Pages

Monday, November 18, 2013

അമിതവണ്ണം

പൊണ്ണത്തടി ഒരു രോഗമാണോ? ചിലര്‍ക്കെങ്കിലും അതു് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമല്ലേ? അതു് അങ്ങനെ തന്നെ നിലനിന്നാല്‍ എന്താണു പ്രശ്നം? തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതിന്നിടയില്‍ വരാവുന്ന രോഗങ്ങളാണോ അതോ തടി കൂടുമ്പോള്‍ വരാവുന്ന രോഗങ്ങള്‍ ആണോ കൂടുതല്‍ ഗൌരവമുള്ളതു്?

നിങ്ങള്‍ സ്വയം തീരുമാനിക്കുക

ഒരൊളിച്ചോട്ടം :

ഓ... എന്റെ തടി കുറയില്ല!
ഇതു പാരമ്പര്യ രോഗമാണെന്നേ!
ഞാന്‍ ഒന്നും കഴിക്കാറില്ല. എന്നിട്ടും!
ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാന്‍ പറ്റുമോ?
എനിക്കു് വിശപ്പ് സഹിച്ചുകൂട!
ജീവിതത്തില്‍ ആകെ സുഖം ഉള്ളതു് ഭക്ഷണം കഴിക്കുമ്പോഴാണു്!
എനിക്കു തൈറോയിഡിന്റെ രോഗമാണെന്നേ!
പ്രസവത്തോടുകൂടി വെച്ച തടിയാണ്!
വ്യായാമം ചെയ്യാന്‍ എവിടാ സമയം?

ന്യായീകരണങ്ങള്‍ പലതു് പക്ഷെ കാരണങ്ങള്‍ രണ്ടു്, ഒറ്റയ്ക്കോ ചേര്‍ന്നോ
1. അമീതാഹാരം - അളവിലോ ഗുണത്തിലോ രണ്ടും ചേര്‍ന്നോ
2. വ്യായാമമില്ലായ്മ

ആത്മപരിശോധന

ഭക്ഷണം :

രണ്ടു പേര്‍ക്കുള്ള ഭക്ഷണം ഒരാള്‍ കഴിക്കുമോ?
രണ്ടു പ്രാവശ്യമോ അതില്‍ കൂടുതലോ ഭക്ഷണം വിളമ്പിക്കഴിക്കുമോ?
നേരെ ചൊവ്വേ ചവയ്ക്കാതെ ഭക്ഷണം ധൃതിയില്‍ കഴിച്ചു തീര്‍ക്കുമോ?
കൊഴുപ്പു കൂടുതല്‍ ഉള്ള ഭക്ഷണം കഴിക്കുമോ?
ഇറച്ചിയും മീനും മുട്ടയും കഴിക്കുമോ?
വറുത്തതും പൊരിച്ചതും കഴിക്കുമോ?
ഭക്ഷണത്തിനു ശേഷം മധുരമോ ചോക്കലേറ്റോ പായസമോ ഐസ്ക്രീമോ കഴിക്കുമോ?
മൂന്നു നേരത്തെ ഭക്ഷണം കൂടാതെ ചില്ലറ ഭക്ഷണം വേറെ കഴിക്കുമോ?
ഇടവേളകളില്‍ സര്‍ബത്തു് ജ്യൂസ് മുതലായവ കുടിക്കുമോ?
മദ്യവും അതിനോടൊപ്പം വിളമ്പുന്ന ചില്ലറഭക്ഷണവും കഴിക്കുമോ?
വിരുന്നുസല്‍ക്കാരങ്ങളിള്‍ വിളമ്പുന്നതെല്ലാം കഴിക്കുമോ?
കൂടെ ജോലി ചെയ്യുന്നവര്‍ കൊണ്ടുവരുന്ന ആഘോഷ പൊതിപ്പലഹാരം കഴിക്കുമോ?
ജോലി കഴിഞ്ഞു മടങ്ങുന്നവഴി ചില്ലറഭക്ഷണം കഴിക്കുമോ?
കുടുംബവുമായി പുറത്തു് പോയി ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കുമോ?
രാത്രി കിടന്നതിനു ശേഷം ഉണര്‍ന്നു ഭക്ഷണം കഴിക്കുമോ?
മാനസിക സംഘര്‍ഷം വരുമ്പോള്‍ ഭക്ഷണം കൂടുതല്‍ കഴിക്കുമോ?
കുട്ടികള്‍ മിച്ചം വെച്ച ഭക്ഷണം കളയാതിരിക്കുവാന്‍ അതു കഴിക്കുമോ?
തടി കുറയ്ക്കാന്‍ വേണ്ടി കഴിക്കുന്ന ‍'ഡയറ്റ് ' കൂടുതല്‍ കഴിക്കുന്നുണ്ടോ? [ :) ]
റ്റി വി പരസ്യങ്ങളില്‍ കാണിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങിക്കഴിക്കുമോ?
റ്റി വിയുടെ മുന്നില്‍ ഇരുന്നു് ഭക്ഷണം കഴിക്കുമോ?

വ്യായാമം :

പകലുറക്കം ശീലമുണ്ടോ?
കൂടുതല്‍ നേരം റ്റി വി യുടേയോ കംപ്യൂട്ടറിന്റേയോ മുന്നില്‍ ഇരിക്കുമോ?
സ്വന്തമായി വാഹനമുണ്ടോ?
നടക്കാവുന്ന ദൂരം യാത്ര ചെയ്യാന്‍ വാഹനം ഉപയോഗിക്കുമോ?
കൂടുതല്‍ നേരം ഇരുന്നു ചെയ്യുന്ന തൊഴിലാണോ ചെയ്യുന്നതു്?
വ്യായാമം ഒന്നും ചെയ്യുന്നില്ല എന്നുണ്ടോ?

മേല്പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം അതെ എന്നാണെങ്കില്‍ തടി ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ടു്.
ഉത്തരം അല്ല എന്നാണെങ്കില്‍ തടി കുറയാന്‍ സാദ്ധ്യതയുണ്ടു്.

തടി കുറക്കണം എന്നാഗ്രഹിക്കുന്നവരും കൂട്ടണം എന്നാഗ്രഹിക്കുന്നവരും എന്തു ചെയ്യണം എന്നു ഇനി പ്രത്യേകിച്ചു പറയേണ്ടതുണ്ടോ?

ഭക്ഷണം കഴിക്കുന്നതെങ്ങനെ കുറക്കാം :

മൂന്നു നേരത്തെ ഭക്ഷണം മാത്രം കഴിക്കുക - 0 - പ്രാതല്‍ - 0 - ഊണു് - 0 - അത്താഴം - 0
പകുതി വയറിനു മാത്രം കഴിച്ചു് അളവു കുറക്കുക
ഊര്‍ജ്ജം കുറവുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുക
സമയമെടുത്തു് നല്ലതു് പോലെ ചവച്ചു് രുചി ആസ്വദിച്ചു കഴിക്കുക
ഭക്ഷണത്തിനു മുന്‍പും പിമ്പും ധാരാളം വെള്ളം കുടിക്കുക
ഇടയ്ക്കു് പരവേശം വന്നാല്‍ തണ്ണിമത്തനോ, വെള്ളരിക്കയോ, തക്കാളിയോ, സാലഡോ കഴിക്കുക
അമിതാഹാരം പാടില്ല - വിരുന്നു സല്‍ക്കാരങ്ങള്‍, ചില്ലറ ഭക്ഷണം, പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക
ഇഷ്ടമുള്ള ആഹാരം കണ്ടു കൊതി തോന്നിയാല്‍ അതിന്റെ ഒരു ചെറിയ കഷണം വായിലിട്ടു് നല്ലതു പോലെ ചവച്ചു് ആസ്വദിച്ചു കഴിക്കുക

തിരക്കിന്നിടയില്‍ എങ്ങനെ വ്യായാമം ചെയ്യാം :

ഒരിടത്തിരുന്നു് മുഷിയുമ്പോളെങ്കിലും അല്പം എഴുന്നേറ്റു് ഉലാത്തുക
ജോലിത്തിരക്കിനു മുമ്പോ പിമ്പോ നടക്കാന്‍ സമയം കണ്ടെത്തുക
നടക്കാവുന്ന ദൂരമാണെങ്കില്‍ ആഫീസിലേക്കു നടന്നു പോവുക. തിരിച്ചു വരുന്നതും അങ്ങനെ തന്നെ.
ബസ്സിലാണു ഓഫീസിലേക്കു യാത്രയെങ്കില്‍ ഒരു സ്റ്റോപ്പു് മുമ്പേ ഇറങ്ങി ഓഫീസിലേക്കു നടക്കുക.
മടക്കയാത്രയില്‍ അടുത്ത സ്റ്റോപ്പു വരെ നടന്നു ബസ്സു് പിടിക്കുക
ഓഫീസില്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം പടി കയറിയിറങ്ങുക
നടക്കാവുന്ന ദൂരം പോകാന്‍ വാഹനം ഉപയോഗിക്കാതിരിക്കുക
അടുത്തുള്ള പള്ളിയിലോ അമ്പലത്തിലോ പോകുന്നതു് നടന്നു തന്നെ ആക്കുക

തടി കൂടുന്നുണ്ടോ ഇല്ലയോ എന്നെങ്ങനെ അറിയാം?

സ്വന്തം ശരീരത്തിനു അനുവദിച്ചിരിക്കുന്ന പരമാവധി തൂക്കം മനസ്സിലാക്കുക
ആഴ്ചയിലൊരിക്കലെങ്കിലും തൂക്കം നോക്കി മനസ്സില്‍ കുറിച്ചിടുക
തൊലിമടക്കിന്റെ ഖനം നുള്ളി നോക്കുക
തുന്നിയ വസ്ത്രം അയയുന്നതും മുറുകുന്നതും ശ്രദ്ധിക്കുക
ഭക്ഷണം കഴിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഇവ ഓര്‍ത്തു പെരുമാറുക

തടി കൂടിയതു് ഒറ്റ ദിവസമോ ഒരു ആഴ്ചക്കുള്ളിലോ ആണോ? അപ്പോള്‍ പിന്നെ അതു കുറയാന്‍ അത്രയും തന്നെയോ അതില്‍ കൂടുതലോ സമയം എടുക്കുകയില്ലേ? ഇനി കഷ്ടപ്പെട്ടു തടി കുറച്ചു കിട്ടിയാല്‍ത്തന്നെ അതങ്ങനെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതു് ഒരു ആയുഷ്ക്കാല പ്രയത്നം ആണു്.

തടി കുറക്കാന്‍ പറ്റിയ ഭക്ഷണം! ഏതു ഭക്ഷണമാണെങ്കിലും അതു ഭക്ഷണമാകുന്നതു് അതില്‍ ഊര്‍ജ്ജം അടിങ്ങിയിരിക്കുന്നു എന്നതുകൊണ്ടല്ലേ? ചുരുക്കിപ്പറഞ്ഞാല്‍ കൊഴുപ്പടങ്ങിയ ഭക്ഷണം വര്‍ജ്ജിക്കാവുന്നടുത്തോളം വര്‍ജ്ജിക്കുക.

വാല്‍ക്കഷ്ണം : ഡയറ്റീഷ്യന്‍ എഴുതിത്തന്ന സമീകൃതാഹാരം ഭക്ഷണത്തിനു മുമ്പാണോ പിമ്പാണോ കഴിക്കേണ്ടതു്?

ഇനി അല്പം വൈദ്യശാസ്ത്രം

ഊര്‍ജ്ജവും കലോറിയും

ആഹാരത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജവും അതു് ശരീരം ഉപയോഗപ്പെടുത്തകയും ചെയ്യുന്നതിന്റെ ഒരു അളവുകോല്‍ ആണു് കലോറി. ഒരു ശരാശരി വ്യക്തിക്കു് ദൈനംദിനം 2500 മുതല്‍ 3000 കലോറി വരെ ആവശ്യമാണു്. കഴിക്കുന്ന ഭക്ഷണത്തില്‍ കലോറി കൂറവാവുകയും വ്യായാമം ചെയ്തു് കലോറിയുടെ ആവശ്യകത കൂട്ടുകയും ചെയ്താല്‍ മാത്രമേ അമിതഭാരം കുറക്കുവാന്‍ സാധിക്കുകയുള്ളു. ഭക്ഷണത്തില്‍ വരുന്ന കുറവിനു പരിഹാരമായി ശരീരത്തിലുള്ള ഊര്‍ജ്ജശ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു ശരീരം തന്നത്താനെ പരിഹാരം കണ്ടുകൊള്ളും.

ശരീരത്തിന്റെ ഊര്‍ജ്ജ ശ്രോതസ്സുകള്‍
൧. കഴിക്കുന്ന ഭക്ഷണം
൨. ശരീരത്തിലെ ശേഖരം

൧. കഴിക്കുന്ന ഭക്ഷണത്തിന്റെ ഘടന

a. കാര്‍ബോഹൈഡ്രേറ്റു്/അന്നജം - ഊര്‍ജ്ജം 4 കലോറി/ഗ്രാം - ഇതിന്റെ അടിസ്ഥാന ഘടകങ്ങള്‍ മോണോസാക്കറൈഡുകള്‍ എന്നറിയപ്പെടുന്ന ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, ഗാലക്റ്റോസ് മുതലായവയാണു്. ഇവ കൂടുതലായി അടങ്ങിയിരിക്കുന്നതു് അരി, ഗോതമ്പു്, ഓട്ട്സ്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഞ്ഞപ്പുല്ല്, ചോളം എന്നിവകളിലാണു്
b. പ്രോട്ടീന്‍/മാംസ്യം - ഊര്‍ജ്ജം 4 കലോറി/ഗ്രാം - ഇതിന്റെ അടിസ്ഥാന ഘടകങ്ങള്‍ അമിനോ അംമ്ലങ്ങള്‍ ആണു്. ഇവ കൂടുതലായി അടങ്ങിയിരിക്കുന്നതു് ഇറച്ചി, മുട്ട, മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍, പാല്‍ എന്നിവകളിലാണു്.
c. ഫാറ്റ്/കൊഴുപ്പു് - 9 കലോറി/ഗ്രാം. ഇതിന്റെ അടിസ്ഥാന ഘടകങ്ങള്‍ ട്രൈഗ്ലിസറൈഡ് ഫാറ്റി ആസിഡ് എന്നിവയാണു് - ഇവ കൂടുതല്‍ അടങ്ങിയിരിക്കുന്നതു് എണ്ണ, വെണ്ണ, നെയ്യ് എന്നിവകളിലാണു്
d. വിറ്റാമിന്‍ - അമിതവണ്ണവും ഇതുമായി ബന്ധമൊന്നുമില്ല
e. മിനറല്‍ - അമിതവണ്ണവും ഇതുമായി ബന്ധമൊന്നുമില്ല
f. മദ്യം - 7 കലോറി/ഗ്രാം

൨. ശരീരത്തിലെ ശേഖരത്തിന്റെ ഘടന

a. കാര്‍ബോഹൈഡ്രേറ്റു്/അന്നജം - കരളില്‍ ഗ്ലൈക്കൊജന്‍ എന്ന രൂപത്തില്‍
b. പ്രോട്ടീന്‍/മാംസ്യം - കോശങ്ങളിലെ പ്രധാനപ്പെട്ട ഘടകം. കൂടുതലായി മാംസത്തിലും അസ്ഥികളിലും രക്തത്തിലും
c. ഫാറ്റ്/കൊഴുപ്പു് - ശരീരത്തിലെ തൊലിയുടെ അടിയിലും, കുടലിന്റെ ഓമന്റത്തിലും, മാംസപേശികള്‍ക്കിടയിലും, ആന്തരീകാവയവങ്ങള്‍ക്കിടയിലും അസ്ഥിമജ്ജയിലും ഉള്ള കൊഴുപ്പ് കോശങ്ങളില്‍ കൊഴുപ്പായിട്ടും രക്തത്തില്‍ ലൈപ്പോപ്രോട്ടീന്‍ ആയിട്ടും

കഴിക്കുന്ന ഭക്ഷണത്തിനെന്തു സംഭവിക്കുന്നു

മുകളില്‍ പറ‍ഞ്ഞിരിക്കുന്ന ഘടകങ്ങള്‍ പല രൂപത്തിലും അളവിലും അടങ്ങിയതാണു് നാം കഴിക്കുന്ന ഭക്ഷണം. അവയെ അതിന്റെ ഘടകങ്ങളാക്കി വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയാണു് ദഹനം എന്നു പറയുന്നതു്. ദഹനത്തിനു ശേഷം അവ ശരീരത്തിലേക്കു് പല മാര്‍ഗ്ഗേന ഘടകരൂപങ്ങളില്‍ വലിച്ചെടുക്കപ്പെടുന്നു. ദൈനംദിനം ആവശ്യമായ മോണോസാക്കറൈഡുകളെ ഊര്‍ജ്ജോല്‍പ്പാദനത്തിനും അമിനോ അമ്ലങ്ങളെ കോശനിര്‍മ്മാണപ്രക്രിയക്കും ട്രൈഗ്ലിസറൈഡുകളെയും ഫാറ്റിആസിഡുകളെയും കൊഴുപ്പുല്‍പ്പാദനത്തിനും വൈറ്റമിനുകളെയും മിനറലുകളെയും കോശപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. മോണോസാക്കറൈഡുകളെ ട്രൈഗ്ലിസറൈഡായും ട്രൈഗ്ലിസറൈഡുകളെ മോണോസാക്കറൈഡായും രൂപഭേദം വരുത്തി ആവശ്യാനുസരണം ഉപയോഗിക്കാന്‍ ശരീരത്തിനു കഴിവുണ്ടു്.  ആവശ്യത്തിനേക്കാള്‍ അധികം വരുന്നതു് ശരീരത്തില്‍ നിന്നും പുറംതള്ളപ്പെടാതെ പല രൂപത്തില്‍ ശരീരത്തില്‍ തന്നെ ശേഖരിക്കുന്നു. അവ ഗ്ലൈക്കൊജിന്‍ ആയി കരളിലും, മാംസ്യമായി മാംസപേശികളിലും, കൊഴുപ്പായി കൊഴുപ്പു കോശങ്ങളിലും ശേഖരിക്കുന്നു. കൊഴുപ്പുകോശങ്ങള്‍ നിറഞ്ഞു തികയാതെ വരുമ്പോള്‍ പുതിയ കൊശങ്ങള്‍ ഉല്‍പ്പാദിക്കപ്പെടുന്നു. പുതിയതായി നിര്‍മ്മിക്കപ്പെട്ട കൊഴുപ്പുകോശങ്ങള്‍ എണ്ണത്തില്‍ കൂടുന്നതല്ലാതെ യാതൊരു സാഹചര്യത്തിലും കുറയുന്നില്ല. ഭക്ഷണത്തില്‍ കുറവു വരുന്ന സമയങ്ങളില്‍ ആവശ്യാനുസരണം കൊഴുപ്പുകോശങ്ങളിലെ കൊഴുപ്പിനെയും മാംസപേശികളിലെ മാംസ്യത്തേയും കരളിലെ ഗ്രൈക്കൊജിനേയും ആവശ്യാനുസരണം രൂപഭേദം വരുത്തി ശരീരാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ ശരീരത്തിനു കഴിയും.

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനും ദൈനദിന ശാരീരികപ്രവര്‍ത്തികള്‍ക്കും അനുസൃതമായി ശരീരത്തിലെ ഊര്‍ജ്ജശേഖരത്തിനു വ്യത്യാസം വന്നുകൊണ്ടിരിക്കും. യാതൊരു ശാരീരികപ്രവര്‍ത്തിയും ചെയ്യുന്നില്ലയെങ്കില്‍ പോലും അടിസ്ഥാനശാരീരികപ്രവര്‍ത്തികളായ ശ്വാസോച്ഛ്വോസത്തിനും ഹൃദയമിടിപ്പിനും അവയവങ്ങളുടെ ദൈനംദിന നിലനില്പിനും ഊര്‍ജ്ജം ആവശ്യമാണു്. ശാരീരിക പ്രവര്‍ത്തികള്‍ക്കും ഊര്‍ജ്ജം ആവശ്യമാണു്. അതിനുള്ള ശ്രോതസ്സുകളാണു് കഴിക്കുന്ന ഭക്ഷണവും ശരീരത്തിലെ ശേഖരവും. ആവശ്യമുള്ള ഊര്‍ജ്ജത്തിനനുസൃതമായാണു് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആഹാരപതാര്‍ത്ഥങ്ങളില്‍ നിന്നു മാത്രമായി ശരീരം ഊര്‍ജ്ജം സ്വീകരിക്കുകയും ശരീരഭാരം ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിന്നു പോവുകയും ചെയ്യും. ഭക്ഷണം കൂടുതല്‍ കഴിക്കുകയോ വ്യായാമം കുറയുകയോ അതു രണ്ടും ചേര്‍ന്നു വരുകയോ ആണു് ചെയ്യുന്നതെങ്കില്‍ ആവശ്യത്തില്‍ കൂടുതലുള്ള ഊര്‍ജ്ജം ശരീരശേഖരമായി മാറും. അങ്ങനെ തൂക്കം കൂടും. അതേ സമയം ഭക്ഷണം കൂറവാണെങ്കിലോ വ്യായാമം ധാരാളം ചെയ്യുന്നുണ്ടെങ്കിലോ അവ രണ്ടും ചേര്‍ന്നു വരുന്നുണ്ടെങ്കിലോ ശരീരത്തിനു ആവശ്യമുള്ള അധിക കലോറി ശേഖരത്തില്‍ നിന്നും ശരീരം എടുക്കുകയും അങ്ങനെ തൂക്കം കൂറയുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആണു് ഇതു്. അതിനാല്‍ ശരീരഭാരം നിലനിര്‍ത്തുന്നതും ഒരു ആയുഷ്ക്കാല പ്രവര്‍ത്തിയാണു്.

ഇനി ചോദ്യോത്തരം ആവാം. അതിനു കമ്മന്റ് ബോക്സ് ഉപയോഗിക്കുക

.

Monday, September 2, 2013

ശ്രേഷ്ഠ ഭാഷയും മലയാളം ലിപിയും

ചുരുക്കം ചില സന്നദ്ധ സാങ്കേതിക പ്രവര്‍ത്തകരുടേതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ഭാഷാവിദഗ്ദ്ധരില്‍ നിന്നോ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളലിപിയെ ചൊല്ലി പ്രതികരണമുണ്ടാവാത്തതു് എന്തു കൊണ്ടു്? ഇന്റര്‍നെറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും ഇവരില്‍ എത്താത്തതിന്നു പ്രധാന കാരണം അവര്‍ കമ്പ്യൂട്ടര്‍ ജ്ഞാനികളല്ലെന്നതു് തന്നെ.

പഴയ റെമിംഗ്റ്റണ്‍ റ്റൈപ്പു് റൈറ്ററെപ്പറ്റി അവര്‍ക്കു് അറിയാം. ഡി റ്റി പി റ്റൈപ്പിംഗിനെപ്പറ്റി അവര്‍ക്കറിയാം. ൧൯൭൧ല്‍ സംഭവിച്ച ലിപിഅബദ്ധം അവര്‍ക്കറിയാം. എന്നാല്‍ യൂണിക്കോഡു് മലയാളം വന്നതോടുകൂടി മലയാളം റ്റൈപ്പിംഗില്‍ വന്ന പുരോഗതി അവര്‍ക്കറിയില്ല. ഈ വിവരം എങ്ങനെ അവരില്‍ എത്തിക്കുമെന്ന ചോദ്യത്തിനു് ഉത്തരം കണ്ടെത്തേണ്ടതു് മാദ്ധ്യമങ്ങളാണു്. മാദ്ധ്യമങ്ങളാണെങ്കില്‍ നിലവില്‍ ഓരോരുത്തരും അവരവരുടേതായ പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണു് പത്രങ്ങളിലെ മലയാളം അച്ചടിക്കുവാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു് എഴുതുന്നതു്. സമൂലമായി മാറ്റത്തിനു അവര്‍ തയ്യാറാകാത്തതിനു കാരണം അവരവര്‍ ഉപയോഗിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഭംഗിയായി (?) നടക്കുന്നുണ്ടു്. പിന്നെ എന്തിനു മാറണം എന്ന ചിന്തയല്ലേ എന്നു വേണം കരുതുവാന്‍.

മാദ്ധ്യമങ്ങള്‍ മുന്‍കയ്യെടുത്താല്‍, അവരെല്ലാവരും ഒന്നിച്ചു ചേര്‍ന്നു ഒരു സ്റ്റാന്‍ഡൈസേഷന്‍ കൊണ്ടു വന്നാല്‍ പത്രം വായിക്കുന്ന ഭാഷാപണ്ഡിതന്മാര്‍ക്കു് കാര്യം മനസ്സിലാവുകയും യൂണിക്കോഡിന്റെ ചുവടു പിടിച്ചു് മലയാളം റ്റൈപ്പിംഗില്‍ മാറ്റം വരുത്തുകയും ചെയ്യും.

പഞ്ചായത്തുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും യൂണിക്കോഡു് മലയാളം ഉപയോഗിക്കണമെന്നു വന്ന സര്‍ക്കാര്‍ ഉത്തരവു് മാറ്റത്തിലേക്കുള്ള ഒരു ചവുട്ടുപടിയായി കരുതാവുന്നതാണു്. എന്നിരുന്നാലും മലയാളം ഉപയോഗിക്കാവുന്ന ഒരു സ്റ്റാന്‍ഡേര്‍ഡൈസു് സോഫ്റ്റു് വേറിന്റെ അഭാവം ആണു് പലപ്പോഴും സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ മറ്റു കുത്തക സോഫ്റ്റു്വേറുകളിലേക്കു് തിരിച്ചു വിടുന്നതു്.

 കുറ്റമറ്റ രീതിയില്‍ ഒരു മലയാളം സോഫ്റ്റു്വേര്‍ നിര്‍മ്മിക്കുവാന്‍ ഒരു മലയാളിക്കു മാത്രമേ കഴിയു. ആ ദിശയില്‍ പലരും അവരവരുടേതായ രീതിയില്‍ സൗകര്യപ്രദമായി പ്രത്യേകം പ്രത്യേകം സോഫ്റ്റു്വേര്‍ നിര്‍മ്മിക്കുന്നതു് ഇതിനു ഒരു പരിഹാരമല്ല.

സാങ്കേതികപ്രവര്‍ത്തകരും മലയാളഭാഷാവിദഗ്ദ്ധരും മാദ്ധ്യമങ്ങളും സര്‍ക്കാരും ഒത്തൊരുമയോടെ എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഒരു മലയാളം റ്റൈപ്പിംഗു് സോഫ്റ്റു് വേര്‍ ആയ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് ഉപയോഗിക്കുവാന്‍ സാദ്ധ്യമാവുന്ന രീതി വരണം. ഏറ്റവും നല്ല രീതിയായ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് യാതൊരു മാറ്റവും വരുത്താതെ (പലരും ഇതില്‍ മാറ്റം വരുത്തി അവരവര്‍ അതിന്റെ നിര്‍മ്മാതാക്കളാണെന്നു അവകാശപ്പെടുകയും തന്റെ ഇന്‍സ്ക്രിപ്പാണു് ഏറ്റവും ഉത്തമം എന്നും വാദിക്കുന്ന രീതിയാണു് കണ്ടുവരുന്നതു് ) ഉപയോഗിക്കുക തന്നെയാണു് ഇതിനു പറ്റിയ ഏക ആശ്രയം. പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മലയാളം കൈകാര്യം ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ പരിശീലനവും ഏര്‍പ്പാടു് ചെയ്യുകയും അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പത്രദ്വാരാ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതിനു സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. പരിശീലന പ്രക്രിയയില്‍ സാങ്കേതിക വിദഗ്ദ്ധരെയും സ്വാഫ്റ്റു്വേര്‍ നിര്‍മ്മാതാക്കളെയും ഭാഷാവിദഗ്ദ്ധരെയും ഉള്‍പ്പെടുത്തണം.

സര്‍ക്കാര്‍ തലത്തില്‍ മലയാളം നിര്‍ബന്ധമാക്കിയതു പോലെ സ്ക്കൂള്‍ വിദ്യാഭ്യാസ തലത്തില്‍ മലയാളം കംമ്പ്യൂട്ടര്‍ പഠനവും നിര്‍ബന്ധമാക്കണം. കമ്പ്യൂട്ടര്‍മലയാളം പഠിച്ചതു് കൊണ്ടു മാത്രം പരിഹാരമാവുന്നില്ല അതു് കമ്പ്യൂട്ടറില്‍ എങ്ങിനെ ഉപയോഗിക്കാം എന്നു കൂടി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കണം. അടുത്ത തലമുറയെങ്കിലും മലയാളം നേരെ ചൊവ്വേ റ്റൈപ്പു് ചെയ്തു് പഠിക്കട്ടെ. ലിപിയെ സംബന്ധിച്ചു് ൧൯൭൧ല്‍ മലയാളിക്കു സംഭവിച്ച അബദ്ധം വളര്‍ന്നു വരുന്ന തലമുറയിലൂടെ തിരുത്തിയെടുക്കാന്‍ സാദ്ധ്യമാവട്ടെ.

പണ്ടൊരിക്കല്‍ സാക്ഷരതാപ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ നടത്തിയതു പോലെ ഒരു ലിപിപരിശീലന സാക്ഷരതാപ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ നടത്തേണ്ടിയിരിക്കുന്നു.

.

DTP മലയാളവും യൂണിക്കോഡു് മലയാളവും

൧൯൭൩ല്‍ റ്റൈപ്പു്റൈറ്ററിനും പത്രമാധ്യമങ്ങള്‍ക്കും വേണ്ടി മലയാള ലിപി പരിഷ്ക്കരണം അന്നത്തെ സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ വായിക്കാന്‍കിട്ടുന്ന പത്രങ്ങള്‍ മാത്രമല്ല പാഠപുസ്തകങ്ങളിലും പരസ്യപ്പലകയിലും പുതിയ ലിപി കടന്നു കൂടി. ഇതു് മലയാളിയുടെ എഴുത്തില്‍ ഉപയോഗിക്കരുതു് എന്നു പ്രത്യേകം നിര്‍ദ്ദേശമുണ്ടായിട്ടും എന്തു പുതുമയും സ്വീകരിക്കുന്ന മലയാളിയുടെ രീതിയില്‍ സര്‍ക്കാര്‍ ഉത്തരവു് മാനിക്കാതെ കയ്യക്ഷരത്തിലും പുതിയ ലിപി പ്രത്യക്ഷപ്പെട്ടു. ഈ മാറ്റം ആര്‍ക്കും കുറ്റം പറയാന്‍ പറ്റാത്ത ഒരു മാറ്റമായിരുന്നു. പുതുമയുള്ള അക്ഷരക്കൂട്ടങ്ങള്‍ അങ്ങനെ മലയാളികള്‍ എല്ലാ മേഖലകളിലും ഉപയോഗിച്ചു തുടങ്ങി. അന്നത്തെ കാലത്തിനു മുമ്പുള്ള അച്ചടിപുസ്തകങ്ങളും പുതിയ ലിപിയിലുള്ള അച്ചടി പുസ്തകങ്ങളും നിലവില്‍ ഉണ്ടായിരുന്നതിനാല്‍ പഴയതും പുതിയതും കൂട്ടിക്കുഴച്ചെഴുതുന്ന രീതി മലയാളി സ്വീകരിച്ചു. കാലം മാറിയപ്പോള്‍ റ്റൈപ്പിംഗിനായി കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങി. റ്റൈപ്പു് റൈറ്ററിന്റെ ചുവടു പിടിച്ചു വന്ന ഡെസ്ക്കു് റോപ്പു് പബ്ലിഷിങ്ങില്‍ അന്നു നിലവിലുണ്ടായിരുന്ന പുതിയ ലിപി ഉപയോഗിച്ചതു് തികച്ചും സ്വാഭാവികമായിരുന്നു. ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ ആര്‍ക്കും എവിടെയിരുന്നും മലയാളം റ്റൈപ്പു് ചെയ്യാവുന്ന രീതി പക്ഷെ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ പറ്റാത്ത ഒരു രീതിയായിരുന്നു. ആ സോഫ്റ്റു് വേറില്ലാത്ത കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ഇവ ഉപയോഗശൂന്യമായിരുന്നു. ആസ്ക്കി ഫോണ്ടുകള്‍ ഉപയോഗിച്ചു കമ്പ്യൂട്ടറെ പറ്റിക്കുന്ന രീതി അധികനാള്‍ നില നിന്നില്ല. ലോകത്തിലുള്ള ഇരുന്നൂറ്റി പത്തില്‍ പരം ഭാഷകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന രീതി വന്നതോടു് കൂടി യൂണിക്കോഡിന്റെ ഏതെങ്കിലും ഒരു ഫോണ്ടുള്ള ഏതു കമ്പ്യൂട്ടറിലും മലയാളം വായിക്കാവുന്ന രീതി വന്നതു് ഒരു വിപ്ലവകരമായ മാറ്റം തന്നെ ആയിരുന്നു. അതിനായി ആദ്യം ശൃഷ്ടിക്കപ്പെട്ട മലയാളം ഫോണ്ടായ അഞ്ജലി പഴയ ലിപിയുടെ ചുവടു പിടിച്ചു് അഞ്ജലി പഴയ ലിപി വന്നതു് അതിനു ആവശ്യക്കാരുള്ളതു കൊണ്ടു മാത്രമായിരുന്നു. പരമ്പരാഗത എഴുത്തു ശൈലി സ്ക്കൂളില്‍ പഠിച്ചിട്ടില്ലാത്ത കുട്ടികള്‍ക്കു് പഴയ ലിപിയോടില്ലാത്ത പ്രണയം പുതിയ ലിപിയോടു് കാണിച്ചതു് സ്വാഭാവികം. ഓരോ പത്രങ്ങളിലും മാസികകളിലും ആരുമറിയാതെ കാലക്രമേണ പഴയ ലിപി പൂര്‍ണ്ണമായിട്ടല്ലെങ്കിലും തിരിച്ചു വന്നു. ഉകാരവും ഊകാരവും വ്യഞ്ജനത്തോടു് ചേരുന്ന ഋകാരവും ചില്ലക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങള്‍ മറ്റുമുള്ള ചില അക്ഷരങ്ങള്‍ ഒഴികെ പുതിയ ലിപിയില്‍ നിന്നും അപ്രത്യക്ഷമായി എന്നു തന്നെ പറയാം. ഇനിയിപ്പോള്‍ ഇതു കൂടി മാറി വരുമ്പോള്‍ പഴയലിപി പൂര്‍ണ്ണരൂപത്തില്‍ തിരിച്ചെത്തുകയും പുതിയ ലിപിയെ തള്ളിക്കളയുന്ന രീതി വിദൂരമല്ല. ലോകത്തുള്ള മിക്കഭാഷകള്‍ക്കുമൊപ്പം ഇന്ത്യന്‍ ഭാഷകളും ഇന്നു് യാതൊരു അക്ഷരത്തെറ്റും ഇല്ലാതെ എഴുതുവാനും വായിക്കുവാനും സാദ്ധ്യമാണു. മലയാളികള്‍ ധാരാളം വിദേശത്തു ജോലി നോക്കിപ്പോയപ്പോള്‍ അവരില്‍ കൂടുതല്‍ ആള്‍ക്കാരും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആയ സ്ഥിതിയില്‍ ജോലി കഴിഞ്ഞുള്ള സമയവും ജോലിയില്‍ ഇരിക്കെ വെറുതെ ഇരുന്നു മുഷിച്ചില്‍ അനുഭവപ്പെട്ടപ്പോള്‍ മലയാളത്തില്‍ ചാറ്റിംഗു മറ്റും തുടങ്ങിയതോടു കൂടി മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ട ആവശ്യം വന്നു. അതും ഇന്റര്‍നെറ്റു് വഴിയുള്ള സന്ദേശങ്ങള്‍ വേഗതയുള്ളതു കൂടി ആയപ്പോള്‍ കേരളത്തിനു പുറത്തുള്ള മലയാളികള്‍ മലയാള ഭാഷ തന്നെ റ്റൈപ്പിംഗിനായി ഉപയോഗിച്ചു തുടങ്ങി. സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിഞ്ഞിരിക്കണം എന്ന നിയമം വന്നപ്പോള്‍ കമ്പ്യൂട്ടറില്‍ മലയാളം അച്ചടിക്കുന്നവരുടെ എണ്ണം കൂടുകയേ ഉള്ളു. മലയാളം റ്റൈപ്പിംഗിനു് യൂണിക്കോഡു് മലയാളം തന്നെ ഉപയോഗിക്കണം എന്ന സര്‍ക്കാര്‍ ഉത്തരവു് ഇതിനു മധുരം പകരും. കമ്പ്യൂട്ടറിലെ മലയാളം ഉപയോഗിക്കുന്ന രീതിയില്‍ ഒരു സമൂല മാറ്റം അനിവാര്യമാണു്. ട്രാന്‍സ്ലിറ്ററേഷന്‍ രീതി ആണു് ഇന്നു കൂടുതല്‍ മലയാളികള്‍ ഉപയോഗിക്കുന്നതെങ്കിലും ഇന്‍സ്ക്രിറ്റു് സമ്പ്രദായത്തില്‍ പുതിയ സോഫ്റ്റ്‌വേര്‍ ശൃഷ്ടിക്കേണ്ടിയിരിക്കുന്നു.

Thursday, February 7, 2013

ചേര്‍ത്തല കാര്‍ത്ത്യായനിയമ്മയുടെ നേര്‍ച്ചക്കോഴികള്‍


ചേര്‍ത്തല കാര്‍ത്ത്യായനിയമ്മയുടെ നേര്‍ച്ചക്കോഴികള്‍ക്കു് കോഴിക്കൊട്ടാരം

ചേര്‍ത്തല കാര്‍ത്ത്യായിനമ്മയെ ചേര്‍ത്തലയില്‍ പ്രതിഷ്ഠിച്ചതു് വില്വമംഗലം സ്വാമിമാര്‍ ആണെന്നു പറയപ്പെടുന്നു. വില്വമംഗലത്തു് സ്വാമിമാര്‍ ഒരിക്കല്‍ അന്നു് വനമായിരുന്ന ഈ പ്രദേശത്തു് വന്നപ്പോള്‍ നീരാടാന്‍ വന്ന ഏഴു് കന്യകമാരെ കണ്ടു അവരില്‍ ദിവ്യത്വം ദര്‍ശിച്ചുവത്രെ. സ്വാമിയെക്കണ്ടു് ഭയവിഹ്വലരായി അവര്‍ ഓടി. ഓരോ കന്യകമാരും ഓരോ കുളത്തിലേക്കു് എടുത്തു ചാടി. ഏഴാമത്തെ കന്യകയായ ദേവി എടുത്തു് ചാടിയതു് ചേറുള്ള ഒരു കുളത്തിലേക്കായിരുന്നു. കുളത്തില്‍ മുങ്ങി പൊങ്ങിയതു് തലയില്‍ ചേറുമായിട്ടായിരുന്നു. എടീ ചേറില്‍ തലയുള്ളോളേ എന്നു് അഭിസംഭോധന ചെയ്തു കൊണ്ടു് വില്വമംഗലം അവരെ അസഭ്യം പറയുവാന്‍ ഇടയായി. ഒരു ക്ഷേത്രമുണ്ടാക്കി അവിടെ ദേവിയെ പ്രതിഷ്ഠിച്ച സ്ഥലത്തിനു് പിന്നീടു് ചേര്‍ത്തല എന്നറിയപ്പെടുവാനും തെറിപ്പാട്ടു് പാടുന്നതു് ഇവിടത്തെ ഒരു നേര്‍ച്ചയായും ഭവിച്ചു.

ചേര്‍ത്തല കാര്‍ത്ത്യാനിയമ്മയുടെ മറ്റൊരു വഴിപാടു് കോഴിയെ പറപ്പിക്കുക എന്നതായതിനാല്‍ ക്ഷേത്രപരിസരത്തും പുറത്തും ധാരാളം നേര്‍ച്ചക്കോഴികള്‍ സ്വച്ഛന്തവിഹാരം ചെയ്യുന്നതായി കാണാം. ദേവിക്കു് പ്രീയപ്പെട്ട ഈ കോഴികള്‍ക്കു് ഭക്തജനങ്ങള്‍ കൊടുക്കുന്ന മലരും അരിയും ആണു് ഭക്ഷണം. അവയുടെ എണ്ണം കൂടിയപ്പോള്‍ കോഴികളുടെ വിഹാരം അമ്പലപ്പറമ്പിനു പുറത്തേക്കും വ്യാപിച്ചു. അമ്പലത്തിന്റെ പരിസരത്തു് കച്ചവടം നടത്തുന്ന പച്ചക്കറിക്കടകളിലേക്കും പലചരക്കുകടകളിലേക്കും അവയുടെ ഭക്ഷണം തേടിയുള്ള അലച്ചില്‍ തുടങ്ങിയപ്പോള്‍ അവയ്ക്കായി പ്രത്യേകം കൂടു് പണിതു്, അതിനു് കോഴിക്കൊട്ടാരം എന്നു പേരും ഇട്ടു്, ഭക്ഷണം കൊടുത്തു് തീറ്റിപ്പോറ്റി വരുന്നു.

ബന്ധുര കാഞ്ചക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍.

കാര്‍ത്ത്യായനിയമ്മ തന്നെ ഇതിനു് ഒരു പരിഹാരം ഉണ്ടാക്കുവാന്‍ തെറിപ്പാട്ടുമായി രംഗപ്രവേശം ചെയ്യുമോ?

Wednesday, January 16, 2013

പഴയ അക്ഷരങ്ങള്‍

വളരെ പഴയ മലയാള അക്ഷരങ്ങളെപ്പറ്റി നെറ്റില്‍ പരതിയ കാലത്തു് കിട്ടിയതാണു് ഈ പേജില്‍ ഇട്ടിരിക്കുന്നതു്. ഇതിന്റെ ഉറവിടം ഏതാണെന്നു് ഓര്‍മ്മയില്ല. പക്ഷെ വളരെ പ്രധാനപ്പെട്ട ആരും ചര്‍ച്ച ചെയ്തുകാണാത്ത വിഷയമായതിനാല്‍ ഞാന്‍ അതിന്റെ ഒരു കോപ്പി ഇവിടെ ഇടുന്നു. ഇതു് നെറ്റില്‍ ആദ്യം ഇട്ട ആള്‍ എതിര്‍ക്കില്ല എന്ന വിശ്വാസത്തോടുകൂടി.
.............................