Pages

Thursday, September 8, 2016

ഞാന്‍ കണ്ട ഡിഫ്തീറിയ

1975-ല്‍ - MBBS പാസ്സായി ഹൗസ്‌ സര്‍ജ്ജന്‍സി ചെയ്യുന്ന കാലം. ആദ്യത്തെ പോസ്റ്റിംഗിന്റെ ആദ്യമാസം അവസാനിച്ചു കഴിഞ്ഞു. ഇന്നു സ്റ്റൈപ്പന്റ് കിട്ടുന്ന ദിവസമാണു്. ആരും വിളിച്ചെണീപ്പാക്കാതെ തന്നെ ഉണര്‍ന്നു. ആദ്യത്തെ സ്റ്റൈപ്പന്റ് വാങ്ങി അങ്ങനെ തന്നെ അച്ഛനെ ഏല്പിക്കണം. കുളിച്ചു കാപ്പികുടി കഴിഞ്ഞു സൈക്കിളില്‍ കേറാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും വിളി വന്നു.

'ഇന്നെങ്കിലും ഉണ്ണാന്‍ സമയത്തിനു് എത്തുമോ?' അമ്മയാണു്.
ഉറപ്പില്ലായിരുന്നുവെങ്കിലും 'എത്തും' എന്നു പറഞ്ഞു.
'ദാ. ഇതു കൊണ്ട് പോയ്ക്കോ.' അമ്മ കറച്ചു പൈസ വച്ചു നീട്ടി.
'പോകുന്ന വഴിക്ക് ഗണപതി കോവിലില്‍ കേറി തൊഴണം. അമ്പലത്തിന്റെ വാതുക്കല്‍ തന്നെ തേങ്ങ വാങ്ങാന്‍ കിട്ടും. ഉച്ചയ്ക്കു വരുന്ന വഴിക്കു ഒരു വെറ്റിലയും പാക്കും വാങ്ങിച്ചു കൊണ്ടു വരണം.
'ഈ അമ്മമാരുടെ ഒരു കാര്യമേ.' മനസ്സില്‍ പറഞ്ഞു.

ഒന്നാം തീയതി തന്നെ ശമ്പളം കിട്ടുമെന്നു അമ്മ കണക്കുകൂട്ടിയിരിക്കുന്നു. ആദ്യത്തെ ശമ്പളം അച്ഛനെ ഏല്പിക്കുമ്പോള്‍ അതു ഐശ്വര്യമായിരിക്കട്ടെ എന്നു അമ്മ കരുതുന്നുണ്ടാവും. 23 വര്‍ഷത്തെ അമ്മയുടെ പ്രതീക്ഷയും കാത്തിരിപ്പും പൂവണിയുന്നതിന്റെ സന്തോഷം ആ മുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു.

തേങ്ങ ഉടച്ചു ഗണപതിയ്ക്കു ഏത്തമിടുമ്പോള്‍ മനസ്സില്‍ പറഞ്ഞു. 'ഇന്നെങ്കിലും വീട്ടിലേക്കു് നേരത്തെ വരാന്‍ സാധിക്കണേ.'

ആശുപത്രിയില്‍ എത്തുമ്പോള്‍ കൂടെയുള്ള രണ്ടു കൂട്ടുകാരും സൂപ്രണ്ടിന്റെ മുറിയുടെ വാതുക്കല്‍ എന്നെയും കാത്തു നില്‍പ്പുണ്ടായിരുന്നു. രണ്ടു പേരുടേയും നെറ്റിയിലും ഉണ്ടു് ചന്ദനക്കുറി. വേഗം ഒപ്പിട്ടിട്ട് മൂവരും പോയതു് നേരെ ഓ പിയിലേക്കു്.

സാമാന്യം നല്ല തിരക്കുണ്ടു്. എം എല്‍ തോമസ്സ് സാറും ശോശാമ്മക്കുരിയന്‍ മാഡവും എത്തിയിട്ടുണ്ടു്. ചെന്ന പാടെ ഞങ്ങള്‍ മൂന്നു പേരേയും ശോശാമ്മ മാഡം അടുത്തേക്കു വിളിച്ചു. മാഡത്തിന്റെ മുന്നില്‍ ഒരു കുട്ടിയെ മടിയില്‍ വച്ചു കൊണ്ടു് ഒരു അമ്മ ഇരുപ്പുണ്ടു്. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മാഡം അവരെ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. രോഗവിവരം ആവര്‍ത്തിച്ചെടുക്കാന്‍ നിര്‍ദ്ദേശം ഞങ്ങള്‍ക്കു തന്നിട്ടു അടുത്ത കേസ് നോക്കാന്‍ മാഡം തുടങ്ങി.

'മൂന്നു ദിവസം ആയി പനി തുടങ്ങിയിട്ടു് 'കണ്ണീര്‍ തുടച്ചു കോണ്ടു ആ അമ്മ പറഞ്ഞു.
'ഇന്നു രാവിലെ പാലു കൊടുത്തു കഴിഞ്ഞു നോക്കുമ്പോള്‍ കുട്ടിയുടെ തൊണ്ടയില്‍ തൈരിന്റെ പാട പോലെ എന്തോ ഇരിക്കുന്നതു കണ്ടു. എടുത്തു കളയാന്‍ നോക്കിയിട്ടു പോകുന്നില്ല. പനി കൂടി. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ പറഞ്ഞു. അതാ വേഗം ഇവിടെ എത്തിയതു്.'

'പനി നല്ലതു പോലെയുണ്ടു്, കുട്ടി ശ്വാസം എടുത്തു വിടുമ്പോള്‍ ചെറിയ വിസിലടിക്കുന്നതു പോലത്തെ ശബ്ദവും ഉണ്ടു്. ഡോക്ടര്‍ പറഞ്ഞു അഡ്മിറ്റാക്കണമെന്നു. കുത്തിവെപ്പെടുത്തിട്ടു വീട്ടില്‍ പോയി മരുന്നു കൊടുത്താല്‍ പോരെ?'

കുട്ടിയെ തൊട്ടുനോക്കി. നല്ല ചൂടുണ്ടു്. കൂട്ടുകാരന്റെ കൈയില്‍ ടോര്‍ച്ചുണ്ടായിരുന്നു. കുട്ടി വായ തുറന്നു തരാന്‍ കൂട്ടാക്കുന്നില്ല. ഒരേ കരച്ചില്‍ തന്നെ. ചെറിയ ടങ്ങ് ടിപ്രസര്‍ സിസ്റ്ററിന്റെ കയ്യില്‍ നിന്നു വാങ്ങി മൂന്നു പേരും ചേര്‍ന്നു ഒരാള്‍ തല പിടിച്ചു തൊണ്ടയില്‍ ടേര്‍ച്ചടിച്ചു നോക്കി. തൊണ്ടയിലെ പാച്ച് കണ്ടു പകച്ചു പോയി. ഡിഫ്തീറിയ ആയിരിക്കുമോ. ടെക്സ്‌റ്റ് ബുക്കില്‍ കണ്ട അതേ പടം. ഹേയ് ആയിരിക്കില്ല. മനസ്സു മന്തിച്ചു.

മാഡം തിരിച്ചെത്തി. 'Yes? What is your diagnosis?'
'Diphtheria?'
'Yes. Any doubts?'
ഉണ്ട്. സംശയം ഉണ്ടായിരുന്നു. പകരുമോ? ഞങ്ങള്‍ മൂന്നു പേരും മാസ്ക്ക് ധരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ അപ്പോള്‍ ചോദിച്ചില്ല. നെഞ്ച് പടാപടാ ഇടിക്കുന്നുണ്ടായിരുന്നു.
'രോഗം വരാതിരിക്കുന്ന കുത്തിവെപ്പുകള്‍ എടുത്തിരുന്നോ?'
'ഇല്ല.' അമ്മ വിഷണ്ണയായി പറഞ്ഞു
'എന്തേ'?
'ഞങ്ങളുടെ കുടുംബക്കാര്‍ക്കാക്കും രോഗം വരാറില്ല.'
'അതെന്തേ അങ്ങനെ തോന്നാന്‍?'
'ഇതു വരെ വന്നിട്ടില്ല. വീട്ടില്‍ എല്ലാവരും പ്രതിരോധ കുത്തിവെപ്പിനു എതിരാണു്.'
'വീട്ടില്‍ പലര്‍ക്കും പാരമ്പര്യമായി ടി ബി രോഗം ഉണ്ടു്. അതു കാരണം മറ്റു രോഗങ്ങള്‍ ഒന്നും വരാറില്ല.'
'എന്നാരു പറഞ്ഞു?‍'
'അതാണനുഭവം'
'ആട്ടെ. കുട്ടിയുടെ അച്ഛന്‍ എന്തേ വരാതിരുന്നതു്?'
'ജോലി സംബന്ധമായി മദ്രാസിലേക്കു് പോയിരിക്കുകയാണു്.'
'മറ്റു ബന്ധുക്കള്‍?'
'എല്ലാവര്‍ക്കും നല്ല ജോലിത്തിരക്കാണു്. ആരും വരാനില്ല.'

കുട്ടിയെ അഡ്മിറ്റു ചെയ്യാനുള്ള ചീട്ടു് മാഡം ഇതിനുള്ളില്‍ എഴുതിക്കഴിഞ്ഞിരുന്നു.

We are putting the child on Erythromycin empirically. It will be useful even in case the throat swab turns out to be negative for Diphtheria since the drug of choice for Tonsillitis also is the same. We will also give her one dose of Antiserum in anticipation of the laboratory results turning out to be positive. Not giving it will be detrimental. Get the consent.

All three of you take care of the child in the hospital for the next 24 hours. One of you should be available in the ward in turn. One of you should take the blood sample to the Microbiology Department and tell the staff there that this is a clinically diagnosed case of Diphtheria with a leathery patch. See that the sample of throat swab and blood are collected before starting Erythromycin.

ഇത്രയും പറഞ്ഞിട്ടു് കുട്ടിയുടെ അമ്മയിലേക്ക് മാഡം തിരിഞ്ഞു.
'കുട്ടിയെ ഞങ്ങള്‍ അഡ്‌മിറ്റ് ചെയ്യുകയാണു്.'
'അതിപ്പോള്‍....' ആ അമ്മയുടെ കണ്ണുകള്‍ കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.
'സമാധാനമായിരിക്കു. ചില മരുന്നുകളും ടെസ്റ്റുകളും ചെയ്തേ പറ്റു. ടെസ്റ്റ് വരുന്നതു വരെ കാത്തിരുന്നാല്‍ കുട്ടിയുടെ നില ഗുരുതരം ആകാന്‍ സാദ്ധ്യതയുണ്ടു്. അതിനാല്‍ കിട്ടിയ ലക്ഷണങ്ങളും വിവരങ്ങളും വച്ചു ചികിത്സ ഉടനെ തുടങ്ങണം. അതിനു
നിങ്ങളുടെ സമ്മതം വേണം.'
'നിങ്ങള്‍ പഠിച്ചവരല്ലെ.' ആ അമ്മ പറഞ്ഞു. 'നിങ്ങള്‍ക്കും ഇല്ലേ കുട്ടികള്‍. വേണ്ടതെന്താണെന്നു വച്ചാല്‍ ചെയ്യ്. എനിക്കെന്റെ കുട്ടിയുടെ അസുഖം മാറുന്നതു കണ്ടാല്‍ മാത്രം മതി. പറയൂ. എവിടെയാണു് ഞാന്‍ ഒപ്പിടേണ്ടതു്.'
'വീട്ടുകാരോടു ചോദിക്കണ്ടേ?' മാഡം സംശയം പ്രകടിപ്പിച്ചു.
'എന്റെ കുട്ടിയ്ക്കു ഞാന്‍ അല്ലേ എല്ലാം. എന്താ ചെയ്യേണ്ടതെന്നു വെച്ചാല്‍ ഡോക്ടര്‍ ചെയ്യു്.'

കൂടെ ഉണ്ടായിരുന്ന രണ്ടു പേരും വാര്‍ഡില്‍ ഡ്യൂട്ടി എടുത്തോളാം എന്നു പറഞ്ഞു. താന്‍ ബ്ലഡ് സാമ്പിളുമായി വണ്ടാനത്തേക്കു് അടുത്ത കോളേജ് ബസ്സില്‍ പോയ്കോ.

ത്രോട്ട് സ്വോബും ബ്ലഡ്ഡുമായി വാര്‍ഡില്‍ നിന്നിറങ്ങുമ്പോള്‍ സ്വയം പറഞ്ഞു. കോളേജ് ബസ്സ് എത്തുന്നതിനു മുമ്പായി ഓഫീസില്‍ പോയി സ്റ്റൈപ്പന്റ് വാങ്ങാം. ഓഫീസില്‍ ചെന്നപ്പോള്‍ നല്ല തിരക്കു്. കൂട്ടുകാരെല്ലാവരും ഉണ്ടു്. ഇവിടെ നിന്നാല്‍ സമയത്തിനു കോളേജില്‍ എത്താന്‍ പറ്റില്ല. സ്റ്റൈപ്പന്റ് നാളെ വാങ്ങാം. അച്ഛനും അമ്മയ്ക്കും പറഞ്ഞാല്‍ മനസ്സിലാവും. കോളേജില്‍ പോയി തിരിച്ചു വാര്‍ഡില്‍ എത്തുമ്പോള്‍ സമയം വളരെ വൈകിയിരിക്കുന്നു. ഓഫീസ് അടച്ചുകാണും.

ഒരു കൂട്ടുകാരന്‍ വാര്‍ഡില്‍ തന്നെയുണ്ടു്. പാലക്കാട്ടുകാരനാണു്.
'നാട്ടിലെക്കു പോകാനുള്ള ബസ്സ് ടിക്കറ്റു ബുക്കു ചെയ്തിരുന്നതെന്തു ചെയ്തു?'
'ലോഡ്ജിലെ പയ്യന്റെ കയ്യില്‍ കോടുത്തുവിട്ടു കാന്‍സല്‍ ചെയ്തു.' അവന്‍ പറഞ്ഞു.
'തിരോന്തോരത്തുകാരന്‍ എവിടെ?'
'നൈറ്റ് ഡ്യൂട്ടിക്കു ഒരുങ്ങാന്‍ ബംഗ്ലാദേശ് ഹോസ്റ്റലില്‍ കിടന്നുറങ്ങുന്നുണ്ടാവും. 8 മണിയ്ക്കെത്തും.'

കുട്ടി എങ്ങനെയുണ്ടു്? ഐസൊലേഷന്‍ വാര്‍ഡില്‍ ഒരു മൂലയ്ക്കു് പിടിയാട്രിക്ക് കട്ടിലില്‍ കിടത്തി കര്‍ട്ടണ്‍ വച്ചു മറച്ചിട്ടുണ്ടു്. അല്പം breathing difficulty ഉണ്ടു്.

അപ്പോഴേക്കും ഈവനിംഗ് റൗണ്ട്സിനു ശോശാമ്മ മാഡം എത്തി. കൂട്ടിനു ഭര്‍ത്താവ് കുര്യന്‍ സാറുമുണ്ടു്. സാര്‍ മെഡിസിനില്‍ ആണു് ജോലി ചെയ്യുന്നതു്. അക്കാലത്തു ഡിഫ്തീറിയ ഒരു അപൂര്‍വ്വ രോഗം അല്ലായിരുന്നു. എന്നാലും ഒന്നു കണ്ടു കളയാം എന്നു കരുതി മാഡത്തിനോടൊപ്പം വന്നതാണു്. അതു് മാഡത്തിനു ഒരു ധൈര്യവും ആകും.

'വീട്ടില്‍ കൊണ്ടുവിടണോ?' പോകാന്‍ നേരത്തു കുര്യന്‍ സാര്‍ ചോദിച്ചു.
'വേണ്ട സര്‍. സൈക്കിള്‍ ഉണ്ടു്.'

രാവിലെ തന്നെ എത്തിക്കോളാമെന്നു കൂട്ടുകാരനു വാക്കു കോടുത്തു ഡെന്റല്‍ ഓ പി യുടെ വരാന്തയില്‍ വച്ചിരുന്ന സൈക്കിള്‍ എടുക്കാന്‍ നീങ്ങി.

മഴ ചെറുതായി ചാറുന്നുണ്ടു്. കല്ലുപാലത്തില്‍ എത്തിയപ്പോഴേക്കും മഴ ശക്തമായി. ഒരു കടയിലെ കോലായില്‍ കയറി നിന്നു. മഴ മാറട്ടെ എന്നിട്ടു പോകാം. സോഡാ എടുക്കുന്ന തട്ടിന്റെ മുകളിലായി വെറ്റിലക്കെട്ടും പാക്കും ഇരുപ്പുണ്ടു്. രാവിലെ അമ്മ പറഞ്ഞതു് ഓര്‍ത്തു പോയി.

മഴ മാറി. പതുക്കെ വീട്ടിലേക്കു നീങ്ങി. അമ്മ വിളക്കു കത്തിച്ചു വച്ചു് വാതുക്കല്‍ തന്നെ കാത്തിരുപ്പുണ്ടായിരുന്നു. കാത്തിരുപ്പ് അമ്മയ്ക്കൊരു ശീലമാണു്. അമ്മൂമ്മയില്‍ നിന്നും പഠിച്ച ശീലം. വൈദ്യന്മാരുടെ ഭാര്യമാര്‍. ഡോക്ടറായ മകന്റെ അവസ്ഥ മനസ്സിലാവും എന്നു മനസ്സില്‍ പറഞ്ഞു.

പകല്‍ നടന്ന സംഭവം അമ്മയോടു വിവരിച്ചു. സാരമില്ല ഒരു ദിവസം കൊണ്ടു് ലോകം അവസാനിക്കുന്നില്ലല്ലോ. ഇനിയും ധാരാളം നാളെകള്‍ ഉണ്ടല്ലോ. അച്ഛനോടു് ഞാന്‍ പറഞ്ഞോളാം. ഉണ്ണാന്‍ വന്നിട്ടു കുറെ നേരം നിന്നെയും കാത്തിരുന്നു. കാണാതായപ്പോള്‍ ഡിസ്പന്‍സറിയിലേക്കു പോയി.

പിറ്റേന്നു ആശുപത്രിയില്‍ എത്തുന്നതു വരെ ആ കുട്ടിയുടെയും അമ്മയുടെയും മുഖം മനസ്സില്‍ തെളിഞ്ഞു നിന്നു. രോഗം വഷളായിക്കാണുമോ? അതിരാവിലെ തന്നെ വാര്‍ഡില്‍ എത്തി. ആ അമ്മയുടെ മുഖം കണ്ടപ്പോള്‍ തന്നെ സന്തോഷമായി. കുട്ടിക്കു കുറവുണ്ടു്. ഡ്യൂട്ടി റിലീവ് ചെയ്യുമ്പോള്‍ കൂട്ടുകാരന്റെ മനസ്സിലും ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതിലുള്ള ഒരു സംതൃപ്തി നിഴലിച്ചിരുന്നു.

ഏതാനം ദിവസങ്ങള്‍ക്കകം കുട്ടി രോഗത്തില്‍ നിന്നും തീര്‍ത്തും മോചനം നേടിക്കഴിഞ്ഞിരുന്നു. മൈക്രോബയോളജിയില്‍ നിന്നും ടെസ്റ്റിന്റെ റിസള്‍ട്ടു് വന്നു. ഡിഫ്തീറിയ പോസിറ്റിവ്തന്നെ. പോസ്റ്റിംഗു തുടങ്ങുന്ന കാലത്തു സൂസന്‍ മാഡം പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോയി. 'രോഗ വിവരം തിരക്കിയും രോഗിയെ വിശദമായി പരിശോധിച്ചും എത്തിച്ചേരുന്ന നിഗമനത്തില്‍ നമ്മള്‍ പലപ്പോഴും ചികിത്സ നിശ്ചയിക്കേണ്ടി വരും. ടെസ്റ്റുകള്‍ക്കു വേണ്ടി കാത്തിരിന്നാല്‍ ആ സമയം കൊണ്ടു് രോഗിയെ രക്ഷപ്പെടുത്താന്‍ ഉള്ള അവസരം ചിലപ്പോള്‍ നമുക്കു് നഷ്ടപ്പെട്ടെന്നിരിക്കും.'

Sunday, July 31, 2016

കാലൻ ഇല്ലാ കാലം - കുഞ്ചന്‍ നമ്പ്യാരും പേവിഷബാധയും

കുഞ്ചന്‍നമ്പ്യാര്‍ മരണപ്പെട്ടതു പേപ്പട്ടിവിഷബാധയേറ്റാണെന്നു ചരിത്രം പറയുന്നു. അദ്ദേഹത്തിന്റെ ഈ കൃതിയില്‍ അഷ്ടാംഗഹൃദയവും പരാമര്‍ശ്ശിക്കുന്നുണ്ടു്. അന്നത്തെ വൈദ്യന്മാര്‍ക്കാര്‍ക്കും കുഞ്ചന്‍നമ്പ്യാരെ പേവിഷബാധയില്‍ നിന്നും രക്ഷിക്കാനായില്ല.

കുഞ്ചന്‍നമ്പ്യാര്‍രുടെ 'പഞ്ചേന്ദ്രോപാഖ്യാനം' എന്ന കൃതിയിലെ ഒരു ചിറിയ ഭാഗം മാത്രമാണു് ഇവിടെ പ്രതിവാദിക്കുന്നതു്. സൃഷ്ടിസ്ഥിതിസംഹാര വിഷയത്തില്‍ ആരാണു വലിയവന്‍ എന്ന തര്‍ക്കം ആണു വിഷയം

... ഇന്ദ്രന്‍ പറയുന്നു...

ഇന്ദ്രനപ്പോളരുള്‍ചെയ്തു 'കേട്ടുകൊള്‍കപരമാര്‍ത്ഥം
ഇന്ദ്രനെന്നൊരുവനെ കേട്ടറിയുന്നീലയോ നീ
ഇന്ദ്രനിന്ദ്രനെന്നു ലോപപ്രസിദ്ധന്‍ ഞാന്‍ മഹാവീരന്‍'

... ധര്‍മ്മരാജന്റെ മറുപടി...

'ചന്ദ്രബിംബാനനേ നമ്മെ ഗ്രഹിക്കാതങ്ങാരുമില്ല
ധാത്രിയില്‍ ഞാന്‍ വരുവാനും കാരണമുണ്ടെന്നു ചൊല്ലാം
നേത്രരമ്യാംഗിയാം നിന്നോടെന്തിനു ഞാന്‍ മറയ്ക്കുന്നു
മിത്രപുത്രന്‍ ധര്‍മ്മരാജന്‍ സത്രമൊന്നു സമാരംഭി-
ച്ചെത്രനാളുണ്ടവന്‍ ദീക്ഷിച്ചത്രതന്നെ വസിക്കുന്നു
ധാത്രിവാസിജനങ്ങള്‍ക്കു മരണവും നാസ്തിയായി
പാര്‍ത്തുകൊണ്ടാലെത്ര കഷ്ടം!' കാലനേതും കൂട്ടമില്ല
സത്രശാലയ്ക്കകം പൂക്കു യാഗവും ചെയ്തിരിക്കുന്നു

.....അങ്ങനെ ധര്‍മ്മരാജന്‍ തന്റെ പണി നിര്‍ത്തി യാഗവും ചെയ്തു അങ്ങനെ ഇരിക്കുന്നു....

പത്തുനൂറായിരം വര്‍ഷമപ്രകാരം ധര്‍മ്മരാജന്‍
വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തുകൊള്‍വതിനേതും കഴിവില്ലാ കാലനില്ലാ
മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീലാ
അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോള്‍
കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പന്‍ അവര്‍ക്കുണ്ടു്
കഞ്ഞിക്കു വകയില്ല വീടുകളിലൊരേടത്തും
കുഞ്ഞുങ്ങള്‍ക്കെട്ടുപത്തു പറ അരികൊണ്ടു പോരാ
പത്തുനൂറുപറ വെച്ചാല്‍ മുതുക്കന്മാര്‍ക്കതുകൊണ്ട-
ങ്ങത്രമാത്രം രണ്ടു പറ്റു വിളമ്പുമ്പോളെത്തുമെല്ലാം
പത്തുകോടിജ്ജനമുണ്ടു പല്ലുപോയിട്ടൊരു വീട്ടില്‍
കുത്തിവെച്ച പാവപോലെ തിങ്ങിവിങ്ങിക്കിടക്കുന്നു
കണ്ണിലെപ്പോളളകള്‍കൂടി നരച്ചുള്ള നരന്മാര്‍ക്ക-
ങ്ങെണ്ണമില്ലീവണ്ണമുള്ള പെണ്ണുങ്ങള്‍ക്കുമില്ലയെണ്ണം
കണ്ണു കാണാത്തവര്‍ പിന്നെ കാതു കേളാത്തവര്‍ പിന്നെ
കിണ്ണനേക്കാന്‍ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ടു്
അസ്ഥിയല്ലാതൊരു വസ്തു ശരീരത്തിലവര്‍ക്കില്ല
ദുഃസ്ഥിതിക്കും കുറവില്ല ദുര്‍നിലയ്ക്കും കുറവില്ല
പത്തുനാള്‍ ഭക്ഷിയാഞ്ഞാലും ചത്തുപോമെന്നതുമില്ല
പത്തനങ്ങള്‍ക്കിടംപോരാഞ്ഞത്ര ദുഃഖം മനുഷ്യര്‍ക്ക്
ഉന്നതത്തില്‍ കിടക്കുന്നോരുരുണ്ടു പാറമേല്‍ വീഴും
ഭിന്നമാകുമതുനേരം മസ്തകം ഹസ്തവും കാലും
ഒന്നുരണ്ടല്ലൊരുലക്ഷം മുതുക്കന്മാര്‍ പതിക്കുന്നു
ഒന്നുകൊണ്ടും പ്രാണനാശം വരുന്നീലിന്നൊരുത്തര്‍ക്കും
ഉള്ളതില്‍ സങ്കടമോര്‍ത്താല്‍ നാടുവാഴിപ്രഭുക്കള്‍ക്കു
കള്ളനെക്കൊല്ലുവാന്‍ മേലാ വെട്ടിയാല്‍ ചാകയില്ലേതും
ഉള്ള വസ്തുക്കളെപ്പേരും കട്ടുതിന്മാനൊരുകൂട്ടം
തള്ളലോടെ നടക്കുന്നു തെല്ലു പേടിയവര്‍ക്കില്ല
രാജധാരിക്കകം പൂക്കു രാജഭണ്ഡാരവും കട്ടു
വ്യാജമെന്യേ പകല്‍കൂടെ തസ്കരന്മാര്‍ നടക്കുന്നു
രാജശിക്ഷ കുറഞ്ഞപ്പോള്‍ അമ്പലത്തില്‍ പൂജ മുട്ടി
പൂജകൊണ്ടു പുറം മാറിത്തിരിച്ചുയെമ്പിറന്മാരും
മന്ത്രികള്‍ക്കു തമ്പുരാനെപ്പേടിയില്ല തൃണത്തോളം
മന്ത്രിമാരെ പ്രജകള്‍ക്കും ശങ്കയില്ല മനക്കാന്പില്‍
അന്തമില്ലാ ദുരാചാരം മുഴുത്തു ഭൂമിയിലെല്ലാം
അന്തകന്റെ യാഗമിപ്പോളനര്‍ത്ഥത്തിനൊക്കെമൂലം
അന്തണര്‍ക്കു യാഗമില്ലാ കര്‍മ്മമില്ലാ ധര്‍മ്മമില്ലാ
ശാന്തിചെയ്‌വാന്‍ ക്ഷേത്രമില്ലാ ശാന്തരായിട്ടാരുമില്ല
എന്തുപിന്നെ നിനയ്ക്കുന്നോ ഹൂംകൃതിക്കാര്‍ക്കൊത്തവണ്ണം
ജന്തുധര്‍മ്മത്തിനും പിന്നെ വേസ്ഥയില്ലെന്നായിവന്നു
ഉത്തമസ്ത്രീകടെ പാതിവ്രത്യമെല്ലാമസ്തമിച്ചു
ഒത്തവണ്ണം പുരുഷന്മാര്‍ സഞ്ചരിപ്പാനൊരുമ്പെട്ടു
ചത്തുപോമെന്നൊരുഭീതി ദുര്‍ജ്ജനങ്ങക്കില്ലയെന്നാ-
ലിത്തരം കാട്ടുവാനാരും മടിക്കില്ലെന്നറിഞ്ഞാലും
ഉടുപ്പാനും കുടിപ്പാനും കൊടുക്കുന്ന പുരുഷന്മാ-
രുടുക്കാന്‍ സമ്മതിക്കാതായ് ചമഞ്ഞു വേശ്യമാരിപ്പോള്‍
കൊടുക്കുന്ന പുരുഷന്മാരോടടുക്കുമ്പോള്‍ മിടുക്കന്മാര്‍
കൊടുക്കും താഡനം പാരം കടുക്കുന്നു ദുരാചാരം
കലികാലത്തിലേക്കാളും കഷ്ടകാലമായിവന്നു
ഉലകില്‍ കാലനില്ലാഞ്ഞു വലഞ്ഞു സര്‍വ്വ ജന്തുക്കള്‍
കുലദോഷം വരുത്തുന്നോര്‍ കൊലചെയ്താല്‍ മരിക്കാഞ്ഞാല്‍
കുലഹാനി വരുമെന്നു കുലനം ചെയ്ക നീ ബാലേ
പെറ്റുപെറ്റു വളരുന്ന ജീവജന്തുക്കള്‍ക്കു പാര്‍ത്താല്‍
അറ്റമില്ലാ പാരിടത്തിലൊരുദിക്കുമൊഴിവില്ല
മറ്റു മാംസം ഭുജിക്കുന്ന ജനങ്ങള്‍ക്കുമിതുകാലം
കൊറ്റുപോലും നാസ്തിയായി മരിപ്പാനുമെളുതല്ല
മെച്ചമോടെ പുലി പന്നി സിംഹവും തങ്ങളില്‍ത്തന്നെ
പച്ചമാംസം കടിച്ചാശു ഭുജിക്കുന്നു സര്‍വ്വകാലം
കൊച്ചു മത്സ്യങ്ങളെപ്പാടേ വിഴുങ്ങും ഘോരമത്സ്യങ്ങള്‍
സ്വച്ഛമായ് മറ്റൊരു ദ്വാരത്തൂടെ പോരുമവയെല്ലാം
ദൂഷ്ടജന്തുക്കളെക്കൊണ്ടു നിറഞ്ഞു ഭൂതലമെല്ലാം
അഷ്ടിമാത്രംപോലുമാരും കൊടുപ്പാനില്ലെന്നുവന്നു
പട്ടിണിക്കു വഴിവീണു വഴിപോക്കര്‍ക്കെത്ര കഷ്ടം
പട്ടണത്തിലെങ്ങുമിപ്പോള്‍ പണവും കാശുമില്ലാതായ്
ഊട്ടുതെണ്ടിനടന്നഷ്ടികഴിക്കും ബ്രാഹ്മണര്‍ക്കിപ്പോള്‍
ഊട്ടിലെങ്ങും ചോറു കിട്ടാ പുരുഷാരത്തിന്റെ മൂലം
ആട്ടമാടി നടക്കുന്നോരട്ടമെല്ലാമുപേക്ഷിച്ച
കൂട്ടുമൊക്കെപ്പിരിഞ്ഞോരോ കോട്ടിലയ്യമിരിക്കുന്നു
പാട്ടുകാര്‍ക്കു വിശന്നിട്ടു സ്വരവും ബര്‍ഭരമായി
നാട്ടിലെങ്ങുമൊരുകാശും ലഭിക്കാനും വകയില്ലാ
പാട്ടുകേട്ടാലാര്‍ക്കു സൗഖ്യം പട്ടിണിയായ് കിടക്കുമ്പോള്‍
ഊട്ടുകേട്ടാല്‍ തലപൊക്കുമതു കേള്‍പ്പാനെങ്ങുമില്ല
ചേട്ടനെന്നു തമ്പിയെന്നും തങ്ങളിലുള്ളനുരാഗം
ചേട്ടകള്‍ക്കു നാസ്തിയായി കൂട്ടമേറച്ചമകയാല്‍
ചേട്ടനെന്നാലൊന്നുരണ്ടല്ലപന്‍തും നൂറുമഞ്ഞൂറും
കൂട്ടമായിപ്പുലകൊള്‍വാനെന്തുബന്ധം ചാക്കുമില്ല
നാടുവാഴിക്കങ്കമില്ലാ കപ്പമില്ലാ ചുങ്കമില്ല
കാടുവാഴിക്കിപ്പോള്‍ നല്ല വല്ലതും തിന്നു പാര്‍ത്തിടാം
മോടികൂട്ടി നടക്കുന്ന പുരുഷന്മാര്‍ നാസ്തിയായി
തേടിവച്ച പണം വിറ്റുതിന്നശേഷം വകയായി
കാലിയക്കാരനായ് പണ്ടു കോലകത്തു മാളികമേല്‍
നാരിയെക്കൊണ്ടുപോയ് വച്ചു സുഖിച്ചു വാണവനിപ്പോള്‍
ആരിയച്ചെട്ടിയെച്ചെന്നു കാല്‍പിടിച്ചു കിടക്കുന്ന
കാരിയം രണ്ടു പെറ്റെങ്ങാന്‍ കിടച്ചെങ്കിലതുതന്നെ
പാരിലുള്ള വര്‍ത്തമാനം കഷ്ടമെന്നേ പറയാവൂ
നീരസങ്ങള്‍ വിസ്തരിച്ചിട്ടെന്തുകാര്യം നമുക്കിപ്പോള്‍
കവടിക്കരനായുള്ള ഗണിതക്കാരനുമിപ്പോള്‍
കപടങ്ങള്‍ പറഞ്ഞൊന്നും ഫലിപ്പിപ്പിക്കാന്‍ വകയില്ല
ഗണിതഗ്രന്ഥവും കെട്ടിത്തലയ്ക്കുവച്ചൊരുദിക്കില്‍
കണശന്മാര്‍ വിശന്നങ്ങു ശയിക്കുന്ന പലര്‍കൂടി
ഗുണദോഷം വിചാരിച്ചു പറഞ്ഞാലെങ്കിലുന്നാലു
പണം കിട്ടാന്‍ തടവില്ല പണ്ടിതപ്പോളുര്‍ദ്ധ്വമായി
ഗുണമെന്തു ദോഷമെന്തു മരണമില്ലൊരുനാളും
ഗണിതംകൊണ്ടൊരുവസ്തു ഗ്രഹിപ്പാനില്ലെന്നുവന്നു
ചികിത്സിപ്പാനെങ്ങുമാര്‍ക്കും രോഗമില്ലാ ശരീരത്തി-
ന്നാകുമെല്ലാം; അന്തകന്റെ സചിവന്മാരവര്‍ പിന്നെ
യാഗമങ്ങു ശ്രമിക്കുന്നു നടപ്പാന്‍ കല്പനയില്ല
യോഗഗ്രന്ഥവും നല്ലൊരഷ്ടാംഗഹൃദയവും
ആകക്കൂടവേയങ്ങു കെട്ടിവച്ചു വൈദ്യരെല്ലാം
രോഗംകൊണ്ടുഴലുന്ന ജനത്തിന്റെ ഗൃഹത്തില്‍ച്ചെ-
ക്കാകണ്ഠം ഭുജിപ്പാനും കൊതിക്കേണ്ട വൈദ്യന്മാരും
അസനവില്വാദി ഭൃംഗാമലകാദിയെണ്ണ കാച്ചി
വ്യസനംചെയ്തൊരുകാശും കൈക്കലാക്കാനിനിക്കൂടാ
രസികന്മാരെന്നഭാവം നടിച്ചു സഞ്ചിയുമായി-
ട്ടസുരന്മാരെന്നപോലെ രോഗിവീട്ടില്‍ ചെന്നുകൂടി
ഗുളികയും കഷായവും കൊടുത്തു ചാക്കടുക്കുമ്പോള്‍
കളവു വല്ലതും ചൊല്ലിത്തിരിക്കും വൈദ്യനിക്കാലം
തരംകെട്ടു തനിക്കു ഭക്ഷണത്തിനു വകയില്ലാ-
ഞ്ഞിരന്നുണ്ടു നടക്കുന്നു വിനുന്നുണ്ണാനെങ്ങുമില്ല
'ഘനചന്ദനശുണ്ഠാംബു പര്‍പ്പടോശീരസാധിതം'
മനസ്സിലുണ്ടിവയെല്ലാം പ്രയോഗിപ്പാനെങ്ങുമില്ലാ
യമനും വൈദ്യനും തമ്മില്‍ പ്രാണവിശ്വാസമെന്നാലും
യമനെക്കൂടാതെ കൊല്‍വാന്‍ വൈദ്യനേതുമെളുതല്ലാ
അനര്‍ത്ഥം മന്ത്രവാദിക്കും കനക്കെസ്സംഭവിക്കുന്നു
സമര്‍ത്ഥനെങ്ങുമേ ചെന്നാലൊര്‍ത്ഥം കിട്ടുകില്ലാ
യക്ഷിപീഡാ കുക്ഷിപീഡാ ദേവതാപീഡയും ബ്രഹ്മ-
രക്ഷസദ്രോഹവുമില്ല കാലനില്ലാതുള്ളനാട്ടില്‍
സാക്ഷിയായിട്ടിവര്‍ക്കെല്ലാമീശ്വരനന്തകനല്ലോ
ദീക്ഷിനായതുനേരമിവയെല്ലാമടങ്ങിപ്പോയ്
മനിഷ്യം തുള്ളുവാനുള്ള മനുഷ്യര്‍ക്കുമിതുകാലം
മനസ്സുമുട്ടിതയായിട്ടകപ്പെട്ടു വിശപ്പൊട്ടും
സഹിക്കാത്ത വെളിച്ചപ്പാടൊളിച്ചപ്പാ! ശയിക്കുന്നു
വഹിയാ വാളെപ്പാനും തുള്ളലേതും ഫലിക്കാതായ്
തിടുക്കങ്ങളിവ ചൊന്നാലൊടുക്കമില്ലെടോ ബാലേ!
കുടക്കുന്നു പലകൂട്ടം പറവാനിന്നിയും മേലില്‍
മുടക്കങ്ങള്‍ പലതുണ്ടു നമുക്കു യാഗമില്ലാഞ്ഞി-
ട്ടൊടുക്കം ഞാന്‍ പുറപ്പെട്ടു പത്മജന്മാവിനെക്കാണ്മാന്‍
അവസ്ഥകളറിയിച്ചിട്ടവന്റെ കല്പന പോലെ
അവിടത്തിലന്തകനെക്കാണ്മതിന്നാശു ഞാന്‍ വന്നു
അന്തകന്റെ ശാസനത്താലനര്‍ത്ഥം നീങ്ങുവാനുള്ള
ബന്ധമിപ്പോളുളവാക്കി മനുഷ്യനെ യാത്രയാക്കി.

Ref: കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ Current Books 1997 edition

Sunday, June 26, 2016

Vaccination Immunisation Polio Diphtheria explained simple

 Vaccination - A simplified explanation for the common man.

ദൃശ്യം സിനിമയിലെ ഡയലോഗ് കടം എടുക്കുകയാണു് 'എന്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആതാണെന്റെ കുടുംബം. അതിനപ്പുറം ഒരു ലോകം ഞാന്‍ സ്വപ്നം പോലും കണ്ടിട്ടില്ല. ആ സ്വകാര്യതയിലേക്കു ക്ഷണിക്കപ്പെടാതെ ഒരതിഥി വന്നു. ഞങ്ങളുടെ കുടുംബം ശിഥിലമാക്കാന്‍ കെല്പുള്ളൊരതിഥി. ഞങ്ങളുടെ യാചനകളൊന്നും അവന്‍ ചെവിക്കൊണ്ടില്ല. ഇനിയൊരിക്കലും തിരിച്ചുവരില്ല എന്ന ഉറപ്പോടെ എന്നെന്നേക്കുമായി ആ അതിഥിയെ ഞങ്ങള്‍ മടക്കി അയച്ചു. എല്ലാവര്‍ക്കും എന്ന പോലെ എനിക്കും എന്റെ കുടുംബം വലുതാണു്. അതു തകരാതിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും.'

ശരീരമാകുന്ന നമ്മുടെ വീടു നശിപ്പിക്കാനും ജീവിതം അവസാനിപ്പിക്കാനും കെല്പുള്ള സാംക്രമിക രോഗാണുക്കള്‍ ശരീരത്തിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ അവയെ മുളയില്‍ തന്നെ ഉന്മൂലനം ചെയ്തു രോഗം വരാതെ നോക്കുന്നതല്ലേ രോഗം വരികയും കോംപ്ലിക്കേഷന്‍ ഉണ്ടാവുകയും ചെയ്തതിനു ശേഷം ചികിത്സിച്ചു ഭേദമാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതു്? പല സാക്രമിക രോഗങ്ങളും ഒന്നുകില്‍ മാരകമായിരിക്കാം അല്ലെങ്കില്‍ അംഗവൈകല്യം വരുത്തുന്നവ ആവാം. ഉദാഃ പോളിയോ.

രോഗപ്രതിരോധനിരയുടെ ശാസ്ത്രീയ വശങ്ങള്‍ സാധാരണക്കാരനു മനസ്സിലാവുന്ന ലളിതമായ രീതിയില്‍ അവതരിപ്പിക്കാന്‍ ഒരു ശ്രമം ആണു് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നതു്.

സാംക്രമിക രോഗാണുക്കള്‍ക്കെതിരെ ശരീരത്തിനു സ്വാഭാവിക പ്രിതിരോധ ശക്തി ഇല്ല. ഒരു വ്യക്തിയുടെ രോഗപ്രതിരോധ നിരയെ രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുന്ന ഒരു പ്രക്രിയയാണു് വാക്സിനേഷന്‍.

ക്ഷണിക്കപ്പെടാതെ ഉപദ്രവകാരിയായ ഒരു കള്ളന്‍ വീട്ടിലേക്കു കയറിവന്നു ശല്യം ചെയ്യാതിരിക്കാന്‍ സ്വഭാവികമായി നമ്മള്‍ എന്തു ചെയ്യും? ഒരു കാവല്‍ നായയെ വളര്‍ത്താം അല്ലെങ്കില്‍ ഒരു സെക്യൂരിറ്റിയെ നിയമിക്കാം എന്നു വിചാരിക്കുക. ഈ നായയ്ക്കും സെക്യൂരിറ്റിക്കാരനും കള്ളനെ തിരിച്ചറിയേണ്ടതുണ്ടു്.

രോഗാണുക്കള്‍ എന്ന കള്ളനെ തിരിച്ചറിയാനും അവനെതിരെ പ്രവര്‍ത്തിക്കാനും നായയെ പഠിപ്പിക്കുന്ന പോലത്തെ ഒരു പ്രക്രിയയാണു് active immunisation. ഉദാഃ Oral Polio Vaccine, DPT.

ഇതിനായി ഉപയോഗിക്കുന്ന വാക്സിനുകള്‍ക്കു രോഗാണുവിനോ രോഗടോക്സിനോ സാദൃശമുള്ള രൂപമാണുള്ളതെങ്കിലും അവ രോഗങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവു നഷ്ടപ്പെടുത്തിയവയാണു്. ഇവ ശരീരത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രതിരോധ നിര അവയെ ശരീരത്തിനു അന്യമായ സാധനം ആയി തിരിച്ചറിയും. അതിനെ നശിപ്പിക്കാന്‍ ആന്റിബോഡി ഉല്‍പ്പാദിക്കുകയും ചെയ്യും. ഈ ആന്റിബോഡീസ് ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കാതെ പുറത്തു നിന്നും പ്രവേശിച്ച അണുക്കളെ നശിപ്പിച്ചു ശരീരത്തില്‍ നിന്നും നീക്കം ചെയ്യും. പ്രതിരോധ നിരകള്‍ക്കു ഒര്‍മ്മ നിലനിര്‍ത്താന്‍ വാക്സിനുകള്‍ നിശ്ചിത അളവിലും ഇടവേളകളിലും നല്‍കേണ്ടതുണ്ടു്.

വീണ്ടും ആവര്‍ത്തിക്കുകയാണു് - സാംക്രമിക രോഗാണുക്കള്‍ക്കെതിരെ ശരീരത്തിനു സ്വാഭാവിക പ്രതിരോധ ശക്തി ഇല്ല. അതാതു രോഗങ്ങള്‍ക്കെതിരെ ശരീരം പ്രതികരിച്ചു അവയെ നശിപ്പിച്ചു രോഗം വരാതിരിക്കണമെങ്കില്‍ പ്രതിരോധ നിരകളെ പഠിപ്പിച്ചെടുക്കേണ്ടതുണ്ടു്. ആ ഒരു ലക്ഷ്യം നേടുവാന്‍ ഉപയോഗിക്കുന്ന ഒന്നാണു് വാക്സിന്‍.

വാക്സിന്‍ അപകടകാരിയല്ലേ എന്ന ചോദ്യത്തിനു ഒരു മറുചോദ്യം ചോദിച്ചുകൊള്ളട്ടെ. നമ്മള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തി, പാചകവാതകം, പ്രഷര്‍കുക്കര്‍, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവയും അപകടകാരികളല്ലേ? യാത്ര ഉപാധികള്‍ ബസ്സ്, മോട്ടോര്‍ബൈക്ക്, സൈക്കിള്‍ എല്ലാം അപകടകരമല്ലേ? റോഡില്‍ നടക്കുന്നതു തികച്ചും സുരക്ഷിതമാണോ? പക്ഷെ ഇവയെല്ലാം നിയന്ത്രണത്തിനു വിധേയമായി ഉപയോഗിച്ചാലോ? ഇവയെല്ലാം പ്രയോജനപ്രദം തന്നെ. അല്ലേ? അതു പോലെ തന്നെ വാക്സിനുകളും നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഉപയോഗിച്ചാല്‍ അപകടകാരിയല്ല.

വളരെ അപൂര്‍വ്വമായി ചിലയിടങ്ങളില്‍ അപ്രതീക്ഷിത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും അതിനാല്‍ വാക്സിന്‍ ഉപയോഗിക്കരുതെന്നും കരുതുന്നവര്‍ ഇല്ലാതില്ല. അപകടകരമാണു എന്നതിനാല്‍ നമ്മള്‍ കറിക്കത്തിയോ പാചകവാതകമോ വാഹനമോ ഉപയോഗിക്കാതിരിക്കുന്നുണ്ടോ? പക്ഷെ രോഗം ഉണ്ടാക്കുന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതു തന്നെയല്ലെ നല്ലതു്?

വാക്സിന്‍ കെമിക്കല്‍ അടങ്ങിയതാണെന്നും അതിനാല്‍ അപകടകരമാണെന്നും വാദിക്കവരോടായി ഒരു ചോദ്യം. ഈ ഭൂമിയില്‍ കെമിക്കല്‍ അല്ലാത്ത ഒരു വസ്തുവിന്റെ പേരു പറയാമോ? മനുഷ്യശരീരവും അടിസ്ഥാനപരമായി കെമിക്കല്‍ അല്ലേ?

എല്ലാ ജീവികള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ളതു പോലെ തന്നെ എല്ലാ സൂക്ഷ്മാണുക്കള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ഇല്ലേ എന്നു ചോദിക്കുവരും ഇല്ലാതില്ല. നമ്മുടെ ശരീരമാകുന്ന വീട്ടില്‍ കയറിവരുന്ന അക്രമികള്‍ എന്തെങ്കിലും കാട്ടിയിട്ടു പോകട്ടെ എന്നാണോ പറഞ്ഞതിന്റെ അര്‍ത്ഥം? രോഗം ഉണ്ടാക്കുന്ന ജീവികളില്‍ നിന്നു മനുഷ്യനെ സംരക്ഷിക്കാനാണു് രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍‍. അല്ലാതെ മനുഷ്യനു പ്രയോജനപ്രദമായ രോഗമുണ്ടാക്കാത്ത സൂക്ഷ്മജീവികള്‍ക്കെതിരെ അല്ല വാക്സിനേഷന്‍.

The author is a postgraduate in Tropical Medicine from School of Tropical Medicine, Calcutta.

Tuesday, May 24, 2016

Gender Inequality and Equality



1. Why are women declared unclean during periods?
2. Menstrual flow and religious beliefs
3. Gender inequality
4. Gender equality

Introduction

Menstrual period is the 4 - 5 days of flow of menstrual blood in women. This is just part of a normal cycle of 28 days during which the inside layer of the womb sheds itself in the event of a lack of receipt of a fertilized ovum. During this stage of endometrial shedding the protective cervical mucus is shed first followed by the unfertilized ovum and the matured inner layer accompanied by blood. The menstrual blood in a healthy female, despite its color and odor, is sterile. But it is a good culture medium for micro-organisms. The inner layer regenerates after the flow stops. The opening of the uterus to the outside gets sealed with fresh cervical mucus which acts as a barrier for the uterus protecting it from any invading micro-organism while at the same time permitting any sperm that may be deposited in the vagina later to enter and fertilize the next ovum.

1. Why are women declared unclean during periods?

The protective cervical mucus is absent during the menstrual flow and any micro-organism present outside can easily enter the uterine cavity which, during this part of the cycle, has a raw lining bathed in degenerated endometrial cells and blood, an ideal medium for growth of pathogenic micro-organisms. Retrograde migration of micro-organisms can cause infection that will destroy the normal functioning of the uterus. The change in pH in the vaginal mucosa together with the proximity of the outlet for faecal matter, which contain all sorts of  opportunistic micro-organism, increases the chance of infection. Hence the necessity for practicing cleanliness during periods and avoiding all activity that might cause excessive sweating and injuries to the external genitalia.

Many practices have been adopted over time and has been insisted upon by the society to observe such cleanliness during the flow. But such practices aimed at cleanliness, which are not applicable for men, have always been considered at least by a few women as a male chauvinistic attitude. The facts of medical science has often been misinterpreted, misrepresented and subjected to never ending debates by people who are who have little knowledge of medical science but consider themselves experts. The situation is actually very simple. It is easier to enforce strict cleanliness on women, for her own health, by labeling her as unclean during menstrual periods rather than trying to explain to her the intricacies of medical science.

Cleanliness practiced by the use of disposable diapers has been proven to be better than washable and reusable cloth. Any physical effort like horse-riding, cycling, wearing tight dress etc that can cause microscopic injuries of the external genitalia added together with the accompanying sweating increases the risk of retrograde infection. Sexual relationship also should be avoided. There was a time when household kitchen duties involved a lot of physical effort which leads to sweating. Hence women in periods were forbidden to enter the kitchen. The advent of several machines like grinders, mixies, gas stoves, electric stoves, induction cookers etc has reduced the physical work load in the kitchen. The evolution to the unit family system with the other members sharing the work in the kitchen has dramatically changed the outlook for women to remain outside the kitchen during periods.

2. Menstrual flow and religious beliefs

All sacred rituals and holy places of worship demand sanctitude. If viewed from a different perspective the menstrual blood can be equated with any other form of excreta like faeces and urine. The outflow of urine and faeces can be controlled voluntarily. But not so the menstrual flow that may sometimes make its appearance irrespective of time and situations. Hence women prefer to stay away from holy rituals immediately before and during periods and advice other women to do the same. Attempt at forceful entry into holy places happen very rarely. This is often done by women who question the existence of a divine power whose nomenclature differs from religion to religion. Such persons care very little about the sanctity of holy places. Their main aim is to attract media attention, come what may.

SABARIMALA - Women who firmly believe in Ayyappa just do not go to Sabarimala during the reproductive age even if compelled to. It is partly out of empathy for Malikapurathamma and her eternal wait and it’s also out of respect for Ayyappa's commitment to answer the prayers of his devotees. There is also a scrict code of conduct preceding the 42 days prior to pilgrimage to Sabarimala which is difficult for any woman to practice.

If one contemplates visiting Sabarimala Hills as a tourist one does not see any reason why these rules should be strictly adhered to as long as one is not planning to tread the 18 holy steps or enter the sanctum sanctorium. Such an act is reserved for devotees who have firm faith in the Idol and have observed the preparatory holy rituals. One who thinks that denial of entry to holy places of worship is forceful should remember that there are many places other than holy places where entry is restricted viz : Establishments like military, space research, nuclear power stations, prisons, Intensive Care Units, Labor room and Operation Theaters in Hospitals whose beneficiaries are free citizens.

Render unto Caesar the things that are Caesar's, and unto God the things that are God's.

The places of worship that restrict entry for women are Nizamudin Dargah in Delhi, Shani Shinganur Temple in Maharashtra, Haji Ali Dargah in Mumbai, Sabarimala in Kerala, Patbausi Satra in Assam, Lord Karthikeya Temple in Pushka, Ranakpur Temple in Rajasthan.

3. Gender Inequality

The debate shall never end as long as all males and females do not feel proud to be what they are and never wish that they belonged to the opposite sex.

Men and women are unequal in anatomy, physiology, bio-chemistry and pathology. The entire reproductive system is opposite, but complimentary between the sexes.

The basic difference between the sexes is in the genetic composition. Women carry the sex chromosome XX while men carry XY. An unfertilized egg in the female or a spermatozoa in the male carry only one of the sex chromosome. Fusion at fertilization makes it a paired whole. The combination of the pair of sex chromosomes possible is either XX or XY. The sex of the offspring is decided by the presence or absence of Y chromosome. The Y chromosome has to come always from the male and never from the female. The female is helpless, though she is often put to blame for not bearing a male child!

No man has the ability to bear or give birth to children. Though the woman needs a man (or his sperm in cases of artificial insemination) to become pregnant she is the only sex capable of carrying a pregnancy, giving birth to a child and breast-feeding the new born. Man is capable of only helping the woman to bring up a new-born. He is totally incapable of carrying a pregnancy or giving birth to children or breast-feeding them.

Males and females are similar in most, if not all, psychological aspects. Majority of women are proud to belong to the female sex. They have their own way of body language, dressing and speech. Women are better at understanding and dealing with the opposite sex, whether it be at home, public places or office. Males have difficulty in understanding women and either overestimate or underestimate them.

Though men and women have equal IQ and calculation skills, women worry more about past events while men are more anxious about the future. Women are more sociable than males, remember well all emotional events in the past, have more verbal fluency and the rate of unsuccessful attempt at suicide is more. Males are Physically stronger, more prone to perpetuate crime, more successful in suicidal attempts. Men are biased against reporting themselves to be victims of crime especially when victimized by Women. Men have low levels of self control.

Women are more emotional than practical, find it difficult to forget past ill feelings and become emotionally biased when planning their future. Men are more practical than emotional and analyse past events to plan for the future. Women tolerate and recover from negative situations like separation, bereavement, failure, divorce or loss of job better than men.

Women have a longer and healthier life span. They can take stress better than men and are less susceptible to diseases, especially stress induced diseases She can tolerate pain more easily. Women recover faster from illnesses.

In finance situation women prefer spending and not worrying about the future while men prefer saving money in preparation for any need in future.

Women are more cautious while males are more willing to take risks.

The situations where one sex is weaker is compensated by the other sex being stronger, though either one of them is weak or strong independently in different situations. In short both sexes are neither weak nor strong without the other.

But majority of women, even strong ones, prefer to enjoy the role of a weaker sex with their male counterpart taking a supportive role though she may not acknowledge this in public. The situations where the opposite state of affairs prevail is rare.

Why do women demand reservation for women in offices, transport, public positions, elections, sports etc? Having separate public toilets is of course logical. Reservation is for the weak, not the strong!

Some women, who talk of equality, are often seen smoking, drinking and using mens' wear. Why? Because it is the trend! Anything that a man does women can do better! She wants liberty. Liberty from what?

Gender equality :

Gender equality in terms of health, dignity, education, job opportunity, pay, economy, freedom of speech and transport, marriage, divorce, child custody is necessary for advanced development, better living conditions and reduction of poverty in society. Taking the population as a whole, women are more likely than men to be poor and illiterate and have less opportunity to ownership, credit, training and employment. They are more likely to be victims of domestic violence. Women are more vulnerable to reproductive health problems than men. The health problems inherent in pregnancy and childbirth is entirely a female portfolio.

Women organisations should aim at achieving these goals rather than trying to be males which they are not and can never be. Men should be more supportive and respectful to women as a one would to his mother, sister or daughter.

Teaching the men how to behave properly with women would be a better approach to the problem of violence against women rather than teaching women how to protect themselves from violent men. Such a teaching should begin at home right from childhood long before the child grows to be a man.

References
Menstrual Hygiene Management

Sunday, April 24, 2016

എനിക്കും ഒരു അമ്മുമ്മ ഉണ്ടായിരുന്നു



നേരം വെളുക്കുന്നതിനു വളരെ മുന്‍പു തന്നെ ലക്ഷ്മിക്കുട്ടിഅമ്മ എഴുന്നേല്‍ക്കുന്നതോടു കൂടി ആരോഗ്യസൗധം ഉണരുകയായി. കൂട്ടത്തില്‍ പങ്കജാക്ഷി അക്കയും ഉണര്‍ന്നിരിക്കും. പ്രഭാതകര്‍മ്മങ്ങള്‍ തീര്‍ത്തു വിളക്കുകത്തിച്ചു പ്രാര്‍ത്ഥന തുടങ്ങുന്നതോടുകൂടി അമ്മുമ്മയുടെ ദിവസം ആരംഭിക്കുകയായി.

വലിയ ഊണുമുറിയുടെ ഒഴിഞ്ഞ കിഴക്കുതെക്കേ മൂലയിലായി അമ്മുമ്മ തന്റെ ദൈവങ്ങളെയെല്ലാം കുടിയിരുത്തിട്ടുണ്ടു്. വശങ്ങളില്‍ ചില്ലിട്ട കൂടിന്റെ കിളിവാതില്‍ തുറന്നു അകം വൃത്തിയാക്കുകയാണു ആദ്യത്തെ കര്‍മ്മം. ചന്ദനത്തിരിയും ചെറിയ വിളക്കും കത്തിച്ചു വയ്ക്കും. അതിനു മുന്നിലായി പീഠത്തില്‍ വച്ചിരിക്കുന്ന വിളക്കു വിശേഷദിവസങ്ങളില്‍ മാത്രമാണു കത്തിക്കാറു്. ദൈവക്കൂടിനു മുന്നിലായി ഒന്നു രണ്ടു പുല്‍പ്പായ വിരിച്ചിട്ടു പടിഞ്ഞോട്ടു ദര്‍ശനമായാണു പ്രാര്‍ത്ഥന. പ്രാര്‍ത്ഥന തുടങ്ങുന്നതു പലപ്പോഴു ഒറ്റയ്ക്കാണെങ്കിലും അതു കേട്ടുണരുന്ന ക്രമത്തില്‍ പെണ്‍മക്കള്‍ ഓരോരുത്തരായി കയ്യും കാലും മുഖവും കഴുകി അമ്മുമ്മയോടൊപ്പം കൂടും.

പ്രാര്‍ത്ഥന കഴിയുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടാവും. പുറത്തെ പങ്കജാക്ഷിഅക്കയുടെ മുറ്റമടി ശരിക്കു നടക്കുന്നുണ്ടോ എന്നുറപ്പു വരുത്തിയതിനു ശേഷം അമ്മൂമ്മ അടുക്കളയിലേക്കു പ്രവേശിക്കുകയായി. അടുക്കളയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പങ്കജാക്ഷി അക്കയ്ക്കാണു്. എന്നാലും അന്നന്നത്തെ വിഭവം തീരുമാനിക്കുന്നതു അമ്മൂമ്മ തന്നെ. കുളിച്ചു വൃത്തിയായി ആദ്യം ഭക്ഷണം കഴിക്കാന്‍ എത്തുന്നതു അപ്പൂപ്പന്‍. ബെഡ് കാഫി എന്നൊരു സമ്പ്രദായം അന്നില്ല. പല്ലു തേച്ചു കുളിച്ചു വൃത്തിയാകാതെ ഒരൊറ്റ കുഞ്ഞിനും അടുക്കളയിലേക്കു പ്രവേശനമോ ഭക്ഷണമോ ഇല്ല.

മാസത്തില്‍ ഒരിക്കല്‍ മുടിവെട്ടാന്‍ കേശവന്‍ ബാര്‍ബര്‍ വരുന്ന ദിവസം ഓരോരുത്തരായി മുടി വെട്ടിക്കഴിഞ്ഞാല്‍ അടുക്കളയുടെ മറു വശം തെക്കെതിണ്ണ വഴി മാത്രമേ കുളിമുറിയിലേക്കു പോകുവാന്‍ പാടുള്ളു. കുളി കഴിഞ്ഞാല്‍ മാത്രമേ വീടിനകത്തു പ്രവേശനം അനുവദിക്കൂ. അടുക്കളയില്‍ കേറുന്ന കാര്യം പറയുകയേ വേണ്ട. ഭക്ഷണത്തില്‍ മുടിക്കഷണം വീണാലോ.

വീട്ടിലെ ഓരോ അംഗങ്ങളും അവരവരുടെ കര്‍മ്മങ്ങള്‍ക്കായി വീട്ടില്‍ നിന്നും പോയിക്കഴിഞ്ഞാലും അമ്മൂമ്മയ്ക്കു പണി തന്നെ. തേങ്ങ ചിരണ്ടുന്ന അക്കയുടെ അരികില്‍ ഇരുന്നു പുരാണം പറഞ്ഞുകൊണ്ടു പച്ചക്കറി അരിയുക ഉള്ളി പൊളിക്കുക തുടങ്ങിയ ചില്ലറ പണികള്‍. തേങ്ങാപ്പീരയും വെള്ളവും ഞങ്ങള്‍ കുട്ടികള്‍ക്കു തരുമെങ്കിലും കൂടുതല്‍ തിന്നാല്‍ കല്യാണത്തിനു മഴ പെയ്യും എന്നു പറയും, പേടിപ്പിക്കാന്‍. ഇടയ്ക്കൊക്കെ മരുന്നു പുരയിലെ പണികളിലും അമ്മുമ്മുയുടെ സഹായഹസ്തം എത്തും. ഗുളിക ഉരുട്ടി മുറത്തിലാക്കി വെള്ളത്തുണിയിട്ടു മൂടി ഉണങ്ങാനായി വെയിലത്തു കൊരുണ്ടിപ്പുറത്തു വച്ചു് കാക്കയെ അകറ്റിനിര്‍ത്താന്‍ ഈര്‍ക്കിലിക്കമ്പില്‍ മുളകു കുത്തി വയ്ക്കും. ഇടയ്ക്കൊക്കെ സഹായത്തിനായി ഞങ്ങള്‍ കുട്ടികള്‍ ചെന്നാല്‍ ജോലിയില്‍ പങ്കെടുക്കാന്‍ സമ്മതിക്കില്ല.

അപ്പുപ്പനോടോപ്പം കഞ്ഞി കുടിക്കുമ്പോള്‍ മേശപ്പുറത്താണു എന്റെ ഇരിപ്പെങ്കിലും മറ്റു ഭക്ഷം കഴിക്കുമ്പോള്‍ ബെഞ്ചില്‍ തന്നെ ഇരിക്കണം എന്നു അമ്മുമ്മയ്ക്കു നിര്‍ബന്ധമാണു്. ഓരോ ഭക്ഷണത്തിനും മുന്നേ കൈകാല്‍ കഴുകുകയും വേണം. കഴിക്കാന്‍ സാധിക്കുന്നതിനും കൂടുതല്‍ ഭക്ഷണം പാത്രത്തില്‍ ഉണ്ടെങ്കില്‍ കഴിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ കൂടുതലായിട്ടുള്ളതു മാറ്റിത്തരാന്‍ അക്ക അടുത്തുണ്ടാവും. കഴിച്ചു തുടങ്ങിയതിനു ശേഷമേ അക്ക അടുക്കളയിലേക്കു പോവുകയുള്ളു. ഒരു തുള്ളി ഭക്ഷണം പോലും മേശപ്പുറത്തോ നിലത്തോ വീഴാതെ കഴിക്കേണ്ടതു കഴിക്കുന്ന ആളിന്റെ ഉത്തരവാദിത്തം ആണു്. എച്ചില്‍ ബാക്കി വയ്ക്കാതെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ മേശപ്പുറത്തു ഒരു ഇറ്റു പോലും വീണിട്ടില്ല എന്നു അമ്മുമ്മയെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷമേ കൈ കഴുകുവാന്‍ എഴുന്നേല്‍ക്കാന്‍ പാടുള്ളു. അതു കാണുമ്പോള്‍ അമ്മുമ്മയുടെ മുഖത്തു മിന്നി മായുന്ന പുഞ്ചിരി ഭക്ഷണം കഴിച്ചെഴുന്നേല്‍ക്കുമ്പോള്‍ ഇന്നും എന്റെ മനസ്സില്‍ തെളിയും.

ഉച്ച ഊണു കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അല്പം ഉറക്കം പതിവാണു്. പാപ്പിയുടെ കടയില്‍ പരിപ്പുവട കാലമാകുമ്പോള്‍ വയ്ക്കുന്ന തമിഴിലെ റേഡിയോഗാനങ്ങള്‍ കേട്ടാവും ഉറക്കത്തില്‍ നിന്നും ഉണരുന്നതു്. അപ്പോഴേക്കും സ്ക്കൂളില്‍ പോയ മക്കള്‍ തിരികെ എത്തും. എല്ലാവരും ചേര്‍ന്നു അന്നത്തെ വിശേഷങ്ങള്‍ പങ്കിടുകയായി.

കിഴക്കെ മുറ്റത്തെ വാഴയില്‍ നിന്നു നാരും മുറ്റത്തെ ചെടികളില്‍ നിന്നും തുളസി ഇലയും പറിച്ചു പിച്ചളക്കിണ്ണത്തില്‍ കൂട്ടി വെള്ളം തളിച്ചു വയ്ക്കും. അമ്മുമ്മയും കുട്ടികളും ഒത്തൊരുമിച്ചു തുളസിമാല കോര്‍ത്തെടുത്തു തീരുമ്പോഴേക്കും സന്ധ്യാനാമജപത്തിനുള്ള സമയം ആയി. കയ്യും കാലും മുഖവും കഴുകി എല്ലാവരും ഒരുമിച്ചു പ്രാര്‍ത്ഥിക്കാന്‍ ഇരിക്കും. തുളസിമാല അണിഞ്ഞ ഇഷ്ടദൈവങ്ങളെ കാണാന്‍ പ്രത്യേക ഒരഴകാണു്. സ്ത്രീ അംഗങ്ങളും കുട്ടികളും സജീവമായി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെങ്കിലും ആണുങ്ങള്‍ വന്നു തൊഴുതിട്ടു പോകും. ഒരു മണ്‍ചട്ടിയില്‍ ഉമിയിട്ടു അതിനു മീതെ ചിരട്ടക്കനന്‍ പാകി അതില്‍ കുന്തിരിക്കം തൂകി നടുക്കത്തെ മുറിയില്‍ വയ്ക്കുന്ന കാര്യത്തില്‍ അക്ക മുടക്കം വരുത്താറില്ല.

കുഞ്ഞമ്മമാരും ചിറ്റപ്പന്‍മാരും പഠന കാര്യങ്ങള്‍ക്കായി നീങ്ങിയാലും ഇടയ്ക്കു വന്നു ഭക്ഷണം കഴിച്ചിട്ടു പഠനം തുടരും. പഠിക്കാനായി ഓരോരുത്തര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളും പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകം മേശകളും ഉണ്ടായിരുന്നു.

വാതുക്കലെ ചാരിയ അരവാതിലില്‍ ചേര്‍ന്നു നിന്നു വൈദ്യശാലയില്‍ നിന്നും തിരിച്ചെത്തുന്ന അപ്പൂപ്പനെ കാത്തിരിപ്പാണു അമ്മുമ്മയുടെ ദിനചര്യയിലെ അവസാനത്തെ ഇനം. വീട്ടിലെ വിശേഷങ്ങള്‍ അമ്മുമ്മയും പുറത്തെ വിശേഷങ്ങള്‍ അപ്പൂപ്പനും പരസ്പരം പങ്കിട്ടു കഴിഞ്ഞാണു അപ്പൂപ്പന്‍ അത്താഴം കഴിക്കാറു്.

തെങ്ങുകയറ്റം കഴിഞ്ഞുള്ള ഞായറാഴ്ചകളില്‍ മാളികയുടെ വടക്കെ തിണ്ണയില്‍ സ്ത്രീജനങ്ങളും കുട്ടികളും കൂടും. ബന്ധുജനങ്ങള്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരും പങ്കെടുക്കും. ധാരാളം പച്ച മടല്‍ കൊണ്ടു വടക്കെ ഇടനാഴി നിറഞ്ഞിരിക്കും. നാട്ടുവിശേഷങ്ങള്‍ കൈമാറുന്നതിനിടയില്‍ ചൂലുണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ കൈകള്‍ ഏര്‍പ്പെടും. മടലില്‍ നിന്നും ഓല വേര്‍പെടുത്തിയെടുക്കുന്ന പണി ചിറ്റപ്പന്‍മാരുടേതാണെങ്കിലും അതു കഴിഞ്ഞാല്‍ അവര്‍ സ്ഥലം വിടും. പച്ച ഈര്‍ക്കിലി വേര്‍പെടുത്തിയെടുത്തതില്‍ നല്ല നീളമുള്ളവ ചൂലിനും കുറ‍ഞ്ഞവ നാക്കു വടിക്കാനായും പ്രത്യേകം വേര്‍തിരിച്ചു കെട്ടി വയ്ക്കും. ബാക്കി വരുന്ന ഓലയിലയില്‍ നല്ലതുപയോഗിച്ചു കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഉത്സാഹം കാണിച്ചിരുന്നതു സുലഭചേച്ചിയും രാധമ്മചേച്ചിയും ആയിരുന്നു. ഓലപ്പാമ്പ് ഓലപ്പന്ത് ഓലവാച്ച് ഓലക്കിരീടം ഓലക്കുട്ട എന്നിവയയായിരുന്ന ഇവയില്‍ പ്രധാനം.

ഓലയുടെ കാര്യം പറഞ്ഞപ്പോഴാണു പ്ലാവിലയുടെ കാര്യം ഓര്‍മ്മ വന്നതു്. പനി പിടിച്ചു കിടക്കുന്ന അവസരങ്ങളില്‍ പൊടിയരിക്കഞ്ഞി കോരിക്കുടിക്കുവാന്‍ പ്ലാവിലക്കരണ്ടി ഉപയോഗിക്കുന്നതില്‍ അപ്പൂപ്പന്‍ നിഷ്കര്‍ഷിച്ചിരുന്നു. കഞ്ഞിക്കതു ഒരു പ്രത്യേക രുചി തന്നെ നല്‍കിയിരുന്നതിനാല്‍ അതൊരു കുറച്ചിലായി അന്നൊന്നും ആരും കരുതിയിരുന്നില്ല.

കൊയ്തു കഴിഞ്ഞാല്‍ മാളികമുറ്റം മൊത്തം കറ്റക്കൂമ്പാരങ്ങള്‍ കൊണ്ടു നിറയും. മെതിയ്ക്കാനായി കിഴക്കേ തിണ്ണ മൊത്തം മുളങ്കമ്പു കെട്ടി അതില്‍ പിടിച്ചു നിന്നാണു പാടത്തെ പണിക്കാര്‍ കറ്റ മെതിയ്ക്കുന്നതു്. അമ്മുമ്മയുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്കു മെതിയ്ക്കാന്‍ ചെറിയ കറ്റ ഇട്ടുതരും. മെതിയ്ക്കല്‍ കഴിഞ്ഞാല്‍ പണിക്കാര്‍ക്കുള്ള നെല്ലു അളന്നു കഴിഞ്ഞു മിച്ചം വരുന്നതു പത്തായത്തില്‍ നിറയ്ക്കും. പിന്നെ നെല്ലു പുഴുങ്ങലായി, ഉണക്കലായി, കുത്തലായി, പേറ്റലായി. ഉമി കിട്ടുന്നതു ഇരുമ്പടുപ്പില്‍ ഇട്ടു കത്തിക്കാന്‍ ഉപയോഗിക്കും. അരി കുത്തി അരിച്ചു കിട്ടുന്ന തവിടു കോഴിക്കും പശുക്കള്‍ക്കും കൊടുക്കും. സ്വന്തം പാടത്തില്‍ നിന്നും കിട്ടുന്ന അരി വേവിച്ചു കിട്ടുന്ന ചോറിനു എന്തു സ്വാദായിരുന്നു. എല്ലാ പണികളുടെയും മേല്‍നോട്ടവും പണിക്കാര്‍ക്കു ഭക്ഷണം നല്‍കുന്നതും എല്ലാം ഉത്തരാവാദിത്വത്തോടും സന്തോഷത്തോടും അമ്മുമ്മ നിര്‍വ്വഹിക്കും. മറ്റുള്ളവര്‍ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു കാണുന്നതിലായിരുന്നു അമ്മുമ്മയ്ക്കെന്നും സന്തോഷം.

കൂടുതല്‍ വിവരങ്ങള്‍

സ്വന്തക്കാരും ബന്ധുക്കാരും ആയ എല്ലാവരുമായി നല്ലൊരു ബന്ധം നിലനിര്‍ത്തിപ്പോയിരുന്നു. കുടുംബാംഗങ്ങള്‍ കൂടാതെ അരെങ്കിലുമൊക്കെ ബന്ധുജനങ്ങള്‍ എല്ലായ്പോഴും മാളികയില്‍ ഉണ്ടാകുമായിരുന്നു. കടക്കരപ്പള്ളിയിലെ അമ്മുമ്മയുടെ സഹോദരിമാരും മക്കളും നിത്യ സന്ദര്‍ശകരായിരുന്നു. ആലപ്പുഴയിലെ കോളേജുകളില്‍ പഠിക്കാനായി എത്തുന്ന ചേര്‍ത്തലക്കാര്‍ ആരായാലും മാളികയില്‍ താമസിച്ചായിരുന്നു പഠനത്തിനു പോയിരുന്നതു്. ആത്മീയ കാര്യങ്ങളില്‍ ഉപദേഷ്ടാവായി രാമസ്വാമി ആയിരുന്നു മറ്റൊരു നിത്യസന്ദര്‍ശകന്‍. അപ്പൂപ്പന്റെ സഹോദരി സഹോദരന്മാര്‍ എല്ലാം ആലപ്പുഴയില്‍ തന്നെ ആയിരുന്നെങ്കിലും മിക്കപ്പോഴും മാളികയില്‍ വരുമായിരുന്നു.

കുശുമ്പും കുന്നായ്മയും വഞ്ചനയും പഠിപ്പിക്കുന്ന സീരിയല്‍ കണ്ടൊരിടത്തു കുത്തിയിരുത്താന്‍ കേബിള്‍ ടി വി ഇല്ല. കണ്‍മുന്നിലെ ബന്ധുവുമായി സംവാദിക്കാതെ അകലത്തെ മിത്രവുമായി പരദൂഷണം പറയാന്‍ മൊബൈല്‍ ഫോണ്‍ ഇല്ല. ചിരപരിചിതരുമായി ഇടപഴകാതെ അടഞ്ഞ മുറിയുടെ നാലു ചുവരുകളുടെ സുരക്ഷയില്‍ ഏതോ രാജ്യത്തെ ഏതോ പ്രച്ഛന്നവേഷധാരിയുമായി സ്വയം മുഖംമൂടി അണിഞ്ഞു ആത്മരഹസ്യങ്ങള്‍ പങ്കിടാനും ജീവിതത്തില്‍ ഒരിക്കലും പരിചയം ഇല്ലാത്ത പ്രഗത്ഭ വ്യക്തികളെ ചേതോവധം ചെയ്യാനും ഇന്റര്‍നെറ്റിലെ സാമൂഹ്യമാദ്ധ്യമങ്ങള്‍ ഇല്ല. ശരീരവ്യായാമം നല്‍കുന്ന ഉഴുന്നാട്ടല്‍ അരക്കല്‍ എന്നിവയില്‍ നിന്നും മുക്തിനല്‍കാന്‍ ഗ്രൈന്റര്‍ മിക്സി ഇല്ല. ഭക്ഷണം വേഗം കാലമാക്കാന്‍ പ്രഷര്‍കുക്കര്‍ ഇല്ല. കരിക്കലം കഴുകുന്ന ജോലിയില്‍ നിന്നും മോചനം നല്‍കാന്‍ ഗ്യാസ്‌കുക്കര്‍ ഇല്ല. വിഴുപ്പില്‍ തൊടാതെ തുണി അലക്കാന്‍ വാഷിംഗ് മെഷീന്‍ ഇല്ല. എന്നിട്ടും പരസ്പരബഹുനത്തോടും സ്നേഹത്തോടും കൂടി മനുഷ്യര്‍ ജീവിതം കഴിച്ചുകൂട്ടാന്‍ ധാരാളം സമയം കണ്ടെത്തിയിരുന്നൊരു കാലം.

1956-ല്‍ അപ്പൂപ്പന്‍ മരിച്ചതിനു ശേഷം മക്കളുടെ ആശ്രയത്തിലാണു അമ്മുമ്മയുടെ ജീവിതം. 1957-ല്‍ പെണ്‍മക്കളില്‍ മൂത്ത ആളിന്റെ വിവാഹം കഴിഞ്ഞു. അതിനു തൊട്ടു പുറകിലായി അടുത്തടുത്ത വര്‍ഷങ്ങളിലായി ആണ്‍മക്കളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ആളിന്റെ വിവാഹം നടന്നു. മൂത്ത മകന്‍ തോണ്ടന്‍കുളങ്ങരയിലേക്കു താമസം മാറിയപ്പോള്‍ മൂത്ത പേരക്കിടാങ്ങളുടെ പഠനം മഠം സ്ക്കൂളില്‍ നിന്നും തത്തമ്പള്ളി സ്ക്കൂളിലേക്കു മാറ്റി.

1959-ല്‍ പഠനത്തിനായി മൂത്ത രണ്ടു പേരക്കിടാങ്ങളെ തങ്കശ്ശേരി സ്ക്കൂളിലേക്കു മാറ്റിയതോടു കൂടി ആലപ്പുഴയിലെ എല്ലാ ബന്ധങ്ങള്‍ക്കും നിയന്ത്രണം വന്നു. അതിനു ശേഷം നടന്ന മറ്റു മക്കളുടെ കല്യാണങ്ങള്‍ക്കു ചിറ്റപ്പന്‍മാര്‍ ആരെങ്കിലും ബോര്‍ഡിംഗ് സ്ക്കൂളില്‍ വന്നു ഞങ്ങളെ ആലപ്പുഴയിലേക്കു കൊണ്ടു വരും. ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഉടന്‍ തിരിച്ച് ബോര്‍ഡിംഗില്‍ എത്തിക്കും.

ഇതിനിടയില്‍ കൂടെ ഉണ്ടായിരുന്ന മൂന്നു ആണ്‍മക്കള്‍ ഓരോരുത്തരായി മാളികയില്‍നിന്നും അടുത്തുള്ള ഓരോ വീടുകളിലേക്കു അണുകുടുംബങ്ങളായി താമസം മാറി. അവിവാഹിതനായ ഏറ്റവും ഇളയ ആള്‍ വിദേശത്തേക്കു പോവുകയും ചെയ്തപ്പോള്‍ അമ്മുമ്മ ഒറ്റയ്ക്കായി. കൂട്ടിനു ആകെ ഉള്ളതു പങ്കജാക്ഷി അക്ക മാത്രം.

പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മെഡിക്കല്‍ കോളേജിലെ പഠനത്തിനു വീണ്ടും ഞാന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ അമ്മുമ്മയുടെ കൂടെ ആയിരുന്നു ആദ്യത്തെ ഒരു വര്‍ഷം. അമ്മുമ്മയുടെ പെണ്‍മക്കളെല്ലാവരുടേയും വിവാഹം കഴിഞ്ഞു ദൂരസ്ഥലങ്ങളില്‍ ആണു്. ആണ്‍മക്കളില്‍ ഏറ്റവും ഇളയ ആള്‍ വിദേശത്താണു്. മറ്റു മൂന്നു മക്കളും വെവ്വേറെ വീടുകളിലായി അടുത്തു തന്നെയാണു താമസം. ഒരു വലിയ വീടിനുള്ളില്‍ ഒറ്റയ്ക്കു താമസിക്കുന്ന അമ്മുമ്മയ്ക്കു ഇന്നു് പങ്കജാക്ഷി അക്ക മാത്രമാണു കൂട്ടിനുള്ളതു്. മക്കളുടെ കുട്ടികള്‍ വൈകുന്നേരങ്ങളില്‍ കളിക്കാനായി മാത്രമാണു മാളികയില്‍ വരുന്നതു്. അതിരാവിലെ എഴുന്നേറ്റുള്ള അമ്മുമ്മയുടെ പ്രാര്‍ത്ഥനയും പുരാണ പാരായണവും പഴയതു പോലെ തന്നെ തുടരുന്നു. പഠനം കഴിഞ്ഞു കിടക്കുന്നതു എത്ര വൈകിയാണെങ്കിലും അമ്മുമ്മ ഉണരുമ്പോള്‍ എന്നെയും വിളിച്ചുണര്‍ത്തും. അമ്മുമ്മയുടെ മൂത്ത മകനും കുടുംബവും മലബാറില്‍ നിന്നും കൊമ്മാടിയിലേക്കു താമസം മാറി എത്തി. അതോടെ മാളികയിലുള്ള എന്റെ താമസം മാറി. എങ്കിലും പലപ്പോഴും അമ്മൂമ്മയെ കാണാന്‍ വേണ്ടിത്തന്നെ എന്റെ സൈക്കിള്‍ മാളികയിലെ പന്തലില്‍ വച്ചിട്ടാണു കോളേജില്‍ പോയിരുന്നതു്.

ഇതിനിടയില്‍ ഏറ്റവും ഇളയ ആളിന്റെയും വിവാഹവും കഴിഞ്ഞു. അവര്‍ വിദേശത്തു പോയതോടുകൂടി അമ്മുമ്മ പിന്നെയും ഒറ്റയ്ക്കു തന്നെ.

അമ്മുമ്മയുടെ മെഡിക്കല്‍ ചെക്കപ്പ് മൂത്ത മകന്‍ നിര്‍വ്വഹിച്ചു പോന്നിരുന്നെങ്കിലും ഫൈനല്‍ വര്‍ഷം ആയപ്പോള്‍ മുതല്‍ ആ ഉത്തരവാദിത്തം മൂത്ത പേരക്കിടാവിലേക്കു കൈമാറ്റപ്പെട്ടു. അമ്മുമ്മയ്ക്കു് അതില്‍ വലിയ സന്തോഷം ആയിരുന്നു.

18 വര്‍ഷത്തെ വിധവജീവിതത്തില്‍ അമ്മുമ്മയ്ക്കു ധൈര്യം പകര്‍ന്നിരുന്നതു ഈശ്വരചിന്തയും ബന്ധുബലവും ആയിരുന്നു. പേരക്കിടാങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മൂത്ത ആളിന്റെ കല്യാണം കൂടുക എന്നതു അമ്മുമ്മയുടെ ഒരു വലിയ ആഗ്രഹമായിരുന്നു. ശാരീരിക അസുഖങ്ങള്‍ക്കു ഒന്നിനും വശംവദയാകാതെ അതുവരെ അമ്മുമ്മ പിടിച്ചു നിന്നു. ഫൈനല്‍ പരീക്ഷ കഴിഞ്ഞുള്ള ഇടവേളയില്‍ ഞാന്‍ സെക്കന്ത്രബാദിലേക്കു പോയി ചേച്ചിയുടെ അടുത്തു കുറച്ചു ദിവസം താമസിച്ചു. അവധി കഴിഞ്ഞു നാട്ടില്‍ എത്തിയിട്ടും അമ്മുമ്മയുടെ വിയോഗത്തെപ്പറ്റി വീട്ടില്‍ ആരും മിണ്ടിയില്ല. അമ്മുമ്മയെ കാണാനായി മാളികയില്‍ എത്തിയപ്പോള്‍ ആരെയും അവിടെ കണ്ടില്ല. തിരക്കി ദാസുകുട്ടി ചിറ്റപ്പന്റെ വീട്ടില്‍ ചെന്നപ്പോള്‍ അല്ലിച്ചേച്ചി പറഞ്ഞാണു അമ്മുമ്മ മരിച്ച കാര്യം ഞാന്‍ അറിയുന്നതു്. പരീക്ഷാഫലം കഴിഞ്ഞു അമ്മുമ്മയോടു പറയാന്‍ മനസ്സില്‍ കരുതി വച്ചിരുന്ന മോഹങ്ങള്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ അമ്മുമ്മ പോയിക്കഴിഞ്ഞിരുന്നു. വര്‍ഷം 1975.

അന്യരുടെ ദുഃഖം സ്വന്തം ദുഃഖം ആക്കി ആവാഹിച്ചെടുത്തു് അതിനേക്കാള്‍ വലിയ ആത്മദുഃഖം മറച്ചു വച്ചുകൊണ്ടു് അവര്‍ക്കു അമ്മുമ്മ നല്‍കിപ്പോന്ന ആ മാസ്മരിക പുഞ്ചിരി പെണ്‍മക്കള്‍ മുന്നു പേര്‍ക്കും പാരമ്പരാഗതമായി ലഭിച്ചു. അതു് ഏറ്റവും കൂടുതല്‍ പ്രായോഗികമായി ഉപയോഗിച്ചിരുന്നതു് അമ്മുമ്മയുടെ ഇളയ സന്തതി ആയിരുന്നു.

അമ്മുമ്മയുടെ വേര്‍പാടിനു ശേഷമുള്ള എന്റെ ജീവിതം പഴയതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഗതിയില്‍ ആയിരിക്കുന്നുമെന്നു അന്നു ഞാന്‍ കരുതിയിരുന്നില്ല. ഐശ്വര്യദീപം അണഞ്ഞുപോയ ഒരു കെട്ടിടം മാത്രമായി ആരോഗ്യസൗധം അവശേഷിച്ചു.