‌സ് തുറന്ന് ഒരു മുറി മാത്രം വൃത്തിയാക്കി വീട്ട് സാധനങ്ങൾ ഇറക്കി നാട്ടിലേക്ക് വന്ന് ഭാര്യയെയും മക്കളെയും അവിടെ ആക്കുന്നു. പിറ്റേന്ന് ഒരു സഹായിയുമായി തിരിച്ചെത്തി മുറികളെല്ലാം വൃത്തിയാക്കി വീട്ടുപകരണങ്ങളെല്ലാം അടുക്കി വച്ചതിനു ശേഷം നാട്ടിൽ തിരിച്ചുപോയി കുടുംബത്തെ കൂട്ടി വരുന്നു.
സർക്കാർ വക മെയിന്റെനൻസിന് കാത്തിരുന്നാൽ സർക്കാർ കാര്യം മുറ പോലെയേ നടക്കൂ. ഒരു പ്ലമ്പറെയും ഇലക്ട്രീഷ്യനേയും നിർത്തി വെള്ളം കറന്റ് ടോയിലറ്റ് എന്നിവയുടെ പ്രശ്‌നങ്ങളും പരിഹരിച്ച് വീടിന്റെ ചോർച്ച കൂടി തീർത്തുകഴിഞ്ഞപ്പോഴേക്കും നല്ലൊരു തുക കയ്യിൽ നിന്നും ചെലവാകുന്നു.
പിന്നെ വൈറ്റ്‌വാഷിംഗും പെയിന്റിംഗും. സാരമില്ല. സഹിക്കുക തന്നെ. തൽക്കാലം മതിലും ജനലും മറ്റും തുടച്ചു വൃത്തിയാക്കാവുന്നടുത്തോളം വൃത്തിയാക്കുന്നു.
കുട്ടികളെ പുതിയ സ്‌ക്കൂളിൽ ചേർക്കുന്നു. ഗ്യാസ് കണക്ഷനും റേഷൻ കാർ‍ഡും ട്രാൻസ്‌ഫർ ചെയ്യുന്നു.
ട്രാൻസ്‌ഫർ സമയത്ത് അർഹതപ്പെട്ട ജോയിനിംഗ് ടൈം എടുക്കാതിരുന്നതിനാൽ ആശുപത്രി ഡ്യൂട്ടി സമയം കഴിഞ്ഞു വേണം എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ. സെറ്റിൽ ആകാൻ കുറച്ചധികം നാൾ വേണ്ടിവരുന്നു.
ആശുപത്രിയുടെ വടക്ക് കിഴക്കേ മൂലയിലായി മറ്റൊരു കോമ്പൗണ്ടായാണ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ക്വാർട്ടേഴ്‌സിന്റെ പുറകിൽ നിന്നും ആശുപത്രി കോമ്പൗണ്ടിലേക്ക് കടക്കാൻ ഒരാൾക്ക് മാത്രം കടന്നു പോകാൻ പാകത്തിൽ ചെറിയ ഒരു ഗേറ്റ്. മുന്നിൽ വണ്ടിയുമായി പുറത്തേക്ക് മെയിൻ റോഡിലേക്കു കടക്കാൻ വലിയ മറ്റൊരു ഗേറ്റ്. വലിയ ഗേറ്റ് വഴി പുറത്തേക്കിറങ്ങിയാൽ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കടന്നു വേണം റോഡിലെത്താൻ.
പുറത്തേക്കിറങ്ങുന്ന വഴിയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന പബ്ലിക്ക് മൂത്രപ്പുരയിൽ നിന്നുമുള്ള ദുർഗന്ധം ക്വാർട്ടേഴ്‌സിൽ സഹിക്കാവുന്നതിനും അപ്പുറം!
മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴി ചേർമാനെ നേരിട്ട് കണ്ട് ഒരു പരാതി കൊടുക്കുന്നു. ഏതാനം ദിവസങ്ങൾക്കകം മൂത്രപ്പുര വൃത്തിയാക്കുന്ന കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാവുന്നു.
ദുർഗന്ധം ഇനി സഹിക്കേണ്ടല്ലോ എന്നു മനസ്സിലാക്കി പരിസസരവാസികൾക്കും സന്തോഷം മൂത്രപ്പുര വൃത്തിയാക്കി കിട്ടിയതിൽ പ്രൈവറ്റ് സ്റ്റാന്റിൽ എത്തുന്ന യാത്രക്കാർക്കും സന്തോഷം.
പ്രൈവറ്റ് സ്റ്റാന്റിൽ എത്തുന്ന രോഗികളും കൂട്ടിരുപ്പുകാരും സന്ദർശ്ശകരും എന്നു വേണ്ട ആശുപത്രി ജീവനക്കാർ പോലും ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത് ക്വാർട്ടേർസ് വഴി ആണ്. കുടുംബവുമായി താമസിക്കുന്നതിനാൽ വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നപ്പോൾ ആശുപത്രിയിലേക്കുള്ള ഗേറ്റ് പൂട്ടിയിടേണ്ടിവരുന്നു.
ഗേറ്റ് പൂട്ടിയിട്ടതോടുകൂടി ജനത്തിൽ നിന്നും ഉള്ളതിനേക്കാൾ പ്രതിഷേധം ഉയരുന്നത് ആശുപത്രി ജീവനക്കാരിൽ നിന്നു തന്നെ.
ആശുപത്രിയിലേക്ക് വരാനും പോകാനും മാത്രമല്ല ഹാജർ രേഖപ്പെടുത്തിയതിനു ശേഷം ഡ്യൂട്ടി സമയത്ത് ആശുപത്രിയിൽ നിന്നും മുങ്ങാൻ കൂടി ഈ വഴി പലരും ഉപയോഗിച്ചിരുന്നു എന്ന് നൾസിംഗ് സൂപ്രണ്ട് പറയുന്നു. ഈ ഗേറ്റ് പൂട്ടിയിട്ടാൽ ആശുപത്രിയുടെ പ്രധാന കവാടം വഴി മുങ്ങാൻ സാധിക്കില്ല.
ജീവനക്കാർക്ക് ഏതു സമയത്തും ആറെമ്മോയെ ഒഫിഷ്യലായി സമീപിക്കേണ്ടി വരും എന്ന കാരണം പറഞ്ഞ് ക്വാർട്ടേഴ്‌സിലെ ഗേറ്റ് പൂട്ടിയിടാൻ പാടില്ല എന്ന പരാതി ഉയരുന്നു. അത് ആശുപത്രിയിലെ മാസ പ്രവർത്തന അവലോകന യോഗം കൂടുമ്പോൾ ജീവനക്കാർ ഉന്നയിക്കുകയും ചെയ്യുന്നു.
ഗേറ്റ് വഴി ജീവനക്കാർ ഡ്യൂട്ടിയിൽ നിന്നും മുങ്ങുന്ന കാര്യം ആരും പറയാതിരുന്നതിനാൽ ആ വിവരം ആറെമ്മോ തന്നെ യോഗത്തെ അറിയിക്കുന്നു. നഴ്‌സിംഗ് സൂപ്രണ്ട് അത് ശരിവയ്ക്കുകയും ചെയ്യതോടെ യോഗത്തിൽ ബഹളമുണ്ടാവുന്നു.
പ്രശ്‌നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാൻ സൂപ്രണ്ട് ആറെമ്മൊയോട് ആവശ്യപ്പടുന്നു.
പരിഹാരം വളരെ സിമ്പിളാണെന്ന് ആറെമ്മോ. ആശുപത്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏതു സമയത്തും ആറെമ്മോ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന കാര്യം കണക്കിലെടുത്ത് ആറെമ്മോ ക്വാർട്ടേഴ്‌സിലേക്ക് ഒരു ടെലിഫോൺ കണക്ഷൻ എത്രയും വേഗം ഏർപ്പാടാക്കുക.
അങ്ങനെ ആറെമ്മോ കണക്ഷന് അപേക്ഷിക്കുന്നു. അടിയന്തിരമായി കണക്ഷൻ ലഭിക്കുകയും ചെയ്യുന്നു.
ശുഭം? എവിടുന്ന്!!
ഗേറ്റ് ഉപയോഗിച്ചിരുന്നവരെല്ലാം ആറെമ്മോയെ ശത്രുഗണത്തിൽ പെടുത്തുന്നു.
പോകെപ്പോകെ പലരിൽ നിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നതിന്റെ (ഉണ്ടാക്കുന്നതിന്റെ എന്നു പറയുന്നതാവും കൂടുതൽ ശരി) എല്ലാം പിന്നിൽ ക്വോർട്ടേഴ്‌സ് പൊതുവഴിയായി നേരത്തെ ഉപയോഗിച്ചിരുന്ന ജീവനക്കാരും ജനവും ആവുന്നു.
പഴയ മുദ്രാവാക്യം കേട്ടിട്ടില്ലേ "ഞങ്ങളെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സർക്കാരേ".
ആറെമ്മോ ആയി ഇരിക്കുന്ന കാലമത്രയും ആശുപത്രിയിലേക്കുള്ള ചെറിയ ഗേറ്റ് തുറന്നിടേണ്ട സാഹചര്യം ഉണ്ടാവുന്നില്ല!!
പക്ഷെ... പാരയോട് പാര...
.....തുടരും.